തിരുവനന്തപുരം: വട്ടിയൂര്‍കാവ് ഉപതെരഞ്ഞെടുപ്പില്‍ ജാതി പറഞ്ഞ് വോട്ട് പിടിച്ചെന്ന എന്‍എസ്എസ്സിനെതിരായ പരാതിയില്‍ നിന്നും സിപിഎം പിന്നോട്ട്. പ്രധാന പരാതിക്കാരായ സിപിഎം തന്നെ തെളിവില്ലെന്ന് വ്യക്തമാക്കിയതോടെ കേസ് നിലനില്‍ക്കില്ലെന്ന് കാണിച്ച് ഡിജിപി മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ക്ക് റിപ്പോര്‍ട്ട് നല്‍കി. വട്ടിയൂര്‍കാവ് പിടിച്ചെടുത്തതോടെ ഇനി എന്‍എസ്എസിനെ പിണക്കേണ്ടെന്നാണ് സിപിഎം നിലപാട്.
നായര്‍ സമുദായ അംഗമായ യുഡിഎഫ് സ്ഥാനാര്‍ത്ഥിക്കായി ജാതി പറഞ്ഞ് എന്‍എസ്എസ് വോട്ട് പിടിക്കുന്നുവെന്നായിരുന്നു സിപിഎം പരാതി. മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ പരാതി പോലീസിന് കൈമാറി. എന്നാല്‍ ഫലം അനുകൂലമായതോടെ സിപിഎം പിന്നോട്ട് പോയി. പരാതി നല്‍കിയ സിപിഎം ജില്ലാ കമ്മിറ്റി അംഗം കെസി വിക്രമന്‍ തെളിവുകളില്ലെന്നാണ് പോലീസിന് മൊഴി നല്‍കിയത്.
സിപിഎമ്മിനൊപ്പം പരാതി നല്‍കിയ സമസ്ത കേരള നായര്‍ സമാജവും തെളിവുകളൊന്നും ഹാജരാക്കിയില്ല. കലക്ടറുടെ റിപ്പോര്‍ട്ട് കൂടി കിട്ടിയ ശേഷം പരാതിയില്‍ അന്തിമ തീരുമാനം എടുക്കുമെന്ന് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ ടിക്കാറാം മീണ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. പരാതിക്കാര്‍ പിന്നോട്ട് പോയതോടെ പരാതികള്‍ തള്ളി എന്‍എസ്എസ്സിന് ക്ലീന്‍ ചിറ്റ് നല്‍കുമെന്ന് ഉറപ്പാണ്.
സമദൂരവും ശരിദൂരവും വിട്ട് വട്ടിയൂര്‍കാവില്‍ യുഡിഎഫിനായി വോട്ട് പിടിക്കാനിറങ്ങിയ എന്‍എസ്എസ്സും സിപിഎമ്മും തമ്മില്‍ പ്രചാരണകാലത്ത് വന്‍ പോരായിരുന്നു നടന്നത്. ഇതിന്റെ തുടര്‍ച്ചയായാണ് എന്‍എസ്എസിനെതിരെ സിപിഎം തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കുന്നത്.
എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി. സുകുമാരന്‍ നായര്‍ യുഡിഎഫ് കണ്‍വീനറെ പോലെ പ്രവര്‍ത്തിക്കുന്നെന്നായിരുന്നു സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ വിമര്‍ശനം. പാലായില്‍ തകര്‍ന്നടിച്ച യുഡിഎഫിന് ജീവന്‍കൊടുക്കാനാണ് എന്‍എസ്എസ്സിന്റെ ശ്രമമെന്നും അന്ന് കോടിയേരി വിമര്‍ശിച്ചു. ആ നിലപാടില്‍ നിന്നാണ് ഇന്ന് സിപിഎം പിന്നോട്ട് പോയിരിക്കുന്നതും എന്‍എസ്എസ്സിനെ പിണക്കേണ്ടെന്ന നിലപാടില്‍ എത്തി നില്‍ക്കുന്നതും.















