ന്യൂദല്‍ഹി: ശബരിമയില്‍ അതിസുപ്രധാന നിരീക്ഷണവുമായി സുപ്രീംകോടതി. അമ്പതു ലക്ഷത്തോളം തീര്‍ത്ഥാടകര്‍ വര്‍ഷതോറും എത്തുന്ന ശബരിമലയ്‌ക്കായി എന്തുകൊണ്ടാണ് പ്രത്യേക നിയമനിര്‍മാണം നടത്താത്തതെന്ന് ജസ്റ്റിസ് എന്‍.വി. രമണ അധ്യക്ഷനായ ബെഞ്ച് ചോദിച്ചു. കേരളത്തിലെ ക്ഷേത്രങ്ങളെ എല്ലാം യോജിപ്പിച്ച് ജീവനക്കാരുടെ നിയമനത്തിനായി പ്രത്യേക ബോര്‍ഡ് രൂപീകരിക്കാനുള്ള ദേവസ്വം ബോര്‍ഡിന്റെ തീരുമാനത്തിനെതിരേ പന്തളം കൊട്ടാരം സമര്‍പ്പിച്ച ഹര്‍ജി പരിഗണിക്കവേയാണു സുപ്രീം കോടതിയുടെ നിര്‍ണായക നിരീക്ഷണം. ലിംഗസമത്വമാണ് സര്‍ക്കാര്‍ മുന്നോട്ടു വയ്‌ക്കുന്നതെന്നും യുവതികള്‍ക്കും ക്ഷേത്രങ്ങളില്‍ നിയമനം നല്‍കണം എന്ന ലക്ഷ്യത്തോടെയാണു ബോര്‍ഡ് രൂപീകരണമെന്ന് സര്‍ക്കാര്‍ അഭിഭാഷകന്‍ കോടതി അറിയിച്ചപ്പോഴാണ് ജസ്റ്റിസ് രമണ ഇടപെട്ടത്.
ശബരിമലയെ എല്ലാ ക്ഷേത്രങ്ങളുമായി എങ്ങനെ താരതമ്യം ചെയ്യുമെന്ന് ജസ്റ്റിസ്. എത്ര തീര്‍ത്ഥാടകരാണ് വര്‍ഷത്തില്‍ അവിടെ എത്തുന്നതെന്ന ചോദ്യത്തിന് 10 ലക്ഷം എന്ന് സര്‍ക്കാര്‍ അഭിഭാഷകന്‍ പറഞ്ഞപ്പോള്‍ 50 ലക്ഷമെന്ന് പന്തളം കൊട്ടാരത്തിന്റെ അഭിഭാഷകന്‍ പറഞ്ഞു. 50 ലക്ഷം എന്ന കണക്കാണ് ജസ്റ്റിസും മുഖവിലയ്‌ക്കെടുത്തത്. എന്തു കൊണ്ടാണ് ശബരിമലയ്‌ക്കായി പ്രത്യേക നിയമനിര്‍മാണം നടത്താന്‍ സര്‍ക്കാര്‍ തയാറാകാത്തത് എന്ന് ജസ്റ്റിസ് ചോദിച്ചു. യുവതി പ്രവേശന പ്രശ്‌നം വിശാല ബെഞ്ച് പരിഗണിക്കാന്‍ ഇരിക്കുകയല്ലേ എന്നും യുവതികളെ പ്രവേശിപ്പിക്കരുത് എന്നാണ് വിധി എങ്കില്‍ ദേവസ്വം ബോര്‍ഡ് എങ്ങനെ യുവതികളെ ശബരിമലയില്‍ ജീവനക്കാരായി നിയമിക്കുമെന്നും ജസ്റ്റിസ് ചോദിച്ചു. എന്നാല്‍, ഇതിനു കൃത്യമായ മറുപടി നല്‍കാത്തതിനെ തുടര്‍ന്ന് മുതിര്‍ന്ന അഭിഭാഷകന്‍ ഹാജരായ കാര്യങ്ങള്‍ വ്യക്തമാക്കാന്‍ രമണ ആവശ്യപ്പെട്ടു. ഒരുപക്ഷേ ഇന്നു തന്നെ കേസ് വീണ്ടും പരിഗണിച്ചേക്കും.
















