ന്യൂയോർക്ക്: ആദരണീയ ശ്രീമദ് സ്വാമി സത്യപ്രകാശ ജ്ഞാനതപസ്വിയുടെ ദേഹവിയോഗം ആധ്യാത്മിക ധാർമ്മിക മണ്ഡലങ്ങളിൽ തീരാനഷ്ടമാണ് വരുത്തിയതെന്ന് മിസോറാം മുൻ ഗവർണർ കുമ്മൻ രാജശേഖരൻ അനുസ്മരിച്ചു. സൗമ്യമായി ഇടപെടുകയും സ്നേഹബന്ധങ്ങൾ ഊട്ടി ഉറപ്പിക്കുകയും ചെയ്തിട്ടുള്ള അദ്ദേഹം മനുഷ്യത്വത്തിന്റെ മഹനീയ സന്ദേശം ലോകത്തിന് നൽകിയെന്നും അദ്ദേഹം അറിയിച്ചു.
എളിമയും ലാളിത്യവും ജീവിതത്തിൽ എന്നെന്നും കാത്തു സൂക്ഷിച്ചു. അതുവഴി സ്നേഹത്തിന്റെ ഒരിക്കലും കെടാത്ത പ്രകാശം ഏവരുടെയും ഹൃദയത്തിൽ ജ്വലിപ്പിച്ചു. ശാന്തമായ മനസിന്റെ ഉദാത്തമായ ആഴപ്പരപ്പിൽ ആത്മീയാനുഭവങ്ങൾ പങ്കുവെച്ചു. എന്തിലും നന്മ മാത്രം കണ്ട ആ ക്രാന്ത്രദർശിയുടെ ജീവിതം പ്രേരണയും പ്രചോദനവുമായി. ഗുരുവിന്റെ ഉൽകൃഷ്ടാശയങ്ങളും ദർശനങ്ങളും ജനങ്ങൾക്ക് പകർന്നു കൊടുക്കുന്നതിൽ ബദ്ധശ്രദ്ധനായിരുന്നു. ആ മഹാവ്യക്തിത്വത്തിന്റെ ഉജ്വലസ്മരണകൾക്ക് മുന്നിൽ സ്നേഹപ്രണാമങ്ങൾ അർപ്പിക്കുന്നുവെന്ന് കുമ്മനം അനുസ്മരിച്ചു.
ശാന്തിഗിരി ആശ്രമം പ്രസിഡന്റ് സ്വാമി സത്യപ്രകാശ ജ്ഞാന തപസ്വി അന്തരിച്ചു. ഗുരുധര്‍മ്മ പ്രകാശസഭയിലെ ഏറ്റവും മുതിര്‍ന്ന അംഗമായിരുന്നു സ്വാമി സത്യപ്രകാശ ജ്ഞാനതപസ്വി. ചുമയും ശ്വാസ തടസവും ഉണ്ടായതിനെ തുടര്‍ന്ന് ഓഗസ്റ്റ് 22 ന് തിരുവനന്തപുരം കിംസ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. തുടര്‍ന്ന് തിങ്കളാഴ്ച രാത്രി 9.15 നായിരുന്നു അന്ത്യം.
















