അമരാവതി: നാടുനീളെ മതംമാറ്റ പ്രവര്‍ത്തനങ്ങള്‍ക്ക് ചുക്കാന്‍ പിടിക്കുന്ന പാസ്റ്റര്‍മാര്‍ക്ക് മാസം 5000 രൂപ ഓണറേറിയം നല്‍കാനുള്ള ആന്ധ്രാ പ്രദേശിലെ ജഗന്‍മോഹന്‍ റെഡ്ഡി സര്‍ക്കാരിന്റെ നടപടി വിവാദത്തില്‍. പ്രൊട്ടസ്റ്റന്റ് ക്രിസ്ത്യാനിയായ ജഗന്റെ നടപടി കത്തോലിക്കാ സഭയെയും രോഷാകുലരാക്കി.ഓരോ ജില്ലയിലും പ്രവര്‍ത്തിക്കുന്ന പാസ്റ്റര്‍മാരുടെ എണ്ണവും അവരുടെ പേരും വിവരങ്ങളും വില്ലേജുകളിലെ സന്നദ്ധ സേവകര്‍ വഴി ശേഖരിക്കാന്‍ ന്യൂനപക്ഷ ക്ഷേമ വകുപ്പ് ജില്ലാ കളക്ടര്‍മാര്‍ക്ക് നിര്‍ദേശം നല്‍കി. 15 ദിവസത്തിനകം റിപ്പോര്‍ട്ട് നല്‍കാനാണ് ആഗസത് 27ന് ഇറക്കിയ ഉത്തരവിലുള്ളത്.
സര്‍ക്കാര്‍ നടപടിയെ ബിജെപി രൂക്ഷമായി വിമര്‍ശിച്ചു. നടപടി ജനങ്ങളില്‍ ചേരിതിരിവുണ്ടാക്കുമെന്നും മതംമാറ്റം പ്രോല്‍സാഹിപ്പിക്കുമെന്നും ബിജെപി ചൂണ്ടിക്കാട്ടി. സര്‍ക്കാര്‍ ശമ്പളം നല്‍കുന്ന വില്ലേജ് വോളന്റിയേഴ്‌സിനെ ഇതിന് നിയോഗിച്ചതു വഴി സര്‍ക്കാര്‍ അധികാര ദുര്‍വിനിയോഗം നടത്തിയെന്നും ബിജെപി നേതാക്കള്‍ ആരോപിച്ചു. സര്‍ക്കാരിന് ഏതെങ്കിലും മതവുമായി ചേര്‍ന്ന് ഇങ്ങനെ ചെയ്യാനാവില്ല. പൊതുഫണ്ട് ഉപയോഗിച്ച് ഒരു മതത്തെ വളര്‍ത്തുന്നത് ഗുരുതരമായ പ്രശ്‌നമാണ്. മറ്റു മതക്കാരെ അപഹസിക്കുകയും മതംമാറ്റുകയും ചെയ്യുന്നവരാണ് പാസ്റ്റര്‍മാര്‍. അവര്‍ക്ക് ഓണറേറിയം നല്‍കുന്നത് എരിതീയില്‍ എണ്ണ ഒഴിക്കുന്നതിനു തുല്യമാണ്, ബിജെപി ദേശീയ സെക്രട്ടറി സുനില്‍ ദേവ്ധര്‍ പറഞ്ഞു.
ജഗന്‍ സര്‍ക്കാരിന്റെ പല നടപടികളും വലിയ വിവാദങ്ങള്‍ ഉണ്ടാക്കിയിട്ടുണ്ട്. തിരുപ്പതി ക്ഷേത്രത്തിലേക്കുള്ള ബസ് ടിക്കറ്റില്‍ ജറുസലേം യാത്രയുടെയും ഹജ്ജിന്റെയും പരസ്യം അച്ചടിച്ചത് വലിയ കോലാഹലമുണ്ടാക്കിയിരുന്നു. ആന്ധ്ര റോഡ് ട്രാന്‍സ്‌പോര്‍ട്ട് കോര്‍പ്പറേഷന്റെ ബസ് ടിക്കറ്റുകളിലാണ് ഇവ പ്രത്യക്ഷപ്പെട്ടത്. അടുത്തിടെ അമേരിക്കയില്‍ ഒരു പൊതുപരിപാടിയില്‍ നിലവിളക്ക് കൊളുത്താന്‍ ജഗന്‍ വിസമ്മതിച്ചതും വിവാദമായിരുന്നു.ക്രിസ്ത്യാനിയായ അമ്മാവന്‍ വൈ.വി. സുബ്ബറെഡ്ഡിയെ തിരുമല തിരുപ്പതി ദേവസ്ഥാനം ഭരണസമിതിഅധ്യക്ഷനായി നിയമിച്ചതും വിവാദത്തിലാണ് അവസാനിച്ചത്. തിരുപ്പതി ക്ഷേത്രത്തിന്റെ പൂര്‍ണച്ചുമതലയുള്ള ട്രസ്റ്റാണിത്. പ്രശസ്ത എഴുത്തുകാരന്‍ മധു കിഷ്ത്വാര്‍ വരെ ഇതിനെ നിശിതമായി വിമര്‍ശിച്ചിരുന്നു.സര്‍ക്കാര്‍ നടപടിയെ കത്തോലിക്ക സഭയും വിമര്‍ശിച്ചു. പാസ്റ്റര്‍മാര്‍ക്ക് പണം നല്‍കേണ്ടത് വിശ്വാസികളും സഭാ അധികൃതരുമാണ് സര്‍ക്കാരല്ല, സഭാ മാസിക എഡിറ്റര്‍ അജി ഫിലിപ്പ് പറഞ്ഞു.
















