തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാര്‍ സാമ്പത്തിക ഞെരുക്കത്തിലാണെന്നു ധനമന്ത്രി അടക്കം തുറന്നു പറഞ്ഞിട്ടും സിപിഎം നേതാക്കള്‍ക്കായുള്ള ധൂര്‍ത്തിന് അറുതിയില്ല. മുന്‍പ് എ.കെ. ഗോപാലന്റെ പേരില്‍ ജന്മനാടായ പെരളശേരിയില്‍ സ്മാരകം നിര്‍മിക്കാന്‍ പത്തു കോടി രൂപ വകയിരുത്തിയത് കഴിഞ്ഞ ബജറ്റിലായിരുന്നു. കൂടാതെ, പുന്നപ്ര-വയലാര്‍ സ്മൃതി മണ്ഡപത്തിനു സമീപം ഭൂമി ഏറ്റെടുത്ത് സ്മാരക മ്യൂസിയം നിര്‍മിക്കാനും പത്തു കോടി അനുവദിച്ചിരുന്നു. നിരവധി സ്മാരകങ്ങള്‍ക്കും സ്ഥാപനങ്ങള്‍ക്കും പുറമേയാണ് ഇപ്പോള്‍ കേരള നിയമസഭയില്‍ ഇംഎഎസ് സ്മൃതി സജ്ജീകരിക്കാന്‍ 82,56,377 രൂപയുടെ ഭരണാനുമതി പിണറായി സര്‍ക്കാര്‍ നല്‍കിയിരിക്കുന്നത്. ശരത്ചന്ദ്രന്‍ എന്ന വ്യക്തി സമര്‍പ്പിച്ച പ്രോജക്റ്റിന്റെ അടിസ്ഥാനത്തിലാണ് പദ്ധതി അംഗീകരിച്ചിരിക്കുന്നത്. ശരത് ചന്ദ്രന്‍ ആരാണെന്നു ഉത്തരവില്‍ വ്യക്തമാക്കുന്നില്ല. ഈ പ്രോജക്റ്റ് സ്പീക്കര്‍ അംഗീകരിച്ചിട്ടുമുണ്ട്. മ്യൂസിയം ഫോര്‍ സ്റ്റഡി ആന്‍ഡ് റിസര്‍ച്ച് എന്ന ബജറ്റ് വിഹിതത്തില്‍ നിന്ന് തുക വിനിയോഗിക്കാനാണ് ഉത്തരവ്.
എ.കെ. ഗോപാലന്റെ മരണത്തിന്റ തൊട്ടുപിന്നാലെയാണു സിപിഎമ്മിന്റെ അഭ്യര്‍ഥന പ്രകാരം എകെജിയുമായി ബന്ധപ്പെട്ട പഠന, ഗവേഷണാവശ്യങ്ങള്‍ക്കായിട്ടാണ് 1977ല്‍ 34.4 സെന്റ് കേരള യൂണിവേഴ്‌സിറ്റി വക സൗജന്യമായി സിപിഎമ്മിന് അനുവദിച്ചിത്. എന്നാല്‍ അവിടെ ഗവേഷണ സ്ഥാപനത്തിനു പകരം സിപിഎം സംസ്ഥാന കമ്മിറ്റി ഓഫിസായ എകെജി സെന്ററാണ് സിപിഎം നേതാക്കള്‍ പടുത്തിയര്‍ത്തിയത്.
നേരത്തേ, ബജറ്റില്‍ സിപിഎം നേതാക്കളുടെ സ്മാരകങ്ങള്‍ക്കായി തുക അനുവദിച്ച് ധനമന്ത്രി തോമസ് ഐസക് പറഞ്ഞിതിങ്ങനെയായിരുന്നു- എകെജിയെയും അദ്ദേഹത്തിന്റെ കാലഘട്ടത്തെയും അനുഭവങ്ങളുടെയും ചരിത്രപാഠങ്ങളുടെയും പിന്‍ബലത്തോടെ പുതിയ തലമുറയ്‌ക്ക് പകര്‍ന്നു നല്‍കേണ്ടതുണ്ട്. അദ്ദേഹത്തിന്റെ സ്മരണയ്‌ക്ക് ഇണങ്ങുന്ന തരത്തില്‍ ഒരു സ്മാരകം ജന്മനാടായ പെരളശേരിയില്‍ സ്ഥാപിക്കുന്നതിന് 10 കോടി രൂപ വകയിരുത്തുന്നു. പുന്നപ്രൃ-വയലാര്‍ സ്മൃതി മണ്ഡപത്തിനു സമീപം ഭൂമി ഏറ്റെടുത്ത് സ്മാരക മ്യൂസിയം സ്ഥാപിക്കുന്നതിന് 10 കോടി രൂപ അനുവദിക്കുന്നു.
















