മുംബൈ: അന്താരാഷ്‌ട്രാ വിദ്യാഭ്യാസ സ്ഥാപനങ്ങളെ സ്വീകരിക്കുന്ന കാര്യത്തില്‍ ഭാരതം രണ്ടാം സ്ഥാനത്ത്. ഏഴുവര്‍ഷങ്ങള്‍കൊണ്ട് സ്‌കൂളുകളുടെ എണ്ണം ഇരട്ടിയായതായി റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. ആദ്യ നാല് സ്ഥാനങ്ങളില്‍ ഇന്ത്യക്ക് താഴെ യുഎഇയും പാകിസ്ഥാനുമാണ്. ചൈനയാണ് പട്ടികയില്‍ ഒന്നാമത്.
2012ല്‍ നാലാം സ്ഥാനത്തായിരുന്നു ഇന്ത്യയുടെ സ്ഥാനം. എന്നാല്‍, കഴിഞ്ഞ ഏഴ് വർഷത്തിനിടെ ഇംഗ്ലീഷ് വിഷയങ്ങളുടെയും ശാസ്ത്ര സാമ്പത്തിക വിഷയങ്ങളുടെ നിലവാരം മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായാണ് അന്താരാഷ്‌ട്ര സ്‌ക്കൂള്‍ വര്‍ധിച്ചതെന്ന് പഠനം കാണിക്കുന്നു. ട്യൂഷന്‍ ഫീസിനത്തില്‍ മാത്രം 500 കോടിരൂപ വരെ രക്ഷിതാകള്‍ ചിലവഴിച്ചതായും വിവരമുണ്ട്. കേംബ്രിഡ്ജ് സെക്കന്‍ഡറി, കേംബ്രിഡ്ജ് പ്രൈമറി, കേംബ്രിഡ്ജ് അഡ്വാന്‍സ്ഡ് പ്രോഗ്രാമുകളാണ് ഇന്ത്യയില്‍ ഏറ്റവും പ്രചാരത്തിലുള്ള വിദേശ പാഠ്യപദ്ധതി.
2012ലെ ഭാരതത്തില്‍ 313 അന്താരാഷ്‌ട്ര സ്‌ക്കൂളുകളിലായി 1.53 ലക്ഷം വിദ്യാര്‍ത്ഥികളാണ് പഠിച്ചിരുന്നതെങ്കില്‍ ഏഴുവര്‍ഷംകൊണ്ട് ഇത് 708 വിദ്യാലയങ്ങളായി വര്‍ധിച്ചു. 3.73 ലക്ഷം വിദ്യാര്‍ത്ഥികളാണ് ഇവിടെ പഠിക്കുന്നത്. ഇന്ത്യയിലെ ഇത്തരം വിദ്യാലയങ്ങളില്‍ 63.4ശതമാനം ഇന്ത്യന്‍ ജനതയാണ്. 5.2ശതമാനം അമേരിക്കന്‍ വിദ്യാര്‍ത്ഥികളും. 1.8 ശതമാനം കൊറിയയിലെ വിദ്യാര്‍ത്ഥികളുമാണ്. മറ്റ് രാജ്യങ്ങളുടെ പ്രാതിനിധ്യമുണ്ടെങ്കിലും അവരിലധികവും അതാത് വിദേശരാജ്യങ്ങളിലെ നയതന്ത്ര പ്രതിനിധികളുടെ മക്കളാണ്. സ്വദേശി വിദ്യാര്‍ത്ഥികളുടെ എണ്ണത്തില്‍ വലിയ ഒരു വിഭാഗം വ്യാപാരരംഗത്തെ പ്രമുഖവ്യക്തികളുടെ കുടുംബങ്ങളില്‍ നിന്നുള്ളവരാണെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു.
















