തിരുവനന്തപുരം: പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പ്രകീര്‍ത്തിച്ച ശശി തരൂരിന്റെ നിലപാട് കോണ്‍ഗ്രസില്‍ വീണ്ടുമൊരു പൊട്ടിത്തെറിയിലേക്ക് നീങ്ങുന്നു. നരേന്ദ്രമോദിയെ പ്രകീര്‍ത്തിച്ച് പ്രസ്താവന നടത്തിയ ശശി തരൂരിന്റെ നടപടിയില്‍ വിശദീകരണം ചോദിക്കാന്‍ കെപിസിസി തീരുമാനച്ചിതോടെ വിഷയം കൂടുതല്‍ ഗുരുതരമാവുകയാണ്. തരൂരിനെതിരേ നടപടി ഉറപ്പാണെന്നാണു കോണ്‍ഗ്രസിനുള്ളില്‍ നിന്നു ലഭിക്കുന്ന സൂചനകള്‍. ഇതു ഒരുപക്ഷേ പരസ്യമായ താക്കീതില്‍ ഒതുങ്ങിയേക്കും. എന്നാല്‍, ഇത്തരം നടപടികളോടു തരൂര്‍ എത്തരത്തില്‍ പ്രതികരിക്കും എന്നതും ശ്രദ്ധേയമാണ്.
ജയറാം രമേശ്, അഭിഷേക് സിങ്വി തുടങ്ങിയ മുതര്‍ന്ന കോണ്‍ഗ്രസ് നേതാക്കള്‍ കഴിഞ്ഞ ദിവസം പ്രധാനമന്ത്രി നരേന്ദ്ര മോദിയെ അനുകൂലിച്ച് രംഗത്തു വന്നിരുന്നു. ഇതിനെ മറ്റൊരു മുതിര്‍ന്ന നേതാവും മുന്‍ കേന്ദ്രമന്ത്രിയുമായ ശശി തരൂര്‍ പിന്തുണച്ചിരുന്നു. ഇതാണ് കലാപത്തിലേക്ക് വഴിമാറിയത്. ഇന്നലെ തരൂരിനെതിരെ കേരളത്തിലെ കോണ്‍ഗ്രസ് നേതാക്കള്‍ വാക്ക്പോര് അഴിച്ചുവിടുകയായിരുന്നു. കെപിസിസി പ്രസിഡന്റ് അടക്കമുള്ളവര്‍ ശശി തരൂരിനെതിരെ ഇറങ്ങി. കോണ്‍ഗ്രസ് നേതാക്കള്‍ മോദിയെ അനുകൂലിക്കുന്നതിനെ ഒരുകാരണവശാലും അംഗീകരിക്കാന്‍ കഴിയില്ലെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രനും പറഞ്ഞു. കോണ്‍ഗ്രസില്‍ നിന്നുകൊണ്ട് മോദി പ്രശംസ വേണ്ടെന്നും ഇരുവരും പറഞ്ഞു. തരൂരിനെ ജനങ്ങള്‍ പഠിപ്പിക്കുമെന്നും മോദിയെ അനുകൂലിക്കുന്നവര്‍ ബിജെപിയില്‍ ചേര്‍ന്ന് സ്തുതിക്കണമെന്നുമായിരുന്നു കെ. മുരളീധരന്‍ എംപിയുടെ പ്രതികരണം. വട്ടിയൂര്‍ക്കാവ് മണ്ഡലത്തില്‍ ശശി തരൂര്‍ എത്തിയില്ലെങ്കിലും കോണ്‍ഗ്രസ് വിജയിക്കും. തരൂരിനെതിരെ നടപടിയെടുക്കാന്‍ എഐസിസിയോട് ആവശ്യപ്പെടും. താന്‍ പാര്‍ട്ടിക്ക് പുറത്ത് പോയി മടുത്തിട്ട് തിരിച്ച് വന്നതാണെന്നും മുരളീധരന്‍ പറഞ്ഞു. മോദിയെ അനുകൂലിക്കുന്നത് കോണ്‍ഗ്രസ് നേതാക്കളുടെ രീതിയല്ലെന്ന് യുഡിഎഫ് കണ്‍വീനര്‍ ബെന്നി ബഹനാന്‍ പറയുന്നു. മോദിയെ മഹത്വവല്‍ക്കരിക്കലല്ല കോണ്‍ഗ്രസ് നേതാക്കളുടെ ജോലി, ആര്‍എസ്എസ് അജണ്ടയാണ് മോദി നടപ്പാക്കുന്നത്. അതിനോട് യോജിക്കാന്‍ കഴിയില്ലെന്നും ബഹനാന്‍. തരൂരിന്റെ പ്രസ്താവനയ്‌ക്കെതിരെ ടി.എന്‍. പ്രതാപന്‍ എംപി പാര്‍ട്ടി അധ്യക്ഷ സോണിയയ്‌ക്ക് കത്തും നല്‍കിയിരുന്നു. ഏകാധിപത്യത്തിന്റെ ലക്ഷണങ്ങള്‍ കാണിക്കുന്ന മോദിയെ പ്രശംസിക്കണമെന്നു പറയുന്നത് അസംബന്ധമാണ്, പ്രതാപന്‍ കത്തില്‍ പറയുന്നു. ആരും തന്നെ പഠിപ്പിക്കാന്‍ ഇത്തരം പരാമര്‍ശങ്ങളോടുള്ള വരേണ്ടെന്നായിരുന്നു തരൂരിന്റെ പ്രതികരണം. ആ നിലപാടില്‍ തന്നെ തരൂര്‍ ഉറച്ചു നില്‍ക്കുമോ എന്നാണ് ഇനി പ്രധാനം.
















