ബസവണ്ണ എന്നും ബസവരാജ എന്നും ഈ ചിന്തകന്‍ വിളിക്കപ്പെടുന്നു. മഹത്തായ വീരശൈവ സാമൂഹ്യചിന്തകനായിരുന്ന അദ്ദേഹം സാമൂഹ്യ സാഹചര്യങ്ങളിലും ചിന്തകളിലും ശക്തമായ പരിവര്‍ത്തനം കൊണ്ടുവന്ന മഹാത്മാവായിരുന്നു. കര്‍ണാടക സംസ്ഥാനത്തില്‍ ഇന്നു നിലനില്‍ക്കുന്ന തരത്തിലുള്ള ശിവാചാരങ്ങളുടെ ആവിഷ്കര്‍ത്താവാണ് അദ്ദേഹം.
പന്ത്രണ്ടാം നൂറ്റാണ്ടിലാണ് അദ്ദേഹത്തിന്റെ ജനനം. ബ്രാഹ്മണകുലത്തില്‍ പിറന്ന അദ്ദേഹത്തിന് സ്വന്തം സമൂഹത്തിലെ മതപരമായ ചടങ്ങുകളോടും ആചാരങ്ങളോടും അത്ര താല്‍പ്പര്യം തോന്നിയില്ല. അക്കാലത്ത് വളരെ വ്യാപകമായിരുന്ന വീരശൈവ സംസ്കാരത്തോട് അദ്ദേഹം പങ്കുചേര്‍ന്നു.
അദ്ദേഹം ഒരിക്കല്‍ കല്യാണ്‍ എന്ന രാജ്യത്തിലെ ബിജ്ജളരാജാവിന്റെ (1157-1167) മുഖ്യമന്ത്രിയായിരുന്നു. ജനങ്ങളോട് വളരെ അടുത്തുപെരുമാറിയിരുന്ന അദ്ദേഹത്തെ ജനങ്ങള്‍ ആരാധിച്ചിരുന്നു. അതോടെ അനേകം ശത്രുക്കളും അദ്ദേഹത്തിനുണ്ടായി. ബിജ്ജളന്റെ രാജ്യത്ത് ഒരു സാമൂഹ്യകലാപം ഉണ്ടാകുകയും രാജാവിന് അന്ത്യം സംഭവിക്കുകയും ചെയ്തു. ആ ലഹളയ്ക്കിടെ എപ്രകാരമോ ബസവണ്ണയും മരണപ്പെട്ടു; കാരണം ഇതുവരെയും തിട്ടപ്പെടുത്തിയിട്ടില്ല. പരിഷ്കര്‍ത്താവെന്ന നിലയില്‍ അദ്ദേഹത്തിന്റെ മാര്‍ഗങ്ങളെ കര്‍ണാടകര്‍ ഒന്നടങ്കം ഉള്‍ക്കൊണ്ടു. പഴയ പുരോഹിതവര്‍ഗത്തെ നിരാകരിച്ചുകൊണ്ട് അദ്ദേഹം മറ്റൊരു സാധുസംസ്കാരവൃന്ദത്തെ പുരോഹിതന്മാരായി വളര്‍ത്തിക്കൊണ്ടുവന്നു.
നാട്ടുഭാഷയില്ത്തന്നെ അദ്ദേഹം സാമാന്യജനങ്ങളെ പരമാര്ത്ഥബോധമുള്ളവരാക്കി. സ്ത്രീകള്‍ക്കും പ്രധാന്യം നല്കി. അവരെയും സാമൂഹ്യപരിഷ്കരണത്തിനു സജ്ജരാക്കി. ജനങ്ങള്‍ അദ്ദേഹത്തെ ഒരു ആചാര്യനായി കണക്കാക്കി.
അദ്ദേഹം സത്യാന്വേഷിയായി അലഞ്ഞ് പരമാര്‍ത്ഥത്തെ കണ്ടെത്തുവോളം അനേകം ത്യാഗങ്ങള്‍ സഹിച്ചു. സ്നേഹനിധിയും കരുണാമയനുമായിരുന്നു. ബസവേശ്വരന്റെ ഉദ്ബോധനങ്ങളില്‍ പ്രമുഖമായത് സാര്വലോകൈകമായ സ്നേഹം അഥവാ വിശ്വപ്രേമമായിരുന്നു.
ഋഷികേശിലെ ശിവാനന്ദജി മഹാരാജിന്റെ Lord shiva and his worship എന്ന ഗ്രന്ഥത്തില്‍ നിന്ന്
പ്രതികരിക്കാൻ ഇവിടെ എഴുതുക: