ബെംഗളൂരു: കര്‍ണാടകത്തില്‍ അധികാരത്തിലിരുന്ന കോണ്‍ഗ്രസ്-ജെഡിഎസ് സഖ്യസര്‍ക്കാരിനുള്ള പിന്തുണ പിന്‍വലിച്ച 17 എംഎല്‍എമാരെ അയോഗ്യരാക്കിയതോടെ ഒഴിവുവന്ന 17 മണ്ഡലങ്ങളിലെ പതിനഞ്ചില്‍ നാളെ ഉപതെരഞ്ഞെടുപ്പ്. രാവിലെ ഏഴു മുതല്‍ വൈകിട്ട് ആറു വരെയാണ് വോട്ടെടുപ്പ്. ഡിസംബര്‍ ഒന്‍പതിന് വോട്ടെണ്ണല്‍.
ഹുന്‍സൂര്‍, മഹാലക്ഷ്മി ലേഔട്ട്, കെആര്‍. പേട്ട്, ഹിരേക്കേരൂര്‍, യെല്ലാപ്പുര, യശ്വന്തപുര, കെആര്‍ പുരം, വിജയനഗര, ചിക്കബെല്ലാപ്പുര, ഹൊസ്‌ക്കോട്ടെ, കഗ്‌വാഡ്, ഗോഖക്, അതാനി, ശിവാജിനഗര്‍, റാണിബെന്നൂര്‍ മണ്ഡലങ്ങളിലാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്. മസ്‌കിയിലും രാജരാജേശ്വരി നഗറിലും പിന്നീടാണ് വോട്ടെടുപ്പ്.
ഇതില്‍ 12 മണ്ഡലങ്ങള്‍ കോണ്‍ഗ്രസിന്റെയും മൂന്ന് മണ്ഡലങ്ങള്‍ ജെഡിഎസ്സിന്റെയും സിറ്റിങ് സീറ്റുകളാണ്. എന്നാല്‍ ഇക്കുറി 15 മണ്ഡലങ്ങളിലും വിജയിക്കുമെന്ന ഉറച്ച പ്രതീക്ഷയിലാണ് ബിജെപി.
സംസ്ഥാനത്ത് അധികാരത്തിലുള്ള ബിജെപി സര്‍ക്കാരിന് സഭയില്‍ കേവല ഭൂരിപക്ഷം ലഭിക്കണമെങ്കില്‍ ആറു സീറ്റില്‍ ജയം അനിവാര്യമാണ്.
224 അംഗ നിയമസഭയില്‍ 17 എംഎല്‍എമാരെ അയോഗ്യരാക്കിയതോടെ 207 അംഗങ്ങളാണുള്ളത്. ബിജെപി-106, കോണ്‍ഗ്രസ്-67, ജെഡിഎസ്-34 എന്നതാണ് ഇപ്പോഴത്തെ കക്ഷിനില.
ഈ മണ്ഡലങ്ങളിലെ തെരഞ്ഞെടുപ്പ് ഫലം പുറത്തുവരുന്നതോടെ സഭയിലെ അംഗസംഖ്യ 222 ആകും. ബിജെപിക്ക് ഭൂരിപക്ഷത്തിന് 112 പേരുടെ പിന്തുണ ആവശ്യമാണ്. ഹൊസ്‌കോട്ടയിലും അതാനിയിലും ജെഡിഎസ് സ്വതന്ത്രസ്ഥാനാര്‍ത്ഥികളെ പിന്തുണയ്‌ക്കുന്നു. ബാക്കി എല്ലാ മണ്ഡലങ്ങളിലും മൂന്നു പാര്‍ട്ടികളും നേര്‍ക്കുനേര്‍ പോരാട്ടം.
ആകെ 4,185 പോളിങ് സ്റ്റേഷനുകളിലായി 79,714 പുതിയ വോട്ടര്‍മാര്‍ ഉള്‍പ്പെടെ 37,82,681 വോട്ടര്‍മാരുണ്ട്. ഇതില്‍ 4,711 സര്‍വീസ് വോട്ടുകള്‍. ഒന്‍പത് വനിതകള്‍ ഉള്‍പ്പെടെ 165 സ്ഥാനാര്‍ത്ഥികള്‍ മത്സര രംഗത്തുണ്ട്.
















