ശ്രീനഗര്‍: ജമ്മു കാശ്മീരില്‍ തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കാനിരിക്കെ തോല്‍വി ഭയന്ന് വിഘടനവാദികള്‍ രാഷ്‌ട്രീയം ഉപേക്ഷിക്കുന്നു. ഏറ്റവും ഒടുവില്‍ രാഷ്‌ട്രീയ പ്രവര്‍ത്തനം അവസാനിപ്പിക്കുന്നതായി വെളിപ്പെടുത്തിയിരിക്കുന്നത് ജെഎന്‍യു വിദ്യാര്‍ത്ഥി നേതാവ് ഷെഹ്ല റാഷിദാണ്. കശ്മീരിലെ തിരഞ്ഞെടുപ്പ് രാഷ്‌ട്രീയം താന്‍ ഉപേക്ഷിക്കുന്നതായാണ് ഇവര്‍ ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞത്. ജെ.എന്‍.യു സര്‍വകലാശാലയില്‍ 2016 ല്‍ നടന്ന ദേശവിരുദ്ധ പ്രവര്‍ത്തനങ്ങളുടെ പ്രധാന മുഖമായി മാറിയ റാഷിദ്, ഈ വര്‍ഷം ആദ്യം ജമ്മു കശ്മീര്‍ പീപ്പിള്‍സ് മൂവ്‌മെന്റില്‍ ചേര്‍ന്നിരുന്നു.
ഈ മാസം അവസാനത്തോടെ ജമ്മു കശ്മീരിലെ ബ്ലോക്ക് ഡവലപ്‌മെന്റ് കൗണ്‍സില്‍ തിരഞ്ഞെടുപ്പ് നടത്താനുള്ള കേന്ദ്രസര്‍ക്കാരിന്റെ നീക്കത്തെത്തുടര്‍ന്നാണ് കശ്മീരിലെ മുഖ്യധാര തെരഞ്ഞെടുപ്പില്‍ നിന്ന് വിട്ടു നില്‍ക്കുന്നുവെന്ന് ഷെഹ്ല റാഷിദ് വ്യക്തമാക്കിയത്. കശ്മീരിന്റെ പ്രത്യേക പദവി എടുത്ത കളഞ്ഞ കേന്ദ്ര സര്‍ക്കാര്‍ നയത്തിനെത്തിനെതിരെ ഷെഹ്ല റാഷിദ് ഉള്‍പ്പെടുന്ന സംഘം പ്രതിഷേധിച്ചിരുന്നു. പാര്‍ലമെന്റ് ആക്രമണ കുറ്റവാളി അഫ്‌സല്‍ ഗുരുവിനെ തൂക്കിലേറ്റുന്നതിനെതിരെ ജെഎന്‍യു കാമ്പസില്‍ നടന്ന ദേശ വിരുദ്ധ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട് ജെഎന്‍യു വിദ്യാര്‍ത്ഥി നേതാവ് കനയ്യ കുമാറിനൊപ്പവും റാഷിദ് പ്രവര്‍ത്തിച്ചിരുന്നു. കശ്മീരിലെ സായുധ സേനയ്‌ക്കെതിരായ വ്യജപ്രചരണം നടത്തിയതിന് ഷെഹ്ല റാഷിദിനെതിരെ കഴിഞ്ഞ മാസം രാജ്യദ്രോഹക്കുറ്റം ചുമത്തിയിരുന്നു.
ഇന്ത്യന്‍ സൈന്യവും സര്‍ക്കാരും ജമ്മു കശ്മീരില്‍ സാധാരണ നില ഉറപ്പാക്കാന്‍ ശ്രമിക്കുമ്പോഴും സംസ്ഥാനത്തെ സ്ഥിതി സംബന്ധിച്ച് വ്യാജമായ ആരോപണങ്ങള്‍ ഉന്നയിച്ചതിനാണ് ഷെഹ്ല റാഷിദിനെതിരെ രാജ്യദ്രോഹക്കുറ്റം ചുമത്തിയത്. സ്ഥിരീകരിക്കാത്ത വിവരങ്ങളും വ്യാജവാര്‍ത്തകളും പ്രചരിപ്പിച്ചതിന് ഇവര്‍ക്കെതിരെ സുപ്രീം കോടതി അഭിഭാഷകനായ അലഖ് അലോക് ശ്രീവാസ്തവ പരാതി നല്‍കിയിരുന്നു. സായുധ സേന ജമ്മു കശ്മീരിലെ സാധാരണക്കാരുടെ വീടുകള്‍ കൊള്ളയടിക്കുകയാണെന്നും ആണ്‍കുട്ടികളെ തട്ടികൊണ്ട് പോകുന്നുവെന്നും ഷെഹ്ല അവകാശപ്പെട്ടിരുന്നു. കരസേന ഉദ്യോഗസ്ഥര്‍ ഷോപിയാനില്‍ നാല് പേരെ കസ്റ്റഡിയിലെടുക്കുകയും പീഡിപ്പിക്കുകയും ചെയ്തുവെന്നും അവര്‍ ആരോപിച്ചു. ജമ്മു കശ്മീര്‍ പോലീസ് നിസഹായരാണെന്നും കാര്യങ്ങള്‍ എല്ലാം അര്‍ദ്ധസൈനികരുടെ കൈകളിലാണെന്നും ഷെഹ്ല ട്വീറ്റ് ചെയ്തു.
എന്നാല്‍ ഷെഹ്‌ല റാഷിദ് ഉന്നയിച്ച പീഡന ആരോപണങ്ങള്‍ അടിസ്ഥാനരഹിതമാണെന്ന് കരസേന പുറത്തിറക്കിയ പ്രസ്താവനയില്‍ വ്യക്തമാക്കിയിരുന്നു. ജനങ്ങളില്‍ സംശയം സൃഷ്ടിക്കുന്ന തരത്തിലുള്ള വ്യാജ വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നത് രാജ്യവിരുധസംഘടനകളും വ്യക്തികളുമാണെന്നും സേന വ്യക്തമാക്കിയിരുന്നു. ഇതേ തുടര്‍ന്നാണ് കള്ള പ്രചരണത്തിന് ഇവര്‍ക്കെതിരെ പോലീസ് കേസെടുത്തത്.
















