ആലപ്പുഴ: അഭയ കേസില്‍ അഭയയുടെ റൂം മേറ്റായിരുന്ന സിസ്റ്റര്‍ അനുപമ കോടതിയില്‍ കൂറുമാറിയ സാഹചര്യത്തില്‍ അനുസരണ വ്രതത്തിന്റെ പേരില്‍ നടക്കുന്ന കൊള്ളരുതായ്‌മകള്‍ക്കെതിരെ ആഞ്ഞടിച്ച് സിസ്റ്റര്‍ ജെസ്മി. അധികാരികള്‍ പറയുന്നതു പോലെ അനുപമ മൊഴി നല്‍കിയില്ലായെങ്കില്‍ അവരുടെ ജഡവും കിണറ്റില്‍ കണ്ടേനെ. അഭയ കേസില്‍ മൊഴിമാറ്റിയത് ഫ്രാങ്കോ കേസിലെ അനുപമ അല്ലെന്നും പേര് ഒന്നാണെങ്കിലും അവരുടെ വ്യക്തിത്വവും മനസ്സും രണ്ടാണെന്നും ജെസ്മി ഫേസ്ബുക്ക് പോസ്റ്റില്‍ പറയുന്നു.
പോസ്റ്റിന്റെ പ്രസക്തഭാഗങ്ങള്‍: 27 വര്‍ഷങ്ങള്‍ക്കു ശേഷം സിസ്റ്റര്‍ അഭയ വിചാരണക്കേസിലെ സാക്ഷി വിസ്താരത്തിലെ ആദ്യസാക്ഷിയാണ് മൊഴി മാറ്റിയത്. സിസ്റ്റര്‍ അഭയയുടെ ഒരു ചെരിപ്പും വെള്ളം ഒഴുകിക്കൊണ്ടിരുന്ന ഒരു കുപ്പിയും സിസ്റ്ററിന്റെ ശിരോവസ്ത്രവും സംഭവസ്ഥലത്ത് കണ്ടു എന്നായിരുന്നു സിസ്റ്റര്‍ ആദ്യം നല്‍കിയ മൊഴി. പോലീസോ സിബിഐ സംഘമോ നിര്‍ബന്ധിച്ച് സിസ്റ്റര്‍ അനുപമ നല്‍കിയതല്ല ആ മൊഴി…
അനുസരണവ്രതത്തിന്റെ തീവ്രത സിസ്റ്റര്‍ ലൂസി കളപ്പുരയുടെ സംഭവങ്ങളുമായി ബന്ധപ്പെട്ട് ഇപ്പോള്‍ പൊതുജനങ്ങള്‍ക്കും ബോധ്യമായിട്ടുണ്ടല്ലോ.
മഠത്തില്‍ ആയിരുന്നപ്പോള്‍ എനിക്ക് വിഷം കലക്കിത്തരാന്‍ അധികാരികള്‍ പറഞ്ഞാല്‍ അത് ചെയ്യുമായിരുന്നോ എന്ന് ഇപ്പോഴും മഠത്തില്‍ കഴിയുന്ന എന്റെ സുഹൃത്ത് സിസ്റ്ററോട് ഞാന്‍ ഈയിടെ ചോദിച്ചപ്പോള്‍, അധികാരികള്‍ പറഞ്ഞാല്‍ അനുസരണ വ്രതത്തെ പ്രതി ഞാന്‍ അത് ചെയ്തേനെ എന്ന് ദുഃഖത്തോടെ അവള്‍ പ്രതിവചിച്ചു. ഈ അന്ധമായ അനുസരണവ്രതം തിരുത്താനുള്ള ശ്രമമാണ് സിസ്റ്റര്‍ ലൂസി നടത്തുന്നത്. അത് പല നല്ല വിശ്വാസികള്‍ക്കും നാട്ടുകാര്‍ക്കും ഇതിനകം മനസ്സിലായിക്കാണും.
അസത്യം പറയരുതെന്ന് പഠിപ്പിക്കുന്ന മഠങ്ങള്‍ തന്നെ അനുസരണവ്രതപ്രകാരം അസത്യം പറയാനും ചെയ്യാനും കല്‍പ്പിക്കും. അത്തരം നടപടിയുടെ ഇരയാണ് പാവം സിസ്റ്റര്‍ അനുപമ. അവര്‍ ഇപ്പോള്‍ ഉള്ളില്‍ നീറിനീറി കഴിയുന്നുണ്ടാകും. എന്നാലും ജീവന്‍ നഷ്ടപ്പെടില്ലെന്ന് സമാധാനിക്കാം.
നല്ല വൈദികരും കന്യാസ്ത്രികളും ധാരാളമുണ്ടെന്ന് വാദിക്കുന്നവരോട് എനിക്ക് ഒരൊറ്റ ചോദ്യമേയുള്ളൂ. സിസ്റ്റം പല കാരണങ്ങളാല്‍ ചീഞ്ഞഴിയുന്നു… ഗുണ്ടാസംഘത്തിലെ നല്ല ഗുണ്ടകള്‍ക്ക് എന്ത് നന്മ ചെയ്യാന്‍ കഴിയും? ഒരു അഴിച്ചുപണി അത്യാവശ്യം… അത് എത്രയും വേഗം ഉണ്ടാകട്ടെ എന്ന പ്രാര്‍ഥന മാത്രം ശരണം.
















