കൊച്ചി: വിവാദ ഭൂമി ഇടപാടുകളിലടക്കം പ്രതിഷേധം ശക്തമായതിനെ തുടര്‍ന്ന് കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിയെ സീറോ മലബാര്‍ സഭ എറണാകുളം – അങ്കമാലി അതിരൂപത ഭരണച്ചുമതലയില്‍ നിന്നു മാറ്റി. പകരം ആര്‍ച്ച് ബിഷപ്പായി മാര്‍ ആന്റണി കരിയിലിനെ നിയോഗിച്ചു. കഴിഞ്ഞ ദിവസം കൊച്ചിയില്‍ നടന്ന സഭയുടെ സമ്പൂര്‍ണ സിനഡിന്റെ തീരുമാനപ്രകാരമാണ് പുതിയ നിയമനം. ആന്റണി കരിയിലിന് പുറമെ ജപ്പാനിലെ അപ്പോസ്‌തോലിക് നുണ്‍ഷ്യോ ആയ ആര്‍ച്ച് ബിഷപ്പ് മാര്‍ ജോസഫ് ചേന്നോത്ത്, അഡ്മിനിസ്ട്രേറ്റീവ് ആര്‍ച്ച് ബിഷപ്പായി പ്രവര്‍ത്തിച്ച മാര്‍ ജേക്കബ് മനത്തോടത്ത് എന്നിവരുടെ പേരുകളും പരിഗണനക്ക് വന്നിരുന്നു.. ആലഞ്ചേരിക്ക് ഇനി ആത്മീയ അധികാരങ്ങള്‍ മാത്രമായി ചുരുങ്ങും. നേരത്തേ സഭയുടെ ഭൂമി ഇടപാടുകള്‍ വിവാദമായ സാഹചര്യത്തില്‍ വത്തിക്കാന്‍ ഇടപെട്ട് മാര്‍ ആലഞ്ചേരിയെ അതിരൂപതയുടെ ഭരണ ചുമതലയില്‍ നിന്ന് നീക്കിയിരുന്നു. മാര്‍ ജേക്കബ് മനത്തോടത്തിനെയാണ് അന്ന് അഡ്മിനിസ്ട്രേറ്റീവ് ആര്‍ച്ച് ബിഷപ്പായി നിയമിച്ചത്. പിന്നീട് ഏറെക്കുറെ നാടകീയമായി ആലഞ്ചേരി അധികാരത്തിലേക്ക് തിരിച്ചു വരികയായിരുന്നു. എന്നാല്‍ ഇതിനെതിരെ ഒരു വിഭാഗം വൈദികരും അല്‍മായരും ശക്തമായ പ്രതിഷേധം ഉയര്‍ത്തി. സഭാഭരണ ചുമതലയില്‍ നിന്ന് അദ്ദേഹത്തെ മാറ്റണമെന്നായിരുന്നു പ്രതിഷേധക്കാരുടെ ആവശ്യം.
മാണ്ഡ്യ രൂപതയുടെ ബിഷപ്പായിരുന്നു, ആന്റണി കരിയില്‍. 1950 മാര്‍ച്ച് 26-ന് ചേര്‍ത്തലയില്‍ ജനിച്ച ആന്റണി കരിയില്‍ സി എം ഐ സഭാംഗമാണ്. 1977-ലാണ് അദ്ദേഹം പുരോഹിതനാകുന്നത്. സി എം ഐ സഭയുടെ പ്രിയോര്‍ ജനറലായും അദ്ദേഹം പ്രവര്‍ത്തിച്ചിട്ടുണ്ട്. 2015 ഒക്‌റ്റോബറിലാണ് അദ്ദേഹം ബിഷപ്പായി അഭിഷക്തനാകുന്നത്.. സീറോ മലബാര്‍ സഭ അധ്യക്ഷന്‍ കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി ഒഴിയണമെന്ന നിലപാടില്‍ ഉറച്ച് അതിരൂപതയിലെ ഒരു വിഭാഗം വൈദികരും വിശ്വാസികളും പ്രതിഷേധം ശക്തമാക്കിയിട്ട് നാളെ ഏറെയായി.. തങ്ങള്‍ ഉയര്‍ത്തിയ നിലപാടുകളില്‍ വെള്ളം ചേര്‍ക്കാന്‍ തയാറല്ലെന്ന് എറണാകുളം അങ്കമാലി അതിരൂപത സംരക്ഷണ സമിതി ഭാരവാഹികള്‍ അടുത്തിടെ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.
സീറോ മലബാര്‍ സഭയില്‍ അടിഞ്ഞുകൂടിയ കച്ചവട മനോഭാവത്തിനും ധാര്‍മിക മൂല്യച്യുതിക്കുമെതിരെ വൈദികരും അല്‍മായരും തുടക്കം കുറിച്ച ശക്തമായ മുന്നേറ്റത്തിന്റെ ലക്ഷ്യം ഫ്രാന്‍സിസ് മാര്‍പാപ്പയുടെ ചൈതന്യത്തിലുള്ള സഭാ നവീകരണമായിരുന്നു. തങ്ങള്‍ കണ്ടെത്തിയ സത്യങ്ങള്‍ക്കുവേണ്ടി ശക്തമായ നിലപാട് എടുത്തതിന്റെ പേരിലാണ് ഇവിടുത്തെ വൈദികരും അല്‍മായരും തങ്ങളുടെ ജീവിതം തന്നെ ബലി കൊടുക്കുന്നതെന്നും ഇവര്‍ പറഞ്ഞു. ഭൂമിയിടപാടില്‍ എറണാകുളം അങ്കമാലി അതിരൂപതയുടെ അധ്യക്ഷനെന്ന നിലയില്‍ ആര്‍ച് ബിഷപ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിയും അദ്ദേഹത്തിന്റെ കൂട്ടാളികളും സഭയുടെ കാനോനിക നിയമങ്ങളും രാജ്യത്തിന്റെ നിയമങ്ങളും നഗ്നമായി ലംഘിച്ചു. അതിരൂപതയിലെ വൈദികരും അല്‍മായരും ആവശ്യപ്പെടുന്നതുപോലെ അധികാരങ്ങള്‍ പൂര്‍ണമായും കൈയാളുന്ന അഡ്മിനിസ്ട്രേറ്റര്‍ ആര്‍ച്ച് ബിഷപിനെ അതിരൂപതയ്‌ക്കായി നിര്‍ബന്ധമായും നിയമിക്കണം. അദ്ദേഹം അതിരൂപതാംഗമായ മുതിര്‍ന്ന ബിഷപ് ആയിരിക്കണമെന്നും ഭാരവാഹികള്‍ ആവശ്യപ്പെട്ടിരുന്നു.
















