ന്യൂദല്‍ഹി:സുപ്രീം കോടതിയുടേത് ദീര്‍ഘകാലമായി കാത്തിരുന്ന ഏറ്റവും ഉത്തമമായ വിധിയെന്ന് മലയാളിയായ പുരാവസ്തു ഗവേഷകന്‍ കെ.കെ. മുഹമ്മദ്. പഴുതുകളില്ലാത്ത ഈ വിധി പ്രശംസനീയവും വിധിയെ എല്ലാവരും അംഗീകരിക്കണമെന്നും അദ്ദേഹം അഭ്യര്‍ത്ഥിച്ചു. തര്‍ക്ക ഭൂമിയില്‍ പള്ളിക്കു മുന്‍പ് ക്ഷേത്രം നിലനിന്നിരുന്നെന്ന പുരാവസ്തു വകുപ്പിന്റെ ശാസ്ത്രീയ കണ്ടെത്തലുകളും ഇന്നത്തെ സുപ്രീം കോടതി വിധിയെ സ്വാധീനിച്ചിരുന്നു. ഇതി വിധിപ്രസ്താവത്തില്‍ ചീഫ് ജസ്റ്റിസ് വ്യക്തമാക്കികയം ചെയ്തിരുന്നു.
‘എനിക്ക് ചിന്തിക്കാന്‍ കഴിയുന്നതിലും മികച്ചതാണ് ഈ വിധി. ഇത് ഇത്ര മികച്ചതായിരിക്കുമെന്ന് ഞാന്‍ ഒരിക്കലും കരുതിയിരുന്നില്ല. പ്രദേശം മുഴുവന്‍ ഹിന്ദു സമൂഹത്തിന് നല്‍കിയിട്ടുണ്ട്. ഹിന്ദുവിനെ സംബന്ധിച്ചിടത്തോളം ഇത് മുസ്ലീങ്ങള്‍ക്ക് മക്ക മദീന പോലെ പ്രധാനമാണ്,-അദ്ദേഹം പറഞ്ഞു. അയോധ്യയിലെ തര്‍ക്കഭൂമിയില്‍ ബാബ്‌റി മസ്ജിദിനു മുന്‍പായി ഒരു ഹിന്ദു ക്ഷേത്രം സ്ഥിതി ചെയ്തിരുന്നതായി മലയാളിയായ പുരാവസ്തു ഗവേഷകന്‍ കെ.കെ. മുഹമ്മദ് നേരത്തേ തന്നെ പറഞ്ഞിരുന്നു.
വിവാദമായ തര്‍ക്ക മന്ദിരത്തിനു താഴെ ക്ഷേത്രാവശിഷ്ടങ്ങള്‍ ഉണ്ടായിരുന്നുവെന്ന് പുരാവസ്തു ശാസ്ത്രപരമായി മതിയായ തെളിവുകള്‍ ഉണ്ടെന്നാണ് കെ.കെ മുഹമ്മദ് കണ്ടെത്തിയിരുന്നു. രണ്ടു ഖനനങ്ങള്‍ നടത്തിയതില്‍ ഒരു വലിയ ക്ഷേത്രഘടന ഈ സ്ഥലത്ത് ഉണ്ടായിരുന്നു എന്ന് തെളിഞ്ഞിട്ടുണ്ട്. 1968 മുതല്‍ 1972 വരെ ആര്‍ക്കിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യ യുടെ ഡയറക്ടര്‍ ജനറലായിരുന്ന പ്രശസ്ത പുരാവസ്തു ഗവേഷകനായ ബി.ബി.ലാലിന്റെ കീഴില്‍ 197677 കാലഘട്ടത്തിലാണ് ആദ്യത്തെ ഖനനം നടത്തിയത്. താന്‍ ആ സംഘത്തിലെ അംഗവും ഖനനത്തില്‍ പങ്കെടുത്ത ഏക മുസ്ലീമുമായിരുന്നു.1971 നും 1977 നും ഇടയില്‍ വിദ്യാഭ്യാസം, സാമൂഹ്യക്ഷേമം, സംസ്‌കാരം എന്നിവയുടെ അന്നത്തെ കേന്ദ്ര സഹമന്ത്രിയായിരുന്ന സായിദ് നൂറുല്‍ ഹസന്റെ സമയത്താണ് ഖനനം നടന്നത്. ഖനനത്തിന് രണ്ട് പ്രധാന ഘടകങ്ങളുണ്ട്. നടപടിക്രമങ്ങള്‍ അനുസരിച്ച് ഉപരിതലത്തിലെ അവശിഷ്ടങ്ങള്‍ കണ്ടെത്താന്‍ ഞങ്ങള്‍ ആദ്യം ഉപരിതല പര്യവേക്ഷണം നടത്തി. വിവാദമായ മന്ദിരം പോലീസിന്റെ കസ്റ്റഡിയിലായിരുന്നു, സാധാരണ സന്ദര്‍ശകരെയൊന്നും അകത്തേക്ക് അനുവദിച്ചില്ല. എന്നാല്‍ ഖനന സംഘത്തിന്റെ ഭാഗമായതിനാല്‍ ഞങ്ങളെ അതിനുള്ളില്‍ അനുവദിച്ചു. മാത്രമല്ല, അയോദ്ധ്യ പ്രശ്‌നം ഇപ്പോഴത്തേതു പോലെ അത്ര ഗൗരവമേറിയത് ആയിരുന്നില്ല. ഗവേഷക സംഘം അകത്തേക്ക് കടന്നപ്പോള്‍ ക്ഷേത്രാവശിഷ്ടങ്ങളില്‍ നിന്ന് നിര്‍മ്മിച്ച പള്ളിയുടെ 12 തൂണുകള്‍ കാണാനായെന്നും മുഹമ്മദ് കണ്ടെത്തിയിരുന്നു.
അലഹബാദ് ഹൈക്കോടതിയുടെ ലഖ്‌നൗ ബെഞ്ചിന്റെ നിര്‍ദേശപ്രകാരം 2003 ലാണ് രണ്ടാമത്തെ ഖനനം നടത്തിയത്. അപ്പോഴേക്കും പള്ളി നശിപ്പിക്കപ്പെട്ടിരുന്നു. ഖനനത്തിന് മുമ്പ് റഡാര്‍ (ജിപിആര്‍) സര്‍വേ നടത്തി. ഭൂമിക്കു താഴെ നിരവധി ഘടനകളുണ്ടെന്ന് കണ്ടെത്തി. നിരവധി അപാകതകള്‍ റിപ്പോര്‍ട്ട് ചെയ്തു. പുരാവസ്തു ഗവേഷകരായ ഹരി മഞ്ജി, ബി.ആര്‍. മണി എന്നിവരുടെ മേല്‍നോട്ടത്തിലാണ് ഖനനം നടത്തിയത്. ആദ്യത്തെ ഖനന വേളയില്‍ പള്ളിയില്‍ 12 ക്ഷേത്രസ്തംഭങ്ങള്‍ ഉപയോഗിച്ചിരുന്നതായി കണ്ടെത്തിയിരുന്നു. പല തൂണുകളും നില്‍ക്കുന്ന അടിത്തറകളും ഖനനത്തില്‍ കണ്ടെത്തി. രണ്ടാമത്തെ ഖനനത്തില്‍ 17 വരികളിലായി 50 ലധികം തൂണുകളുടെ അടിത്തറ കണ്ടെത്താനായി. അതിനര്‍ത്ഥം ക്ഷേത്രത്തിന്റെ ഘടന ഗംഭീരവും വലുതുമായിരുന്നു. കൂടാതെ, ക്ഷേത്രത്തിലെ തീര്‍ത്ഥജലം ഒഴുകുന്ന പ്രണാലിയും സംഘം കണ്ടെത്തി. മുതലയുടെ മുഖത്തിന്റെ ആകൃതിയിലുളള മകര പ്രണാലിയായിരുന്നു അത്. ഗംഗാ നദിയെ സൂചിപ്പിക്കുന്നതാണ് മുതലയുടെ ആകൃതി. ചില ക്ഷേത്രങ്ങളില്‍ നിങ്ങള്‍ ശ്രീകോവിലിനു സമീപം എത്തും മുന്‍പ് രണ്ടു ശില്‍പങ്ങളെ കാണനാകും. ഒന്ന് മുതലയുടെ മുകളില്‍ നില്‍ക്കുന്ന സ്ത്രീരൂപവും. മറ്റൊന്ന് ആമയുടെ മുകളില്‍ നില്‍ക്കുന്ന സ്ത്രീരൂപവും. അതായത് പവിത്രമായ ശ്രീകോവിലിന് അടുത്തേക്ക് നിങ്ങള്‍ എത്തും മുന്‍പ് ഗംഗ, യമുന, സരസ്വതി നദിജലത്താല്‍ ശുദ്ധരായി എന്നാണു വിശ്വാസം. ഇതിനെല്ലാം അര്‍ത്ഥം ഈ ഭൂമിയില്‍ വളരെ ചിരപുരാതനവും അതിവിപുലവുമായി ഒരു ക്ഷേത്രം നിലനിന്നിരുന്നു എന്നാണെന്ന് മുഹമ്മദിന്റെ പഠനത്തില്‍ കണ്ടെത്തിയിരുന്നു.
















