കണ്ണൂര്‍: ദേശസ്‌നേഹം നെഞ്ചിലേറ്റി ഒരാദര്‍ശത്തിന് വേണ്ടി പ്രവര്‍ത്തിച്ചുവെന്ന ഒരൊറ്റ കാരണത്താലാണ് രാഷ്‌ട്ര വിരുദ്ധ ശക്തികളായ മത ഭീകരവാദികള്‍ സച്ചിന്‍ ഗോപാലിനെ കൊലപ്പെടുത്തിയതെന്ന് രാഷ്‌ട്രീയ സ്വയംസേവകസംഘം പ്രാന്തകാര്യവാഹ് പി. ഗോപാലന്‍കുട്ടി മാസ്റ്റര്‍. ഭാരത ചരിത്രത്തിലും ഇത്തരത്തില്‍ ദേശീയതയ്‌ക്ക് വേണ്ടി പ്രവര്‍ത്തിച്ച നിരവധി പേര്‍ക്ക് ജീവന്‍ ബലി കൊടുക്കേണ്ടി വന്നിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
പോപ്പുലര്‍ ഫ്രണ്ടുകാര്‍ കൊലപ്പെടുത്തിയ കണ്ണൂര്‍ കൊറ്റാളിയിലെ എബിവിപി പ്രവര്‍ത്തകന്‍ സച്ചിന്‍ ഗോപാലിന്റെ ഏഴാം ബലിദാന വാര്‍ഷിക ദിനത്തോടനുബന്ധിച്ച് നടന്ന അനുസ്മരണ സാംഘിക്കിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇവരുടെയെല്ലാം ജീവത്യാഗത്തിന്റെ ഫലമാണ് ദേശീയത മുന്നില്‍ നിര്‍ത്തി പ്രവര്‍ത്തിക്കുന്ന സംഘപ്രസ്ഥാനങ്ങള്‍ രാജ്യത്തിന്റെ രാജനൈതിക രംഗത്തെത്താന്‍ വഴിയൊരുക്കിയിരിക്കുന്നത്. രാജ്യത്തുണ്ടായിരിക്കുന്ന നിരവധി മാറ്റങ്ങള്‍ക്കും കാരണമായി മാറിയത് ആദര്‍ശത്തിലടിയുറച്ച് നിന്നുള്ള മഹത് വ്യക്തിത്വങ്ങളുടെ പ്രവര്‍ത്തനങ്ങളും ജീവ ത്യാഗവുമാണ്. സംഘ പ്രസ്ഥാനങ്ങളും തുടക്കം തൊട്ട് നിരവധി എതിര്‍പ്പുകളെയാണ് നേരിട്ടത്. എന്നാല്‍ ഇന്ന് ഇതെല്ലാം അതിജീവിച്ച് അംഗീകാരത്തിന്റെ നിറവിലെത്തി നില്‍ക്കുകയാണ്. ഒരു കാലത്ത് ഭാരതത്തെ പുച്ഛത്തോടെ നോക്കി കണ്ട ലോക രാജ്യങ്ങള്‍ ഇന്ന് ഭാരതത്തിന്റെ ശബ്ദം കേള്‍ക്കാന്‍ കാതോര്‍ത്ത് നില്‍ക്കുകയാണ്. എന്നാല്‍ രാജ്യത്തിനകത്തുളള ചില സംഘടനകള്‍ക്ക് ഈ തിരിച്ചറിവ് ഇന്നും ഉണ്ടായിട്ടില്ല. പരിവര്‍ത്തനത്തിന്റെ കാലഘട്ടം രാജ്യത്ത് സമാഗതമായിരിക്കുകയാണ്. ലോക രാഷ്‌ട്രങ്ങള്‍ ഇന്ത്യന്‍ പ്രധാനമന്ത്രിയെ പ്രശംസിക്കുന്നു. ഫാസിസ്റ്റുകളെന്ന് പറഞ്ഞ് അകറ്റി നിര്‍ത്തിയ സംഘാദര്‍ശങ്ങളെ ഉള്‍ക്കൊളളാന്‍ കൂടുതല്‍ ആളുകള്‍ മുന്നോട്ടു വരുന്നുവെന്നും ഗോപാലൻകുട്ടി മാസ്റ്റർ പറഞ്ഞു.
രാജ്യത്ത് അനുകൂലമായ അന്തരീക്ഷം സംജാതമായെങ്കിലും ഇനിയുമൊരുപാട് പ്രവര്‍ത്തനങ്ങള്‍ സംഘപ്രസ്ഥാനങ്ങള്‍ ചെയ്തു തീര്‍ക്കാനുണ്ട്. അതിനാല്‍ തന്നെ അധികാരത്തിന്റെ ആലസ്യവും അശ്രദ്ധയും ഒട്ടുമുണ്ടാകാന്‍ പാടില്ലെന്നും രാഷ്‌ട്രത്തെ നശിപ്പിക്കാന്‍ കണ്ണുംനട്ടിരിക്കുന്ന ശക്തികള്‍ ഇപ്പോഴും സജീവമാണെന്നും, ഒരോ ദേശസ്‌നഹിയും അതീവ ജാഗ്രതയോടും ഉത്തരവാദിത്വത്തോടും കൂടി വേണം മുന്നോട്ടു പോകാനെന്നും അദ്ദേഹം പറഞ്ഞു. അല്ലാത്ത പക്ഷം കൗരവരോടുള്ള യുദ്ധത്തില്‍ വിജയിച്ച ആഹ്ലാദത്തില്‍ ഇനിയൊന്നും സംഭവിക്കില്ലെന്ന് കണക്കുകൂട്ടി പടകൂടീരത്തില്‍ കിടന്നുറങ്ങിയവരെ അശ്വത്ഥമാവും കൂട്ടരും ഇല്ലാതാക്കിയതു പോലെ ഛിദ്ര ശക്തികള്‍ നമ്മളേയും ഇല്ലാതാക്കും. സമാജത്തേയും രാജ്യത്തേയും ഇല്ലാതാക്കാന്‍ അശ്വത്ഥാമാക്കള്‍ കണ്ണും നട്ടിരിപ്പുണ്ട്. ജീവ ത്യാഗം ചെയ്തവരുടെ ജീവിതാഭിലാഷങ്ങളെ ഉള്‍ക്കൊണ്ടു കൊണ്ട് അതിന്റെ പൂര്‍ത്തീകരണത്തിനു വേണ്ടി പ്രവര്‍ത്തിക്കുകയെന്നതാണ് അവര്‍ക്ക് നല്‍കാനുളള ഏറ്റവും നല്ല പുണ്യമെന്നും അദ്ദേഹം പറഞ്ഞു.
ബലിദാന വാര്‍ഷിക ദിനത്തോടനുബന്ധിച്ച് സച്ചിന്‍ ഗോപാലിന്റെ ഛായ ചിത്രത്തില്‍ പുഷ്പാര്‍ച്ചന നടന്നു. ചടങ്ങില്‍ ബിജെപി ജില്ലാ പ്രസിഡന്റ് പി.സത്യപ്രകാശ്, ആര്‍എസ്എസ് വിഭാഗ് കാര്യകാരി അംഗം സജീവന്‍ മാസ്റ്റര്‍, ജില്ലാ കാര്യകാരി സദസ്യന്‍ പി.സി.ഷൈജു, കണ്ണൂര്‍ ഖണ്ഡ് കാര്യവാഹ് ജസിന്‍ ജിഷ്ണു, സഹകാര്യവാഹ് പ്രിയേഷ്,നഗര്‍ കാര്യവാഹ് ജിതിന്‍, ഒ.കെ.സന്തോഷ് കുമാര്‍, എബിവിപി സംസ്ഥാന സംഘടനാ സെക്രട്ടറി കെ.വി.വരുണ്‍ പ്രസാദ്, വിഭാഗ് സംഘടനാ സെക്രട്ടറി അര്‍ജ്ജുന്‍, ജില്ലാ സെക്രട്ടറി അഭിനവ് തൂണേരി, എ.ടി.സനൂപ് എന്നിവര്‍ പുഷ്പാര്‍ച്ചനയ്‌ക്ക് നേതൃത്വം നല്‍കി.
പള്ളിക്കുന്ന് സ്‌കൂളിന് മുമ്പില്‍ എബിവിപി മെമ്പര്‍ഷിപ്പ് ക്യാമ്പയിനില്‍ പങ്കെടുത്തുകൊണ്ടിരിക്കേയായിരുന്നു പോപ്പുലര്‍ഫ്രണ്ട് പ്രവര്‍ത്തകര്‍ സച്ചിന്‍ ഗോപാലിന്റെ ശരീരത്തില്‍ കഠാര കുത്തിയിറക്കിയത്. 2012 ജൂലൈ 6ന് പരിക്കേറ്റ് ആശുപത്രിയില്‍ തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിക്കപ്പെട്ട സച്ചിന്‍ ഗോപാല്‍ രണ്ട് മാസങ്ങള്‍ക്ക് ശേഷം സെപ്തംബര്‍ അഞ്ചിന് ആശുപത്രിയില്‍വെച്ച് മരിക്കുകയായിരുന്നു.
















