ന്യൂദല്‍ഹി: കോടികളുടെ കുഴല്‍പ്പണക്കേസില്‍ കോണ്‍ഗ്രസ്സിനെതിരെ ആദായ നികുതി വകുപ്പ് അന്വേഷണം ആരംഭിച്ചു. ആന്ധ്രയിലെ ഒരു സ്വകാര്യ കമ്പനിയില്‍ നിന്ന് 170 കോടി രൂപ കുഴല്‍പ്പണമായി വാങ്ങിയെന്നാണ് കേസ്. ഇക്കാര്യത്തില്‍ വിശദീകരണം നല്‍കാന്‍ ആവശ്യപ്പെട്ട് കോണ്‍ഗ്രസ്സിന് നോട്ടീസ് നല്‍കി. 3,300 കോടിയുടെ ഹവാല റാക്കറ്റിനെക്കുറിച്ചുള്ള വിപുലമായ അന്വേഷണത്തിന്റെ ഭാഗമാണ് കോണ്‍ഗ്രസ്സിനെതിരായ അന്വേഷണവും.
ഏതാനും മാസങ്ങള്‍ക്കു മുന്‍പാണ് ഹവാല റാക്കറ്റിനെക്കുറിച്ച് വ്യക്തമായ സൂചന ആദായ നികുതി വകുപ്പിന് ലഭിച്ചത്. ഇവര്‍ ദക്ഷിണേന്ത്യയിലെ റോഡ്, പാലം തുടങ്ങിയ അടിസ്ഥാന വികസനത്തിനുള്ള ഫണ്ട് വ്യാജ അക്കൗണ്ടുകളും വ്യാജ ബില്ലുകളും ഉപയോഗിച്ച് തട്ടിയെടുക്കുന്നതായും വിവരം ലഭിച്ചു.
തുടര്‍ന്ന് കഴിഞ്ഞ മാസം ദല്‍ഹി, മുംബൈ, ഹൈദരാബാദ്, ആഗ്ര, പൂനെ, ഈറോഡ്, ഗോവ എന്നിവിടങ്ങളിലെ 42 കേന്ദ്രങ്ങളില്‍ ആദായ നികുതി വകുപ്പ് വലിയ തോതില്‍ റെയ്ഡ് നടത്തുകയും ഹവാല റാക്കറ്റുമായി ബന്ധപ്പെട്ട രേഖകളും മറ്റും പിടിച്ചെടുക്കുകയും ചെയ്തിരുന്നു. കോര്‍പ്പറേറ്റ് സ്ഥാപനങ്ങളും ഹവാല ഇടപാടുകാരുമായുള്ള ബന്ധം തെളിയിക്കുന്ന നിരവധി രേഖകളും അന്ന് പിടിച്ചെടുത്തവയില്‍ പെടുന്നു.
അടിസ്ഥാന വികസന മേഖലയുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന ഹൈദരാബാദിലെ മേഘാ ഇന്‍ഫ്രാസ്ട്രക്ച്ചര്‍ ആന്‍ഡ് എന്‍ജിനീയറിങ് അടക്കം ചില വന്‍കിട കോര്‍പ്പറേറ്റ് സ്ഥാപനങ്ങളിലേക്കാണ് അന്വേഷണം ചെന്നെത്തിയത്. ഇവര്‍ വഴിയാണ് 3,300 കോടിയുടെ കുഴല്‍പ്പണ ഇടപാടുകള്‍ നടന്നതെന്നും ഇവരില്‍ നിന്നാണ് കോണ്‍ഗസ്സിന് 170 കോടി രൂപ കുഴല്‍പ്പണമായി ലഭിച്ചതെന്നുമാണ് കണ്ടെത്തല്‍.
ആന്ധ്രയിലെ ഒരു പ്രമുഖ വ്യക്തിക്ക് 150 കോടി രൂപ പണമായി നല്‍കിയെന്ന് കണ്ടെത്തിയതായും കേന്ദ്ര പ്രത്യക്ഷ നികുതി ബോര്‍ഡ് അധികൃതര്‍ അറിയിച്ചു. റെയ്ഡില്‍ 4.19 കോടി പണമായും 3.2 കോടിയുടെ ആഭരണങ്ങളും പിടിച്ചെടുത്തു. നവംബര്‍ 11, 12 തീയതികളിലായിരുന്നു റെയ്ഡ്. ഈ സ്ഥാപനങ്ങളുമായി ബന്ധമുള്ള കോണ്‍ഗ്രസ്, ടിഡിപി നേതാക്കളും ആദായ നികുതി വകുപ്പ് നിരീക്ഷണത്തിലാണ്.
ഈ റെയ്ഡുകള്‍ക്കു ശേഷമാണ് മുന്‍ പ്രധാനമന്ത്രി ഡോ. മന്‍മോഹന്‍ സിങ് ഉള്‍പ്പെടെ പല കോണ്‍ഗ്രസ് നേതാക്കളും മോദി ഭരണത്തില്‍ കോര്‍പ്പറേറ്റുകള്‍ ആശങ്കയിലാണെന്ന് പ്രതികരിച്ചത്. എല്ലാവരും കള്ളപ്പണക്കാരാണെന്ന മട്ടില്‍ പെരുമാറുകയാണെന്നും കമ്പനിയുടമകള്‍ ഭയപ്പാടിലാണെന്നും സര്‍ക്കാരില്‍ ആര്‍ക്കും വിശ്വാസമില്ലെന്നുമാണ് അന്ന് നേതാക്കള്‍ പറഞ്ഞത്.
















