ന്യൂദല്‍ഹി: അയിത്തമല്ല ശബരിമല കേസിലെ വിധിയില്‍ അടിസ്ഥാനമാക്കേണ്ട വിഷയമെന്ന് എന്‍എസ്എസ്സിന് വേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകന്‍ കെ. പരാശരന്‍ ചൂണ്ടിക്കാട്ടി. ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 15 മതേതരമായ എല്ലാ സ്ഥാപനങ്ങള്‍ക്കും ബാധകമാണ്. എന്നാല്‍, വിവേചനത്തിനെതിരായ ഈ ആര്‍ട്ടിക്കിള്‍ അടിസ്ഥാനമാക്കി മതസ്ഥാപനങ്ങള്‍ എല്ലാവര്‍ക്കുമായി തുറന്നുനല്‍കാന്‍ സാധിക്കില്ല. ജാതിയുടെ അടിസ്ഥാനത്തിലുള്ള വിവേചനം ശബരിമലയിലില്ല. മതാചാരങ്ങളിലെ യുക്തി പരിശോധിക്കരുതെന്ന് ബിജോയ് ഇമ്മാനുവല്‍-കേരളാ സര്‍ക്കാര്‍ കേസില്‍ സുപ്രീംകോടതി വിധി നിലവിലുണ്ട്.
ആചാരങ്ങള്‍ അത്രയധികം അസംബന്ധം നിറഞ്ഞതായാല്‍ മാത്രമേ കോടതികള്‍ ഇടപെടാറുള്ളൂ. യഹോവ കേസില്‍ ഇക്കാര്യം സുപ്രീംകോടതി വ്യക്തമാക്കിയതാണ്. തൊട്ടുകൂടായ്‌മയുമായി ശബരിമലയിലെ യുവതീ പ്രവേശന വിലക്കിന് യാതൊരു ബന്ധവുമില്ല. ശബരിമലയില്‍ എത്തുന്ന എല്ലാ പുരുഷന്‍മാരും സ്വാമിമാരും കുട്ടികളെ മാളികപ്പുറമെന്നുമാണ് വിളിക്കുന്നത്. അതിനാല്‍ തൊട്ടുകൂടായ്‌മ ആരോപിക്കാനാകില്ല. ഇതൊരു ഉഭയകക്ഷി തര്‍ക്കവുമല്ല. മതത്തിന്റെയും വ്യക്തികളുടേയും അവകാശങ്ങളെ വേര്‍തിരിച്ചു കാണണം.
അഡ്വ. വി. ഗിരി
അയ്യപ്പവിഗ്രഹത്തിന്റെ അവകാശങ്ങളുമായി ബന്ധപ്പെട്ടാണ് യുവതികള്‍ക്ക് നിയന്ത്രണമെന്ന് ശബരിമല തന്ത്രിക്ക് വേണ്ടി ഹാജരായ വി. ഗിരി വാദിച്ചു. പ്രതിഷ്ഠയുടെ സ്വഭാവം നൈഷ്ഠിക ബ്രഹ്മചാരിയുടേതാണ്. ഹിന്ദു വിശ്വാസിയുടെ മൗലികാവകാശങ്ങളും വിഗ്രഹത്തിന്റെ അവകാശവും പരസ്പര പൂരകമാണ്. ആരാധനാലയങ്ങളില്‍ പോകുന്നത് പ്രതിഷ്ഠയെ ചോദ്യം ചെയ്യാനല്ല, പ്രാര്‍ഥിക്കാനാണ്.
പ്രാര്‍ഥിക്കാനെത്തുന്ന ആള്‍ പ്രതിഷ്ഠയുടെ സ്വഭാവം അംഗീകരിക്കണം. ആചാരം ഇല്ലാതാക്കണോ എന്ന് ആ സമൂഹമാണ് തീരുമാനിക്കേണ്ടതെന്നും കോടതിയല്ലെന്നും ബ്രാഹ്മണസഭയുടെ അഭിഭാഷകന്‍ ശേഖര്‍ നാഫ്ടെ വ്യക്തമാക്കി. കോടതിയുടെ യുവതീ പ്രവേശന വിധിയില്‍ വിശ്വാസികള്‍ അസ്വസ്ഥരാണ്. വിധിയിലൂടെ കേരളത്തിലെ സാമൂഹിക അന്തരീക്ഷം തകര്‍ന്നു. ബഹുഭൂരിപക്ഷം ജനങ്ങളുടേയും വികാരത്തെ കോടതി വ്രണപ്പെടുത്തേണ്ടതുണ്ടോ? കോടതിയുടെ പരിഗണനയില്‍ വരുന്ന വിഷയമല്ല ശബരിമലയിലെ ആചാരങ്ങളെന്ന് മനസ്സിലാക്കണം, അദ്ദേഹം ചൂണ്ടിക്കാട്ടി.
അഡ്വ. കൈലാസനാഥപിള്ള
ശബരിമലയിലെ ആചാരങ്ങളുമായി ബന്ധപ്പെട്ട് രേഖകളില്ലെന്ന വിധിയിലെ പരാമര്‍ശങ്ങള്‍ തെറ്റാണെന്ന് കേരളാ ക്ഷേത്ര സംരക്ഷണ സമിതി, മാതൃസമിതി, അഖിലഭാരത മലയാളി സംഘ് തുടങ്ങിയ സംഘടനകള്‍ക്ക് വേണ്ടി ഹാജരായ അഡ്വ. കൈലാസനാഥപിള്ള വാദിച്ചു. നിരവധി രേഖകള്‍ കോടതിയുടെ മുന്നില്‍ നല്‍കിയിട്ടുള്ളതാണ്. ജുഡീഷ്യല്‍ റിവ്യൂവിന്റെ പരിധിയില്‍ വരുന്നതല്ല ശബരിമലയിലെ നൂറ്റാണ്ടുകളായി നിലനില്‍ക്കുന്ന ആചാരങ്ങള്‍.
ആചാരമെന്തെന്ന് കോടതി തീരുമാനിക്കരുതെന്ന് ദല്‍ഹി എന്‍എസ്എസിനു വേണ്ടിയും ഗ്ലോബല്‍ എന്‍എസ്എസിന് വേണ്ടിയും ഹാജരായ മുതിര്‍ന്ന അഭിഭാഷകന്‍ അഡ്വ. വെങ്കിട്ട രമണി വാദിച്ചു. ബിജെപി സംസ്ഥാന സമിതിയംഗം അഡ്വ. ബി. രാധാകൃഷ്ണ മേനോന് വേണ്ടി മോഹന്‍ പരാശരന്‍, അഡ്വ. ഉഷാ നന്ദിനിക്ക് വേണ്ടി ഗോപാല്‍ ശങ്കരനാരായണന്‍ എന്നിവര്‍ വാദിച്ചു.
ആചാരലംഘനം
അഡ്വ. ജയ്ദീപ് ഗുപ്ത
ഓരോ ക്ഷേത്രത്തിനും ഒരോ സ്വഭാവമാണുള്ളതെന്നും അതെല്ലാം പരിഗണിച്ച് പ്രത്യേക വിഭാഗമാണെന്ന് അവകാശപ്പെടാനാവില്ലെന്നും സംസ്ഥാന സര്‍ക്കാര്‍ അഭിഭാഷകന്‍ ജയ്ദീപ് ഗുപ്ത വാദിച്ചു. തിരുപ്പതി, പുരിജഗന്നാഥ ക്ഷേത്രങ്ങളൊന്നും പ്രത്യേക വിഭാഗങ്ങളല്ല. എന്നാല്‍, രാമകൃഷ്ണ മഠവും ശിരൂര്‍ മഠവും പ്രത്യേക വിഭാഗങ്ങളാണ്. ആചാരങ്ങളില്‍ വിവേചനം പാ
ടില്ലെന്ന ഭരണഘടനയുടെ തത്വം ലംഘിച്ചുകൊണ്ടാണ് ശബരിമലയില്‍ യുവതീപ്രവേശനത്തിന് വിലക്ക് നിലനിന്നത്. ക്ഷേത്ര പ്രവേശനം ഏറ്റവും വലിയ അവകാശമായി കണക്കാക്കണം. നിലവിലെ അവസ്ഥകള്‍ ഉടന്‍ തന്നെ മാറും.
അഡ്വ. രാകേഷ് ദ്വിവേദി
തുല്യത ഉറപ്പാക്കേണ്ടത് ഭരണകൂടത്തിന്റെ ബാധ്യതയാണെന്നും പുനഃപരിശോധന ആവശ്യമില്ലെന്നും തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന് വേണ്ടി ഹാജരായ രാകേഷ് ദ്വിവേദി ചൂണ്ടിക്കാട്ടി. മതാചാരങ്ങളില്‍ എല്ലാ വ്യക്തികളും തുല്യരാണ്. മതപരമായ കാര്യങ്ങളില്‍ തുല്യത നിഷേധിക്കുന്ന ആചാരങ്ങള്‍ക്ക് ഭരണഘടനയുടെ സംരക്ഷണമില്ല.
അഡ്വ. ഇന്ദിര ജയ്സിങ്
ശബരിമല സ്വകാര്യക്ഷേത്രമല്ലെന്നും പൊതുക്ഷേത്രമാണെന്നും യുവതീപ്രവേശനം വിലക്കുന്നത് വിവേചനമാണെന്നും ആചാരലംഘനം നടത്തിയ കനകദുര്‍ഗയുടെയും ബിന്ദുവിന്റെയും അഭിഭാഷക ഇന്ദിര ജയ്സിങ് വാദിച്ചു. എല്ലാവരേയും ഉള്‍ക്കൊള്ളുന്നതാണ് ദൈവം. ശബരിമലയില്‍ നടത്തിയ ശുദ്ധിക്രിയ ഭരണഘടനയുടെ ഹൃദയത്തിലേറ്റ മുറിവാണ്. ഇരുവര്‍ക്കും തടസ്സമില്ലാതെ ശബരിമല ദര്‍ശനം നടത്താന്‍ സൗകര്യം നല്‍കണം. അടുത്ത ദിവസം ക്ഷേത്രനട തുറക്കുമ്പോള്‍ ദര്‍ശനത്തിന് നിര്‍ദേശം നല്‍കണം.
















