ന്യൂദല്‍ഹി: ദശാബ്ദങ്ങള്‍ നീണ്ടുനിന്ന അയോധ്യക്കേസിന്റെ ചരിത്രവിധിയോടെ ഇന്ത്യന്‍ നിയമചരിത്രത്തില്‍ എഴുതിച്ചേര്‍ത്ത അഞ്ചു പേരുകളുണ്ട്. ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയി. നിയുക്ത ചീഫ് ജസ്റ്റിസ് എസ്.എ.ബോംബ്‌ഡെ, ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഢ്, അശോക് ഭൂഷണ്‍, എസ്. അബ്ദുള്‍ നസീര്‍ എന്നീ ന്യായാധിപന്‍മാരുടെതാണത്. ഏറെ സംഘര്‍ഷഭരിതമായ ദിനങ്ങളായി ഈ അഞ്ചു പേര്‍ക്കും കേസിലെ വാദപ്രതിവാദ ദിനങ്ങള്‍. രാജ്യത്തിന്റെ സമാധാന അന്തരീക്ഷം പോലും തകിടം മറിക്കാവുന്ന വികാരപരമായ വിഷയം. അതിനെ ശാസ്ത്രീയ തെളിവുകളുടേയും വിവേകപരമായ ബൗദ്ധിക ഇടപെടലുകളിലൂടെയും അന്തിമ വിധിയിലേക്ക് എത്തിച്ചു സുപ്രീം കോടതിയുടെ ഭരണഘടന ബെഞ്ച്. ഇന്നത്തെ ചരിത്രപ്രധാന വിധിയില്‍ ബെഞ്ചിലെ അഞ്ചു ജഡ്ജിമാരില്‍ ഒരാള്‍ക്കും പോലും എതിരഭിപ്രായം ഉണ്ടായിരുന്നില്ല എന്നത് ഈ കേസ് സംബന്ധിച്ച ന്യായാധിപന്‍മാര്‍ ആഴത്തില്‍ പഠിച്ചതിന്റെ മാത്രം ഫലമായിരുന്നു. വിധിക്കു ശേഷം രാജ്യത്തു ചില എതിരഭിപ്രായങ്ങള്‍ ഒഴിച്ചാല്‍ പൂര്‍ണമായും സമാധാന അന്തരീക്ഷം പുലരുകയാണ്. ഒരു കേസിന്‍രെ വിധിക്കു മുന്‍പ് സുരക്ഷ വിലയിരുത്താന്‍ ചീഫ് ജസ്റ്റിസിന്റെ നേതൃത്വത്തില്‍ യോഗം വിളിക്കുന്നത് തന്നെ ആദ്യമായാണ്. ഏതാലായും ചരിത്രവിധിയില്‍ അഞ്ചു ജഡ്ജിമാരും ഏറെ ആശ്വാസത്തിലാണെന്നാണു റിപ്പോര്‍ട്ടുകള്‍.
മാനസികമായി ഏറെ ബുദ്ധിമുട്ടിയ ദിനങ്ങള്‍ അവസാനിച്ചതോടെ അല്‍പം മാനസിക ഉല്ലാസത്തിന് തയാറെടക്കുകയാണ് ചീഫ് ജസ്റ്റിസും സംഘവും. ഭരണഘടനാ ബെഞ്ചില്‍ തനിക്കൊപ്പമുണ്ടായിരുന്ന നാല് ജഡ്ജിമാരുമായി അത്താഴം കഴിക്കാനൊരുങ്ങുകയാണ് ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയി. നിയുക്ത ചീഫ് ജസ്റ്റിസ് എസ്.എ.ബോംബ്‌ഡെ, ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഢ്, അശോക് ഭൂഷണ്‍, എസ്. അബ്ദുള്‍ നസീര്‍ എന്നിവരുമൊത്താണ് ദല്‍ഹിയിലെ താജ് ഹോട്ടലിലാണ് അത്താഴാം കഴിക്കുന്നതെന്നാണ് സൂചന.
സംഭവബഹുലവും നാടകീയവുമായ 40 ദിവസത്തെ വാദപ്രതിവാദത്തിനൊടുവിലാണ് വിധി പറഞ്ഞപ്പോള്‍ രാജ്യത്തെ രാഷ്‌ട്രീയകക്ഷികളും വിധിയെ ഐക്യകണ്‌ഠേന സ്വാഗതം ചെയ്തു. മതേതര മൂല്യങ്ങള്‍ ഉയര്‍ത്തി പിടിച്ചാണ് കോടതിയുടെ വിധി പ്രസ്താവം.രാമജന്മഭൂമി ഹിന്ദുക്കള്‍ക്ക് വിട്ട് നല്‍കിയും സുന്നി വക്കഹ് ബോര്‍ഡിന്റെ ആവശ്യങ്ങളെ മാന്യമായി പരിഗണിച്ചുമായിരുന്നു വിധി പ്രസ്താവിച്ചത്. ക്ഷേത്രം നിര്‍മ്മിക്കാനായി രൂപീകരിക്കാനായി ട്രസ്റ്റ് രൂപീകരിക്കണമെന്നും കേസിലെ കക്ഷിയായ നിര്‍മോഹി അഖാഡയ്‌ക്ക് പ്രാതിനിധ്യം നല്‍കണമെന്നും വിധി പറയുന്നു. കേന്ദ്ര സര്‍ക്കാര്‍ പ്രത്യേക ട്രസ്റ്റ് രൂപീകരിച്ച് രാമക്ഷേത്രം നിര്‍മ്മിക്കണം. ക്ഷേത്രം നിര്‍മ്മിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ മൂന്ന് മാസത്തിനകം ട്രസ്റ്റ് രൂപീകരിക്കണം. എന്നിവയൊക്കെയാണ് വിധിയിലെ സുപ്രധാന ഉള്ളടക്കം.
അയോധ്യക്കേസില്‍ ചരിത്രവിധി കുറിച്ച ന്യായാധിപര്‍

ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗോഗോയ്
അസമില്‍ നിന്നുള്ള രഞ്ജന്‍ ഗോഗോയ് വടക്കുകിഴക്കന്‍ മേഖലയില്‍ നിന്നും ഇന്ത്യന്‍ ജൂഡീഷ്യറിയുടെ പരമോന്നത സ്ഥാനം വഹിക്കുന്ന ആദ്യ വ്യക്തിയാണ്. 2018 ഒക്ടോബറിലാണ് അദ്ദേഹം ചീഫ് ജസ്റ്റിസാകുന്നത്. ഗുവാഹത്തി ഹൈക്കോടതിയില്‍ പ്രാക്ടീസ് ചെയ്ത അദ്ദേഹം 2001 ഫെബ്രുവരി 28 ന് സ്ഥിരം ജഡ്ജിയായി. ശേഷം പഞ്ചാബ്/ഹരിയാന ഹൈക്കോടതിയിലേക്ക് സ്ഥലംമാറ്റം ലഭിച്ചു. അവിടെ അദ്ദേഹം ചീഫ് ജസ്റ്റിസ് സ്ഥാനത്തേക്കുയര്‍ന്നു. 2012 ലാണ് അദ്ദേഹം സുപ്രീംകോടതിയിലെത്തിയത്.

ജസ്റ്റിസ് എസ്.എ. ബോബ്‌ഡെ
രഞ്ജന്‍ ഗൊഗോയ് സ്ഥാനമൊഴിയുന്നതോടെ നവംബര്‍ 17 ന് ജസ്റ്റിസ് ശരത് അരവിന്ദ് ബോബ്‌ഡെ ചീഫ് ജസ്റ്റിസായി ചുമതലയേല്‍ക്കാനിരിക്കുകാണ്. 2000 ല്‍ ബോംബെ ഹൈക്കോടതി ജഡ്ജിയായ അദ്ദേഹം രണ്ട് വര്‍ഷങ്ങള്‍ക്ക് ശേഷം മധ്യപ്രദേശ് ഹൈക്കോടതി ജഡ്ജിയായി ചുമതലയേറ്റു. 2013 ലാണ് ബോബ്‌ഡെ സുപ്രീംകോടതി ജഡ്ജിയാവുന്നത്.

ഡി.വൈ.ചന്ദ്രചൂഡ്
മുന്‍ ചീഫ് ജസ്റ്റിസ് വൈ.വി. ചന്ദ്രചൂഢിന്റെ മകനാണ് ഡി.വൈ.ചന്ദ്രചൂഡ്. 2016 മേയിലാണ് അദ്ദേഹം സുപ്രീംകോടതി ജഡ്ജിയായി ചുമതലയേറ്റത്. മുമ്പ് നേരത്തെ ബോംബെ ഹൈക്കോടതിയിലും അലഹബാദ് ഹൈക്കോടതിയിലും അദ്ദേഹം സേവനമനുഷ്ടിച്ചിട്ടുണ്ട്. അഡള്‍ട്ടറി നിയമം, സ്വകാര്യതയ്‌ക്കുള്ള അവകാശം ഉള്‍പ്പടെ നിരവധി വിഷയങ്ങള്‍ അദ്ദേഹം കൈകാര്യം ചെയ്തിട്ടുണ്ട്. ശബരിമല വിധി പറഞ്ഞ ഭരണഘട ബെഞ്ചിലെ അംഗമാണ്.

ജസ്റ്റിസ് അബ്ദുള്‍ നസീര്‍
1983 ല്‍ അഭിഭാഷകനായി സേവനം ആരംഭിച്ച അദ്ദേഹം 20 വര്‍ഷക്കാലം കര്‍ണാടക ഹൈക്കോടതിയിലായിരുന്നു. 2003 ല്‍ അവിടെ അഡീഷണല്‍ ജഡ്ജ് എന്ന നിലയില്‍ നിയമിതനായ അദ്ദേഹം അടുത്ത വര്‍ഷം സ്ഥിരം ജഡ്ജിയായി ചുമതലയേറ്റു. 2017 ഫെബ്രുവരിയില്‍ സുപ്രീംകോടതിയില്‍ നിയമതിനായി.

ജസ്റ്റിസ് അശോക് ഭൂഷണ്‍
1979 ല്‍ അഭിഭാഷകനായി എന്‍ റോള്‍ ചെയ്ത അശോക് ഭൂഷന്‍ 2001 അലഹബാദ് ഹൈക്കോടതിയില്‍ ജഡ്ജി ആവുന്നതിന് മുമ്പ് അവിടെ അഭിഭാഷകനായി സേവനമനുഷ്ടിച്ചിരുന്നു. 2014 ല്‍ കേരള ഹൈക്കോടതിയിലേക്ക് സ്ഥലംമാറ്റം ലഭിച്ച അദ്ദേഹം കുറച്ച് മാസങ്ങള്‍ക്ക് ശേഷം അവിടെ ആക്റ്റിങ് ചീഫ് ജസ്റ്റിസ് ആയി മാറുകയും മാര്‍ച്ചില്‍ ചീഫ് ജസ്റ്റിസ് സ്ഥാനമേല്‍ക്കുകയും ചെയ്തു. 2016 മെയ് 13 ലാണ് അദ്ദേഹം സുപ്രീംകോടതിയില്‍ നിയമിതനാവുന്നത്.
















