ബംഗളൂരു: ഏറെ വിവാദങ്ങള്‍ക്കു പ്രക്ഷോഭങ്ങള്‍ക്കും ഇട നല്‍കിയ ടിപ്പു ജയന്തി ആഘോഷം കര്‍ണാടക സര്‍ക്കാര്‍ നിരോധിച്ചതിനു പിന്നാലെ കൂടുതല്‍ നടപടികളുമായി ബിജെപി. കര്‍ണാടകയിലെ സ്‌കൂള്‍ സിലബസില്‍ നിന്ന് ടിപ്പു സുല്‍ത്താന്റെ ചരിത്രവുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ നീക്കണമെന്ന് ആവശ്യപ്പെട്ട് മുതിര്‍ന്ന ബിജെപി നേതാവും എംഎല്‍എയുമായ അപ്പാച്ചു രാജന്‍ രംഗത്തെത്തി. ടിപ്പുവിനെ പ്രകീര്‍ത്തിക്കുന്ന പാഠ്യഭാഗങ്ങള്‍ ഒഴിവാക്കി രാജ്യസ്‌നേഹവുമായി ബന്ധപ്പെട്ട ഭാഗങ്ങള്‍ ഉള്‍പ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് അപ്പാച്ചു രാജന്‍ വിദ്യാഭ്യാസമന്ത്രി എസ്. സുരേഷ് കുമാറിന് കത്തു നല്‍കി. വിദ്യാഭ്യാസ വിദഗ്ധരുമായി ആലോചിച്ചു കുട്ടികളില്‍ രാജ്യസ്‌നേഹം വളര്‍ത്തുന്ന പാഠ്യഭാഗങ്ങള്‍ വേണം ഉള്‍പ്പെടുത്താന്‍. ടിപ്പു ഒരിക്കല്‍ പോലും രാജ്യത്തിനു വേണ്ടി പ്രവര്‍ത്തിച്ചിട്ടില്ല. ടിപ്പു എന്നും തന്റെ മതവും സാമ്രാജ്യവും വളര്‍ത്താനേ ശ്രമിച്ചിട്ടുള്ളൂ. ഇന്ത്യന്‍ സ്വാതന്ത്ര്യസമരവുമായി ഒരിക്കല്‍ പോലും ബന്ധപ്പെടാത്ത ആളാണ് ടിപ്പു. മംഗളൂരുവിലും കുടകിലും 50,000ത്തോളം ക്രൈസ്തവരെ മതം മാറ്റിയ വ്യക്തിയാണ് ടിപ്പുവെന്നതിനു തെളിവുണ്ടെന്നും അപ്പാച്ചു രാജന്‍.
നവംബര്‍ പത്തിനുള്ള ടിപ്പു ജയന്തി ആഘോഷത്തിനെതിരേ ഹൈന്ദവ സംഘടനകളും ബിജെപിയും വര്‍ഷങ്ങളായി പ്രക്ഷോഭം സംഘടിപ്പിച്ചു പോരുകയായിരുന്നു. ഈ പ്രക്ഷോഭങ്ങളുടെ കൂടി ഫലമായി ആണ് ടിപ്പു ജയന്തി ആഘോഷങ്ങള്‍ സര്‍ക്കാര്‍ നിരോധിച്ചത്. കൊഡവ, അയ്യങ്കാര്‍ സമുദായക്കാരുടെ കൂട്ടക്കൊലയ്‌ക്ക് ടിപ്പു നേതൃത്വം നല്‍കിയാതായും മലബാറിലെ സ്ത്രീകളെ കൂട്ടമാനഭംഗത്തിനിരയാക്കുന്നതിന് കൂട്ടുനിന്നെന്നുമാരോപിച്ചാണ്, ബി.ജെ.പിയും മറ്റ് ഹിന്ദു അനുകൂല സംഘടനകളും ടിപ്പു ജയന്തി ആഘോഷങ്ങളെ വര്‍ഷങ്ങളായി എതിര്‍ത്തുവരുന്നത്.
എന്നാല്‍, വന്‍ പ്രക്ഷോഭങ്ങളെ അടിച്ചമര്‍ത്തിയാണ് കഴിഞ്ഞ വര്‍ഷം എച്ച്.ഡി. കുമാരസ്വാമി സര്‍ക്കാര്‍ ടിപ്പു ജയന്തി ആഘോഷിക്കാന്‍ അനുമതി നല്‍കിയത്. കുടക് ഉള്‍പ്പടെ പ്രദേശങ്ങളില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചാണ് സര്‍ക്കാര്‍ ആഘോഷങ്ങള്‍ക്ക് ഒത്താശ ചെയ്തത്. കൊഡവ സമുദായത്തിനെതിരെ നിലകൊണ്ടിരുന്ന ഭരണാധികാരിയാണ് ടിപ്പു സുല്‍ത്താനെന്നാണ് കുടകിലെ ഒരു വിഭാഗം വിശ്വസിക്കുന്നത്. രണ്ടായിരത്തിപ്പതിനഞ്ചില്‍ മടിക്കേരിയില്‍ നടന്ന ലഹളയില്‍ മലയാളിയുള്‍പ്പെടെ രണ്ട് പേര്‍ കൊല്ലപ്പെട്ടിരുന്നു. മുസ്ലിങ്ങള്‍ക്ക് ഏറെ സ്വാധീനമുള്ള മൈസൂരു മേഖലയില്‍ ന്യൂനപക്ഷ പ്രീണനത്തിനായാണ് സഖ്യസര്‍ക്കാന്‍ ടിപ്പു ജയന്തി ആഘോഷങ്ങള്‍ ഏറ്റെടുത്ത് നടത്തുന്നതെന്നാണ് ബി.ജെ.പിയുടെ ആരോപണം.
2010 ല്‍ കോണ്‍ഗ്രസ് നേതാവ് സിദ്ധരാമയ്യ മുഖ്യമന്ത്രി ആയിരുന്നപ്പോഴാണ് കുടക്, മംഗളൂരു പ്രദേശത്തെ തീവ്ര സ്വഭാവമുള്ള മുസ്ലിം സംഘടനകളുടെ ആവശ്യപ്രകാരം ടിപ്പു ജയന്തി ആഘോഷം ആരംഭിച്ചത്. വോട്ട് ബാങ്ക് ലക്ഷ്യമിട്ടായിരുന്നു ഈ നടപടി. ഇതിനെതിരേ അന്നു മുതല്‍ ഹൈന്ദവ സംഘടകളുടെ പ്രതിഷേധം ശക്തമാണ്. കര്‍ണാടകത്തില്‍ ടിപ്പു ജയന്തി ആഘോഷം റദ്ദാക്കിയ യെദിയൂരപ്പ സര്‍ക്കാരിനെ അഭിനന്ദിച്ച് ബിജെപി എംപി തേജ്വസി സൂര്യയും രംഗത്തെത്തിയിരുന്നു. ടിപ്പു സുല്‍ത്താന്‍ ഹിന്ദുക്കളെ കൂട്ടക്കൊല ചെയ്ത സ്വേച്ഛാധിപതിയാണ്. അദേഹത്തിന്റെ പേരില്‍ ആഘോഷങ്ങള്‍ നടത്തുന്നത് നീതികരിക്കാനാവാത്തതാണ്. മുന്‍ സര്‍ക്കാരുകള്‍ ടിപ്പു സുല്‍ത്താന്റെ ജയന്തി ആഘോഷിച്ചത് നാണക്കേടുണ്ടാക്കുന്നതാണെന്നും തേജസ്വ സൂര്യ വ്യക്തമാക്കി.
















