ന്യൂദല്‍ഹി: പുതിയ ചീഫ് ജസ്റ്റീസിന്റെ സത്യപ്രതിജ്ഞാ ചടങ്ങിനിടെ രാഷ്‌ട്രപതി ഭവനില്‍ വികാരഭരിതമായ ഒരു മുഹൂര്‍ത്തം. സത്യപ്രതിജ്ഞ ചൊല്ലിയ ശേഷം ചീഫ് ജസ്റ്റിസിന് ജസ്റ്റിസ് എസ്.എ. ബോബ്‌ഡെ 92കാരിയായ അമ്മയുടെ കാല്‍തൊട്ടുവന്ദിച്ചു. വലിയ കൈയടിയാണ് ജസ്റ്റിസ് ബോബ്‌ഡെയ്‌ക്കു ലഭിച്ചത്. മുന്‍നിരയില്‍ പ്രത്യേക ഇരിപ്പിടത്തിലായിരുന്നു ജസ്റ്റിസ് ബോബ്‌ഡെയുടെ അമ്മ ചടങ്ങുകള്‍ വീക്ഷിച്ചത്.
1956 ഏപ്രില്‍ 24 ന് മഹാരാഷ്‌ട്രയിലെ നാഗ്പൂരിലുള്ള അഭിഭാഷക കുടുംബത്തിലാണ് ബോബ്ഡെയുടെ ജനനം. നാഗ്പൂര്‍ യൂണിവേഴ്സിറ്റിയില്‍ എല്‍എല്‍ബി ബിരുദം പൂര്‍ത്തിയാക്കിയ ബോബ്ഡെ 1978 ല്‍ ബോബ്ഡെ മഹാരാഷ്‌ട്ര ബാര്‍ കൗണ്‍സിലില്‍ എന്റോള്‍ ചെയ്തു. 1998 ലാണ് സുപ്രീംകോടതിയിലേക്ക് അദ്ദേഹം വരുന്നത്. 2000 ല്‍ മുംബൈ ഹൈക്കോടതിയുടെ അഡീഷല്‍ ജഡ്ജിയായി ബോബ്ഡെ ചുമതലയേറ്റു. പിന്നീട് 2012 ല്‍ ഹിന്ദി ഹൃദയഭൂമിയായ മധ്യപ്രദേശ് ഹൈക്കോടതിയുടെ ചീഫ് ജസ്റ്റിസ് പദവിയിലേക്ക് സ്ഥാനക്കയറ്റമുണ്ടായി. 2013 ലാണ് സുപ്രീംകോടതിയിലെ ജഡ്ജിയായി ബോബ്ഡെയെ കൊളീജിയം ഉയര്‍ത്തുന്നത്.പിതാവ് അരവിന്ദ് ബോബ്ഡെ മഹാരാഷ്‌ട്രയുടെ അഡ്വക്കേറ്റ് ജനറലായി സേവനം അനുഷ്ഠിച്ചിട്ടുണ്ട്. മൂത്തസഹോദരന്‍ വിനോദ് അരവിന്ദ് ബോബ്ഡെ മുതിര്‍ന്ന സുപ്രീംകോടതി അഭിഭാഷകനായിരുന്നു.
രാവിലെ സത്യപ്രതിജ്ഞാ ചടങ്ങുകള്‍ക്ക് ശേഷം സുപ്രീംകോടതിയിലെത്തിയ ചീഫ് ജസ്റ്റിസ് എസ്. എ ബോബ്‌ഡെ പരിഗണിച്ച ആദ്യ കേസ് മുന്‍ ആഭ്യന്തരമന്ത്രി പി. ചിദംബരത്തിന്റെ ജാമ്യാപേക്ഷ. ജാമ്യഹര്‍ജി തള്ളിയ ദല്‍ഹി ഹൈക്കോടതി വിധിക്കെതിരായ അപ്പീല്‍ ഇന്നോ നാളെയോ പരിഗണിക്കാമെന്ന് അഭിഭാഷകനായ കപില്‍ സിബലിനോട് ഒറ്റവാക്കില്‍ പറഞ്ഞ് അടുത്ത കേസിലേക്ക് ചീഫ് ജസ്റ്റിസ് കടന്നു. കഴിഞ്ഞ 90 ദിവസമായി ചിദംബരം ജയിലിലാണെന്ന് സിബല്‍ ചൂണ്ടിക്കാട്ടി. ജസ്റ്റിസുമാരായ ബി.ആര്‍ ഗവായ്, സൂര്യകാന്ത് എന്നിവരാണ് ചീഫ് ജസ്റ്റിസ് ബഞ്ചിലെ മറ്റു രണ്ടുപേര്‍.
















