കൊച്ചി: കഴിഞ്ഞ വര്‍ഷത്തെ മഹാപ്രളയത്തില്‍ ദുരിതമനുഭവിക്കുന്നവര്‍ക്ക് ഒരു മാസത്തിനുള്ളില്‍ നഷ്ടപരിഹാരം വിതരണം ചെയ്യണമെന്ന് ഹൈക്കോടതി കേരള സര്‍ക്കാരിനോട് നിര്‍ദ്ദേശിച്ചു. ഹൈക്കോടതി ചട്ടമനുസരിച്ച് അര്‍ഹരായവര്‍ക്ക് ഒരു മാസത്തിനുള്ളില്‍ ധനസഹായം നല്‍കണം. പുതിയ അപേക്ഷകളുടെ വിശദാംശങ്ങള്‍ ഒന്നരമാസത്തിനകം വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിക്കണമെന്നും ഹൈക്കോടതി നിര്‍ദേശിച്ചു.
2018-ല്‍ ഉണ്ടായ പ്രളയത്തെ തുടര്‍ന്ന് പുനരധിവാസ പ്രവര്‍ത്തനങ്ങള്‍ കൈകാര്യം ചെയ്യുന്നതില്‍ സര്‍ക്കാര്‍ സംവിധാനങ്ങള്‍ക്ക് പോരായ്‌മകള്‍ സംഭവിച്ചെന്ന് ചൂണ്ടിക്കാട്ടുന്ന പതിനഞ്ചോളം ഹര്‍ജികള്‍ പരിഗണിച്ചായിരുന്നു ഹൈക്കോടതിയുടെ പരാമര്‍ശം. പ്രളയം കഴിഞ്ഞ് ഒരു വര്‍ഷമായിട്ടും ദുരിതാശ്വാസധനത്തിന് അര്‍ഹതയുണ്ടെന്ന് സര്‍ക്കാര്‍ കണ്ടെത്തിയവര്‍ക്ക് പോലും ഇതുവരെ ഒന്നും ലഭിച്ചിട്ടില്ല. ഇത്തരം കുടുംബങ്ങള്‍ക്ക് ഒരു മാസത്തിനകം ധനസഹായം നല്‍കണമെന്ന് ഹൈക്കോടതി ഇടക്കാല ഉത്തരവിലൂടെ വ്യക്തമാക്കി.
പ്രളയത്തില്‍ ധനസഹായം ആവശ്യപ്പെട്ട് ലഭിച്ച അപ്പീല്‍ അപേക്ഷകളില്‍ സര്‍ക്കാര്‍ ഇതുവരെ സ്വീകരിച്ച നടപടികളുടെ വിശദാംശങ്ങളെല്ലാം വെബ്‌സൈറ്റില്‍ വേഗത്തില്‍ പരസ്യപ്പെടുത്തണമെന്ന് നേരത്തെ കോടതി നിര്‍ദ്ദേശിച്ചിരുന്നു. എന്നാല്‍ സര്‍ക്കാര്‍ ഇത് വകവയ്‌ക്കാതെ ന്യയികരണങ്ങളുമായാണ് കോടതിയെ സമീപിച്ചത്. പ്രളയത്തില്‍ എല്ലാം നഷ്ടമായ ഗ്രാമവാസികള്‍ക്ക് അപ്പീല്‍ അടക്കം നല്‍കുന്നതിന് നിയമ സഹായം ലഭ്യമാക്കാന്‍ ഒരു സമിതിയെ നിയോഗിക്കണമെന്ന് അമിക്കസ് ക്യൂറി കോടതിയില്‍ അറിയിച്ചതിനെ തുടര്‍ന്ന് അടുത്തമാസം 30ന് കെല്‍സ സെക്രട്ടറിയോട് നേരിട്ട് ഹാജരാകാനും കോടതി ആവശ്യപ്പെട്ടിട്ടുണ്ട്.
















