കൊച്ചി: സി.പി.എം കളമശ്ശേരി ഏരിയ സെക്രട്ടറി സക്കീര്‍ ഹുസൈന്‍ സ്ഥലം എസ്‌ഐ അമൃത് രംഗനെ ഭീഷണിപ്പെടുത്തിയ സംഭവത്തില്‍ ഹൈക്കോടതിയുടെ നിര്‍ണ്ണായക ഇടപെടല്‍. മാധ്യമങ്ങളില്‍ വന്ന ടെലിഫോണ്‍ സംഭാഷണത്തിന്റെ റെക്കോര്‍ഡ് കേട്ട് കോടതി സ്വയമേധയായുള്ള ഇടപെടലാണ് നടത്തിയിരിക്കുന്നത്. ഫോണ്‍ സംഭാഷണത്തിന്റെ വിശദാംശങ്ങള്‍ അറിയിക്കാന്‍ ഹൈക്കോടതി സര്‍ക്കാരിനോട് നിര്‍ദേശിച്ചു. സംഭവത്തിന്റെ നിജസ്ഥിതി അന്വേഷിക്കണമെന്നും ഈമാസം 19ന് ഇതുസംബന്ധിച്ച വിശദീകരണണം നല്‍കണമെന്നും അഡ്വക്കേറ്റ് ജനറലിനോട് ഹൈക്കോടതി നിര്‍ദ്ദേശിച്ചു.
പോലീസിന്റെ കൃത്യനിര്‍വഹണത്തില്‍ ഇടപെടാന്‍ രാഷ്‌ട്രീയക്കാര്‍ക്ക് എങ്ങനെ കഴിയുമെന്ന ചോദ്യവും ഹൈക്കോടതി ഉന്നയിച്ചു. പോലീസിന് നിര്‍ദ്ദേശങ്ങള്‍ നല്‍കാന്‍ രാഷ്‌ട്രീയക്കാര്‍ക്ക് കഴിയുമോ എന്നും കോടതി ആരാഞ്ഞു. എന്നാല്‍, സക്കീര്‍ ഹുസൈന്‍ പോലീസിന്റെ കൃത്യനിര്‍വഹണത്തില്‍ ഇടപെട്ടിട്ടില്ലെന്നു സര്‍ക്കാരിന് വേണ്ടി ഹാജരായ അഡ്വക്കറ്റ് ജനറല്‍ അറിയിച്ചു. എല്ലാ പൊതുപ്രവര്‍ത്തകരും ഇത്തരത്തില്‍ കാര്യങ്ങള്‍ തിരക്കാറുണ്ട്. ഇതിനെ കൃത്യനിര്‍വഹണത്തിലുള്ള ഇടപെടലായി കാണരുതെന്നും സര്‍ക്കാര്‍ കോടതിയില്‍ അറിയിച്ചു. വിശദാംശങ്ങള്‍ തേടാന്‍ കൂടുതല്‍ സമയം വേണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഇതേത്തുടര്‍ന്നാണ് 19വരെ സമയം അനുവദിച്ചത്. ജസ്റ്റിസ് വിനോദ് ചന്ദ്രന്റെ അധ്യക്ഷതയിലുള്ള ഡിവിഷന്‍ ബെഞ്ചാണ് നിര്‍ണ്ണായക നിര്‍ദേശം നല്‍കിയത്.
സി.പി.എം ഏരിയാ സെക്രട്ടറി സക്കീര്‍ ഹുസൈന്‍ സ്ഥലം എസ്.ഐ അമൃതരംഗനുമായി നടത്തിയ ഫോണ്‍ സംഭാഷണം വൈറലായിരുന്നു. ഏരിയാ സെക്രട്ടറി എസ്.ഐയെ വിളിച്ച് മര്യാദ പഠിപ്പിക്കാന്‍ ശ്രമിക്കുന്നതും അതിന് എസ്.ഐ നല്‍കിയ മറുപടിയുമാണ് സമൂഹ മാധ്യമങ്ങളില്‍ പ്രചരിച്ചത്. കുസാറ്റിലെ വിദ്യാര്‍ഥികള്‍ തമ്മിലുണ്ടായ സംഘര്‍ഷത്തിനിടെ എസ്.എഫ്.ഐ ഭാരവാഹിയെ പോലീസ് ജീപ്പില്‍ കയറ്റിയ നടപടി ചോദ്യം ചെയ്തുകൊണ്ടാണ് സക്കീര്‍ ഹുസൈന്‍ എസ്.ഐയെ ഫോണില്‍ വിളിച്ചത്.
















