തിരുവനന്തപുരം: കേരളം കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുമ്പോള്‍ മുഖ്യമന്ത്രി ഓഫീസ് മോടി കൂട്ടി വീണ്ടും സര്‍ക്കാരിന്റെ ധൂര്‍ത്ത്. മുഖ്യമന്ത്രിയുടെയും മന്ത്രി എ.സി. മൊയ്തീന്റേയും ഓഫീസ് നവീകരിക്കുന്നതിന് 80 ലക്ഷം രൂപയാണ് പൊതു ജഖനാവില്‍ നിന്നും സര്‍ക്കാര്‍ ചെലവഴിച്ചത്.
തോറ്റ എംപി സമ്പത്തിനെ ദല്‍ഹിയില്‍ ക്യാബിനറ്റ് പദവിയില്‍ നിയമിക്കുകയും വേലപ്പന്‍ നായരെ വന്‍ ശമ്പളത്തില്‍ ലേസണ്‍ ഓഫീസറായി നിയമിക്കുകയും ചെയ്തതിനു പിന്നാലെയാണ് വീണ്ടും മുഖ്യമന്ത്രി വീണ്ടും അധിക ചെലവ് വരുത്തിവെച്ചിരിക്കുന്നത്. ധനവകുപ്പിന്റെ എതിര്‍പ്പ് തള്ളി രണ്ട് പുതിയ ഇന്നോവാ ക്രിസ്റ്റ കാര്‍ വാങ്ങാന്‍ 45ലക്ഷം രൂപ അനുവദിച്ചതും അടുത്തിടെയാണ്.
സെക്രട്ടറിയേറ്റിലെ നോര്‍ത്ത് ബ്ലോക്കിന്റെ മൂന്നാം നിലയില്‍ മുഖ്യമന്ത്രിയുടെയും മന്ത്രി എ.സി. മൊയ്തീന്റേയും ഓഫീസുകളാണ് ഉണ്ടായിരുന്നത്. മൊയ്തീനെ അനക്‌സ് വണ്ണിലേക്ക് മാറ്റി ആ ഓഫീസു കൂടി മുഖ്യമന്ത്രിയുടെ ഓഫീസിനായി ഏറ്റെടുക്കുകയായിരുന്നു. ഇപ്പോള്‍ മുഖ്യമന്ത്രിയും ഓഫീസ് സ്റ്റാഫും മാത്രമാണ് നോര്‍ത്ത് ബ്ലോക്കിന്റെ മൂന്നാം നിലയില്‍ ഉള്ളത്.
ഇതില്‍ മുഖ്യമന്ത്രിയുടെ ഓഫീസ് നവീകരിക്കാന്‍ മാത്രം ചെലവാക്കിയത് 39 ലക്ഷം രൂപയാണ്. മൊയ്തീന് വേണ്ടി അനക്‌സ് വണ്ണില്‍ തയ്യാറാക്കിയ മുറിയിലെ ഇലക്ട്രിക് ജോലികള്‍ക്കായി ചെലവായത് പന്ത്രണ്ടര ലക്ഷം രൂപയും. സിവില്‍ ജോലിക്ക് 27,97000 ലക്ഷം രൂപയും ചെലവഴിച്ചു. രണ്ട് ഓഫീസുകളുടേയും നിര്‍മാണ ചുമതല ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്റ്റ് കോ ഓപറേറ്റീവ് സൊസൈറ്റിക്കാണ് നല്‍കിയിട്ടുള്ളത്.
പ്രളയത്തിലും മഴക്കെടുതിയിലും വീട് പൂര്‍ണ്ണമായി തകര്‍ന്നവര്‍ക്ക് വീട് നിര്‍മിക്കാന്‍ നാല് ലക്ഷം രൂപയാണ് സര്‍ക്കാര്‍ സഹായം നല്‍കുന്നത്. ഇത് പരിഗണിച്ചാല്‍ 20 വീടുകള്‍ക്ക് വേണ്ട തുകയാണ് രണ്ട് മന്ത്രി ഓഫീസ് മാറ്റങ്ങള്‍ക്കായി സര്‍ക്കാര്‍ ഖജനാവില്‍ നിന്ന് ചിലവാക്കുന്നതെന്നാണ് പ്രധാന വിമര്‍ശനം.
















