ന്യൂദല്‍ഹി: അഞ്ചു ദിവസത്തിനുള്ളില്‍ രാജ്യം കാത്തിരിക്കുന്നത് സുപ്രധാനമായ മൂന്ന് വിധികള്‍. ശബരിമല യുവതിപ്രവേശനവുമായി ബന്ധപ്പെട്ട കേസില്‍ മണ്ഡലകാലം ആരംഭിക്കുന്നതിനു മുന്‍പ് വിധി തീര്‍പ്പാക്കും. യുവതീ പ്രവേശന വിധിയ്‌ക്കെതിരെ വിവിധ സംഘടനകള്‍ നല്‍കിയ പുനപരിശോധന ഹര്‍ജികളാണ് കോടതി പരിഗണിയ്‌ക്കുന്നത്. 2016ല്‍ ജസ്റ്റിസ് ദീപക്ക് മിശ്ര അദ്ധ്യക്ഷനായ ബഞ്ചിനു മുന്‍പില്‍ കേസ് വന്നപ്പോള്‍ ഉമ്മന്‍ചാണ്ടി സര്‍ക്കാരായിരുന്നു അധികാരത്തില്‍. ശബരിമലയില്‍ യുവതീപ്രവേശം വേണ്ടെന്നും തല്‍സ്ഥിതി തുടരണമെന്നും സത്യവാങ്മൂലം നല്‍കിയിരുന്നതാണ്. എന്നാല്‍ പിണറായി സര്‍ക്കാര്‍ യുവതീപ്രവേശത്തെ അനുകൂലിച്ച് സത്യവാങ്മൂലം നല്‍കിയതോടെയാണ് നിലവിലെ വിവാദങ്ങളും പ്രശ്‌നങ്ങളും ഉടലെടുത്തത്. പിന്നീട് സര്‍ക്കാരിന്റെ മുഖ്യ അജണ്ടയായി യുവതീപ്രവേശനത്തെ കാണുകയും സര്‍ക്കാര്‍ രണ്ടു യുവതികളെ വിശ്വാസത്തിനു വിരുദ്ധമായി ശബരിമലയില്‍ പ്രവേശിപ്പിക്കുകയും ചെയ്തു.
പ്രധാനമന്ത്രി കള്ളനാണെന്ന് കോടതിപറഞ്ഞതായി രാഹുല്‍ഗാന്ധി നടത്തിയ വ്യജപ്രചരണത്തിന്റെ കേസ് വിധിയും നവംബര്‍ 17ന് മുന്‍പ് വരും. കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിക്കെതിരെ ബിജെപി എംപി മീനാക്ഷി ലേഖി സമര്‍പ്പിച്ച ഹര്‍ജിയിലാണ് വിധി. പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരായ കാവല്‍ക്കാരന്‍ കള്ളനാണെന്ന പരാമര്‍ശമാണ് കേസിനു ആധാരം. രാജ്യത്തിന്റെ പ്രധാനമന്ത്രി കള്ളനാണെന്നു സുപ്രീംകോടതി പറഞ്ഞുവെന്ന് രാഹുല്‍ വ്യാജ പ്രചാരണം നടത്തിയിരുന്നു.
കൂടാതെ ചീഫ് ജസ്റ്റിസിന്റെ ഓഫീസ് വിവരാവകാശ നിയമത്തിന്റെ പരിധിയില്‍ കൊണ്ടു വരണമെന്ന ഹര്‍ജിയും സുപ്രീംകോടതിയുടെ പരിഗണനയില്‍ വിധിയുണ്ടാകും. വിവരവകാശ പ്രവര്‍ത്തകന്‍ സുഭാഷ് ചന്ദ്ര അഗര്‍വാളാണ് ഈ ആവശ്യവുമായി കോടതിയെ സമീപിച്ചത്. ഇതു തള്ളിയ ദല്‍ഹി ഹൈക്കോടതി വിധിക്കെതിരെ സമര്‍പ്പിച്ച അപ്പീലില്‍ ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ഭരണഘടനാ ബെഞ്ച് ഏപ്രില്‍ നാലിന് വാദം കേട്ടിരുന്നു.
















