നാവില്‍ ശരണമന്ത്രങ്ങള്‍ ഒഴുകിയെത്തുമ്പോള്‍ മനസ്സില്‍ നിറയുന്നത് ശബരിമല ക്ഷേത്രവും അയ്യപ്പന്റെ തങ്ക വിഗ്രഹവുമാണ്. സമുദ്രനിരപ്പില്‍നിന്ന് മൂവായിരം അടി ഉയരത്തിലാണ് സന്നിധാനം. ക്ഷേത്രവും തിരുമുറ്റവും തറനിരപ്പില്‍നിന്ന് 25 അടി ഉയരത്തില്‍. കേരളത്തിന്റെ ജനസംഖ്യയെക്കാള്‍ കൂടുതല്‍ ഭക്തജനങ്ങള്‍ ഓരോ വര്‍ഷവും ശബരിമലയിലെത്തുന്നു.
പത്തനംതിട്ട ജില്ലയിലെ റാന്നി-പെരുനാട് പഞ്ചായത്തിലാണ് ശബരിമല. ജില്ലാ തലസ്ഥാനമായ പത്തനംതിട്ടയില്‍നിന്ന് 65 കിലോമീറ്റര്‍ ദൂരമുണ്ട്. ശബരിമല ക്ഷേത്രത്തെ സന്നിധാനമെന്ന് ഭക്തര്‍ വിളിച്ചുവരുന്നു. കാലം കടന്നുപോകുമ്പോഴും കോടിക്കണക്കിന് ഭക്തര്‍ ദര്‍ശനം നടത്തുന്ന ശബരിമല ക്ഷേത്രത്തിന് മാറ്റമില്ല. ചെമ്പുപാളിനീക്കി മേല്‍ക്കൂര സ്വര്‍ണം പൊതിഞ്ഞത് മാത്രമാണ് അരനൂറ്റാണ്ടിനിടെ ക്ഷേത്രത്തിനുണ്ടായ മാറ്റം.
1125 മിഥുനത്തില് തീവച്ച് നശിപ്പിക്കപ്പെട്ട ശബരിമലക്ഷേത്രം പുനര്‍നിര്‍മിച്ച് പ്രതിഷ്ഠ നടത്തിയത് 1126 ഇടവമാസം നാലാം തീയതി അത്തം നക്ഷത്രത്തിലാണ്. തന്ത്രിമുഖ്യന്‍ താഴമണ്‍മഠം കണ്ഠരര് ശങ്കരുവിന്റെ മുഖ്യകാര്‍മികത്വത്തിലായിരുന്നു പ്രതിഷ്ഠാകര്‍മം. ശബരിമലയില്‍ എത്താന്‍ വാഹനങ്ങള്‍ അപ്രാപ്യമായിരുന്ന കാലത്ത് റസിഡന്റ് എഞ്ചിനീയര്‍ ആയിരുന്ന കെ. മാധവന് നായരുടെ നേതൃത്വത്തില്‍ 200 തൊഴിലാളികള്‍ രാവുംപകലും പണിയെടുത്താണ് ഒരുവര്‍ഷംകൊണ്ട് ക്ഷേത്രം പുനര്‍നിര്‍മിച്ചത്. ക്ഷേത്രനിര്‍മാണത്തിന് പുലിയൂര് പുരുഷോത്തമന് നമ്പൂതിരിയാണ് ദേവപ്രശ്നം നടത്തിയത്. തച്ചുശാസ്ത്ര വിദഗ്ധനായ കാണിപ്പയ്യൂര്‍ ശങ്കരന് നമ്പൂതിരി തന്ത്രി താഴമണ്‍മഠം കണ്ഠരര് ശങ്കരര് തുടങ്ങിയവരുമായി കൂടിയാലോചിച്ചാണ് മാധവന്‍നായര്‍ ക്ഷേത്രത്തിന് രൂപ കല്പ്പനചെയ്തത്.
പഴയ ക്ഷേത്രത്തിന്റെ കണക്ക് 20 കോല് ആയിരുന്നു. ഇന്നുള്ളത് 23കോലും. മാളികപ്പുറത്ത് പീഠപ്രതിഷ്ഠ മാത്രമെ അഗ്നിബാധയ്ക്ക് മുന്‍പുണ്ടായിരുന്നുള്ളു. ഉപദേവാലയങ്ങള്‍ ഉണ്ടായിരുന്നില്ല. ധര്‍മശാസ്താവിന്റെ ശ്രീകോവിലിന് മുന്നില്‍ നടപ്പന്തല്‍, അഗ്നികോണില്‍ തിടപ്പള്ളി, ക്ഷേത്രത്തിന് മുന്നില്‍ വലിയമ്പലം, അതിന് മുന്നില്‍ ബലിക്കല്‍പ്പുര, അതിന്റെ മുന്നില്‍ ദീപസ്തംഭവും പതിനെട്ടാംപടിയും. ഉപദേവന്മാരായി ക്ഷേത്രത്തിന്റെ കന്നിമൂലയില്‍ മഹാഗണപതിക്ഷേത്രം, വടക്ക് പടിഞ്ഞാറേ മൂലയില്‍ വെളിയിലായി മാളികപ്പുറത്തമ്മയുടെ ക്ഷേത്രം, അതിന്റെ ചുറ്റുമതിലിന് വെളിയില്‍ കൊച്ചുകടുത്തയുടെ ക്ഷേത്രം. അതി
നുംവെളിയില് നാഗരാജപ്രതിഷ്ഠ, പതിനെട്ടാംപടിക്ക് മുന്നില്‍ ഇരുവശങ്ങളിലായി വലിയ കടുത്തസ്വാമിയും കറുപ്പുസ്വാമിയും. അതിനുമുന്നില്‍ കിഴക്കുമാറി മീനം രാശിയില്‍ വാവര്ക്ഷേത്രവും പുനര്‍നിര്‍മാണത്തില്‍ ഉള്‍പ്പെടുത്തുകയായിരുന്നു.
ക്ഷേത്രത്തില്‍ പ്രതിഷ്ഠിച്ച പഞ്ചലോഹ വിഗ്രഹം നിര്‍മിച്ചത് ചെങ്ങന്നൂരിലെ തട്ടാവിള സഹോദരന്മാരായ നീലകണ്ഠപ്പണിക്കരും അയ്യപ്പപ്പണിക്കരും ചേര്‍ന്നാണ്. ചെങ്ങന്നൂര്‍ മഹാദേവക്ഷേത്രത്തിലെ ഊട്ടുപുരയില്‍വച്ചായിരുന്നു വ്രതാനുഷ്ഠാനത്തോടെയുള്ള
നിര്‍മാണം നടത്തിയത്. നാലുഭാഗം വെള്ളി, ഒരുഭാഗംസ്വര്ണം, എട്ടുഭാഗംവീതം പിച്ചളയും ചെമ്പും അല്‍പ്പം ഇരുമ്പ് എന്നിവ പ്രത്യേക അനുപാതത്തില്‍ ഉരുക്കിയെടുക്കുന്നതാണ് പഞ്ചലോഹം. എന്നാല്‍ ശബരിമല അയ്യപ്പവിഗ്രഹത്തില്‍ സ്വര്‍ണത്തിന്റെ അളവ് കൂട്ടിയാണ് നിര്‍മാണം നടത്തിയിരിക്കുന്നത്. പുനഃപ്രതിഷ്ഠ നടന്നകാലഘട്ടത്തില് മേല്‍ശാന്തി ഈശ്വരന് നമ്പൂതിരിയായിരുന്നു.
(തുടരും)
പ്രതികരിക്കാൻ ഇവിടെ എഴുതുക: