കൊച്ചി: കേരളത്തിലെ ഇസ്ലാമിക ഭീകരതയെക്കുറിച്ചുള്ള അന്വേഷണത്തില്‍ കനകമല കേസിന് പ്രാധാന്യം ഏറെ. മൊസൂളില്‍ ഐഎസ് ക്യാമ്പില്‍ ചേരുകയും ഇവിടെ യുദ്ധമുഖത്ത് പങ്കെടുക്കുകയും ചെയ്ത തൊടുപുഴ സ്വദേശി സുബ്ഹാനിയെ കുറിച്ചുള്ള വിവരങ്ങള്‍ ലഭിച്ചതും കനകമല അറസ്റ്റിനു ശേഷമുണ്ടായ അന്വേഷണത്തിലായിരുന്നു. 2015ല്‍ മൊസൂളില്‍ പോയി തിരിച്ചെത്തിയ സുബ്ഹാനിയെ എന്‍ഐഎ കഴിഞ്ഞ വര്‍ഷം അറസ്റ്റ് ചെയ്തു.
2015ലെ പാരീസ് ആക്രമണ പ്രതികളെ തനിക്ക് അറിയാമെന്ന് ചോദ്യം ചെയ്യലില്‍ സുബ്ഹാനി സമ്മതിച്ചതോടെ ഫ്രാന്‍സില്‍ നിന്നുള്ള അന്വേഷണ സംഘം സുബ്ഹാനിയെ ചോദ്യം ചെയ്യാനായി കേരളത്തിലെത്തിയിരുന്നു.
കനകമല അറസ്റ്റിനു ശേഷം ഇവരുമായി ആശയ സാമ്യതകളുള്ള നിരവധി മലയാളികളെ ഭീകരവാദത്തില്‍ നിന്ന് പിന്തിരിപ്പിക്കാന്‍ എന്‍ഐഎക്ക് സാധിച്ചു.
കനകമലയില്‍ നിന്ന് പിടിക്കപ്പെട്ടവര്‍ വിവിധ പേരുകളിലാണ് സോഷ്യല്‍ മീഡിയകളില്‍ പ്രത്യക്ഷപ്പെട്ടിരുന്നത്. സമാന ആശയക്കാരുമായി ഇവര്‍ നിരന്തരമായി സംവിദിച്ചിരുന്നതായി എന്‍ഐഎ കണ്ടെത്തിയിരുന്നു. ഇതിലൂടെ നൂറുകണക്കിന് സോഷ്യല്‍ മീഡിയ ഐഡികളും ഗ്രൂപ്പുകളും നിരീക്ഷിക്കാന്‍ പറ്റിയെന്നത് കനകമല അറസ്റ്റിന്റെ മറ്റൊരു നേട്ടമാണ്.
രണ്ട് വര്‍ഷം മുമ്പാണ് കേരളത്തില്‍ നിന്ന് കൂട്ടത്തോടെയുള്ള തിരോധാന കേസുകള്‍ ഉണ്ടാകുന്നത്. സ്ത്രീകളും കുട്ടികളുമടങ്ങുന്ന 21 അംഗ സംഘം ഐഎസ്സിലേക്കാണ് പോയതെന്ന് ഇവര്‍ തന്നെ സന്ദേശങ്ങളയച്ചു. ഖിലാഫത്ത് സ്ഥാപിക്കുകയും ജിഹാദിലൂടെ സ്വര്‍ഗം നേടുകയുമാണ് ലക്ഷ്യമെന്നും ഇവര്‍ നിരന്തരം സന്ദേശങ്ങള്‍ അയച്ചുകൊണ്ടിരുന്നു. മലയാളി സംഘം ഐഎസ്സിലേക്കു തന്നെയാണ് പോയതെന്നു സ്ഥിരീകരിക്കാന്‍ സാധിച്ചത് കനകമല അറസ്റ്റിന്റെയും അനുബന്ധ അന്വേഷണത്തിന്റെയും നേട്ടമായിരുന്നു.
ആഗോള ഭീകരസംഘടനയായ ഐഎസ്സിന്റെ ഇന്ത്യയിലേയും കേരളത്തിലേയും വേരുകള്‍ യഥാസമയം കണ്ടെത്തിയെന്നത് ദേശീയ അന്വേഷണ ഏജന്‍സിക്ക് പൊന്‍തൂവലാണ്. കനകമല അറസ്റ്റിന് ശേഷം ഐഎസ്സില്‍ ചേര്‍ന്ന 15 മലയാളികള്‍ മരിച്ചിട്ടുണ്ട്.
അമ്പതോളം മലയാളികള്‍ ഐഎസ്സില്‍ ഉണ്ടെന്നാണ് അറിയുന്നത്. മലയാളികളായ യുവതികളും ഐഎസ് ക്യാമ്പില്‍ കഴിയുന്നു. എന്നിട്ടും കേരളത്തിലെ ഐഎസ് ആശയത്തിന് ശക്തി വര്‍ധിക്കുന്നു എന്നതാണ് മലയാളികളെ ഇപ്പോഴും ഞെട്ടിക്കുന്ന വിവരം. അഫ്ഗാനിസ്ഥാനില്‍ കഴിഞ്ഞ ദിവസം കീഴടങ്ങിയവരുടെ കൂട്ടത്തില്‍ മലയാളികളുമുണ്ടെന്നാണ് റിപ്പോര്‍ട്ട്.
















