തത്+ ത്വം+ അസി = തത്വമസി. അത് നീയാകുന്നു എന്നര്‍ഥം. ഇരുമുടിക്കെട്ടേന്തി ശരണം വിളികളോടെ പതിനെട്ടു പടികളും കയറി ധര്‍മശാസ്താവിന്റെ തിരുസന്നിധിയിലെത്തുമ്പോള്‍ ആദ്യം കാണുന്നത് സ്വര്‍ണക്കൊടിമരമാണ്. അതിനു പിറകിലായി ക്ഷേത്രമുഖപ്പില് തത്വമസി എന്ന് ആലേഖനം ചെയ്തിരിക്കുന്നത് കാണാം.
മാലധരിച്ചാല് ഭഗവാനും ഭക്തനും ഒന്നാകുന്ന ദേവനടയാണ് ശബരിമല. എന്നിലും നിന്നിലും കുടികൊള്ളുന്നത് ഒരേ ഈശ്വരാംശമാണെന്നും നാം തമ്മില്‍ വലിപ്പച്ചെറുപ്പ ഭേദമില്ലെന്നും വെളിപ്പെടുത്തുകയാണ് തിരുനടയിലെ ഈ വേദാക്ഷരങ്ങള്‍. ജീവിതക്ലേശങ്ങളില്‍ പെട്ടുഴലുന്ന മനുഷ്യനെ തത്വമസിയിലൂടെ ഇൗശ്വര തുല്യനാക്കപ്പെടുന്നു. അവന്റെ പ്രശ്നങ്ങളും അഹന്തയതും ശ്രീ ശബരീശ്വരനാകുന്ന പ്രകാശത്തിന് മുന്നിലേക്ക് കൊണ്ടു വരുമ്പോള്‍ ശുഭപര്യവസായിയായിത്തീരുന്നു. ജീവാത്മാവും പരമാത്മാവും ഒന്നു തന്നെയാണെന്നാണ് തത്വമസി വിളിച്ചോതുന്ന അര്‍ഥം. കൊടുമുടികള്‍ക്കും താഴ്വാരങ്ങള്‍ക്കും അതീതമായ അത്യുദാത്തഭാവം കൂടിയാണ് ആ മലയുയരങ്ങള്ക്ക് ഉള്ളത്.
ഛാന്ദോഗ്യോപനിഷത്തില്‍ ഉദ്ദാലകന്, ശ്വേതകേതുവിനരുളുന്ന ‘തത്വമസി’ യെന്ന മഹാകാവ്യത്തിന്റെ ലക്ഷ്യാര്ഥം അവിടെ ഇടം നേടിയതും അതു കൊണ്ടാണ്. ‘അതു നീ തന്നെയാണെ’ ന്നാണ് ഈ ഉപദേശ മഹാകാവ്യത്തിന്റെ സാരം. അതായത്, അനന്തമായ കാലപ്രവാഹത്തിനിടയില്‍ ഏതൊരു ലക്ഷ്യത്തെ തേടിക്കൊണ്ടിരിക്കുന്നുവോ അത് നീയാകുന്നു എന്നാണ് അതിന്റെ അകപ്പൊരുള്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: