കോഴിക്കോട് : ഭാര്യയെ മുത്തലാഖ് ചൊല്ലിയതിനു പിന്നാലെ നാലു വയസ്സുകാരിയായ മകളെ ഭീഷണിപ്പടുത്തി വീട്ടില്‍ നിന്നും പുറത്താക്കിയെന്ന് ആരോപണം. മുത്തലാഖ് ചൊല്ലി രണ്ടാം വിവാഹം കഴിച്ച കോഴിക്കോട് നാദാപുരം സ്വദേശി ഷാഫി സമീറാണ് സ്വന്തം മകളേയും ഭീഷണിപ്പെടുത്തി വീട്ടില്‍ നിന്നും ഇറങ്ങാന്‍ ആവശ്യപ്പെട്ടത്.
ഫാത്തിമ ജുവൈരിയെന്ന കുട്ടിയുടെ അമ്മയെ നിയമ വിരുദ്ധമായി മുത്തലാഖ് ചൊല്ലി വിവാഹ ബന്ധം വേര്‍പ്പെടുത്തിയെന്ന് ആരോപിച്ച് ഇവര്‍ പരാതി നല്‍കിയിരുന്നു. ഇവരോട് സമീര്‍ വീടിനു മുന്നില്‍ നിന്നും ഇറങ്ങാനും ആവശ്യപ്പെട്ടിട്ടുണ്ട്. നാലും രണ്ടും വയസ് പ്രായമുള്ള കുട്ടിയുമായി ജുവൈരിയ ഇപ്പോള്‍ വീടിനു മുന്നില്‍ സമരത്തിലാണ്. ഇതിനിടെ നാലു വയസ്സുകാരി ഗള്‍ഫിലുള്ള സമീറുമായി ഫോണില്‍ ബന്ധപ്പെട്ടപ്പോള്‍ പെണ്‍കുട്ടിയോട് വളരെ മോശമായാണ്. പെരുമാറിയത്. മകള്‍ തന്റേത് അല്ലെന്നും അച്ഛന്‍ ആരാണെന്നും ഇയാള്‍ ഫോണിലൂടെ സംസാരിക്കുന്നുണ്ട്. കൂടാതെ തന്നെ ഇനി ഫോണില്‍ വിളിക്കണ്ടന്നും അമ്മയേ വിളിച്ചോണ്ട് വീട്ടില്‍ നിന്നും നിര്‍ദാക്ഷണ്യം ഇറങ്ങിപ്പോകാന്‍ ഇയാള്‍ ആവശ്യപ്പെടുകയായിരുന്നു.
ഒരു വര്‍ഷം മുമ്പാണ് ജുവൈരിയയെ സമീര്‍ മുത്തലാഖ് ചൊല്ലി ഉപേക്ഷിച്ചത്. ജീവനാംശം പോലും നല്‍കാന്‍ ഇയാള്‍ വിസമ്മതിക്കുകയാണ് ചെയ്തത്. വിദേശത്തായിരുന്ന സമീര്‍ 20 ദിവസം മുമ്പ് നാട്ടിലെത്തി മറ്റൊരു വിവാഹം കഴിക്കുകയും ചെയ്തു. നേരത്തെ ജുവൈരിയയ്‌ക്കും മക്കള്‍ക്കും 3500 രൂപ വീതം ജീവനാംശം നല്‍കാന്‍ നാദാപുരം മജിസ്ട്രേറ്റ് കോടതി വിധിച്ചിരുന്നു. എന്നാല്‍ ഈ തുക അപര്യാപ്തമെന്ന് ചൂണ്ടിക്കാട്ടി ജുവൈരിയ കോഴിക്കോട് ജില്ലാ കോടതിയില്‍ അപ്പീല്‍ നല്‍കിയിട്ടുണ്ട്. തന്റെ 40 പവന്‍ ആഭരണങ്ങള്‍ ഭര്‍ത്താവിന്റെ വീട്ടുകാര്‍ തട്ടിയെടുത്തെന്നാരോപിച്ചും ജീവനാംശം ആവശ്യപ്പെട്ടും ജുവൈരിയ വടകര കുടുംബ കോടതിയില്‍ കേസ് നല്‍കിയിട്ടുണ്ട്. സംഭവത്തില്‍ വളയം പോലീസ് സമീറിനെതിരെ 2019 ലെ മുസ്ലിം വിമന്‍ ആക്ട് അഥവാ മുത്തലാഖ് നിരോധന നിയമ പ്രകാരം കേസെടുത്തിട്ടുണ്ട്.
















