തിരുവല്ല : 2019 സെപ്റ്റംബര്‍ മാസം 12ന് എപ്പിസ്‌കോപ്പല്‍ തെരഞ്ഞെടുപ്പിനു വേണ്ടി സഭാ പ്രതിനിധി മണ്ഡലം ചേരുന്നതിനു ഒരുക്കങ്ങൾ പൂർത്തിയായാതായി മാര്‍ത്തോമാ മെത്രാപ്പോലീത്തയുമായി സ്ഥലം സന്ദർശിച്ച ശേഷം ഡാളസ്സിൽ നിന്നുമുള്ള മണ്ഡല അംഗവും മാധ്യമ പ്രവർത്തകനുമായ ഷാജി രാമപുരം അറിയിച്ചു. ഇതുവരെ മണ്ഡലം നടത്തുന്നതിനെതിരായി കോടതികളില്‍ നിന്നും യാതൊരു നിയമതടസ്സവും ഉണ്ടായിട്ടില്ലെന്നും രാമപുരം പറഞ്ഞു.
ശക്തമായ സുരക്ഷാ ക്രമീകരണമാണ് സജ്ജീകരിച്ചിരിക്കുന്നത്. നോർത്ത് അമേരിക്ക യൂറോപ്പ് ഭദ്രാസനത്തിൽ നിന്നുമുള്ള പ്രതിനിധികൾ ഭൂരിപക്ഷവും ഇതിനകംതന്നെ ഇവിടെ എത്തിച്ചേർന്നതായും ഷാജി പറഞ്ഞു. എപ്പിസ്‌കോപ്പല്‍ തെരഞ്ഞെടുപ്പിനുവേണ്ടി ചേരുന്ന പ്രതിനിധി മണ്ഡല യോഗം പന്ത്രണ്ടാം തീയതി വ്യാഴാഴ്ചയും ആവശ്യമെങ്കില്‍ പതിമൂന്നാം തീയതി വെള്ളിയാഴ്ച രാവിലെയും നിയമാനുസരണം കൂടുന്നതിനും, 2018 -19 വാര്‍ഷിക മണ്ഡലയോഗം സെപ്റ്റംബര്‍ 13 ഉച്ചകഴിഞ്ഞ് രണ്ട് മണി മുതല്‍ നടത്തുന്നതിനും ആവശ്യമായ അറിയിപ്പുകള്‍ ഇതിനകം തന്നെ മണ്ഡലാംഗങ്ങള്‍ക്ക് ലഭിച്ചിട്ടുണ്ട്.
കാര്യപരിപാടിയുടെ വിശദശാംശങ്ങളും പരസ്യപ്പെടുത്തിയിട്ടുണ്ട്. നാലുപേരെ എപ്പിസ്‌കോപ്പല്‍ സ്ഥാനത്തേക്ക് എപ്പിസ്‌കോപ്പല്‍ നോമിനേഷന്‍ ബോര്‍ഡ് ശുപാര്‍ശ ചെയ്തിട്ടുണ്ട്. റവ ഡോ. പി.ജി ജോര്‍ജ്, ദിവ്യശ്രീ റവ സാജു ടി. പാപ്പച്ചന്‍, റവ ഡോ. ജോസഫ് ഡാനിയേല്‍, റവ ഡോ. മോത്തി വര്‍ക്കി .നാലുപേരും തിരഞ്ഞെടുക്കപ്പെടുമെന്നാണ് വിശ്വസിക്കുന്നതെന്നു രാമപുരം പറഞ്ഞു.
















