മങ്കൊമ്പ്: പ്രളയക്കെടുതിയില്‍ നിന്ന് കരകയറാന്‍ കര്‍ഷകര്‍ പണിപ്പെടുന്നു, സര്‍ക്കാര്‍ സഹായം അടിയന്തരമായി ലഭിക്കണമെന്ന് ആവശ്യം. ജില്ലയില്‍ ആകെ കൃഷിയിറക്കിയ 10937 ഹെക്ടറില്‍ 10427 ഹെക്ടറും കുട്ടനാട് മേഖലയിലാണ്. ഇതില്‍ 2982.6 ഹെക്ടര്‍ സ്ഥലത്തെ കൃഷിയാണു മടവീണും വെള്ളം കവിഞ്ഞു കയറിയും വെള്ളത്തിലായത്.
വിതകഴിഞ്ഞ് 40 ദിവസം പിന്നിട്ട പാടശേഖരങ്ങളാണു ഭൂരിഭാഗം. കവിഞ്ഞു കയറിയ വെള്ളം വറ്റിച്ചാല്‍ കൃഷി വീണ്ടെടുക്കാമെന്ന പ്രത്യാശയിലാണ് കര്‍ഷകര്‍. പുറംബണ്ടുകള്‍ ഉറപ്പിച്ച്, കൃഷിവകുപ്പില്‍ നിന്നു ലഭിച്ചതും വാടകയ്‌ക്കെടുത്തതുമായ പമ്പുസെറ്റുകള്‍ ഉപയോഗിച്ചു വെള്ളം വറ്റിക്കാനുള്ള ശ്രമം തുടരുന്നു. നാശമുണ്ടായ സ്ഥലത്തെ 20 ശതമാനം കൃഷിയെങ്കിലും വീണ്ടെടുക്കാമെന്നാണു കര്‍ഷകരുടെ പ്രതീക്ഷ.
നെല്‍ക്കര്‍ഷകര്‍ക്കൊപ്പം കരക്കൃഷിചെയ്യുന്ന കര്‍ഷകരും കൃഷി സംരക്ഷിക്കാന്‍ രാപകല്‍ പരിശ്രമത്തിലാണ്. പാടത്ത് പണിയെടുക്കാന്‍ തൊഴിലാളികളെ കിട്ടാത്തതും കര്‍ഷകരെ വലയ്‌ക്കുന്നു. ക്ഷേമനിധി ബോര്‍ഡില്‍ തൊഴിലുടമാ വിഹിതം കൃത്യമായി അടയ്‌ക്കുന്നുണ്ടെങ്കിലും പണിയെടുക്കാന്‍ തൊഴിലാളികളില്ലെന്ന് കര്‍ഷകര്‍ പരിതപിക്കുന്നു. ആവശ്യമുള്ളതിന്റെ നാലിലൊന്ന് പോലും തൊഴിലാളികളെ കിട്ടാനില്ല. ഈ സാഹചര്യത്തില്‍ ക്ഷേമനിധിയില്‍ അംഗത്വമുള്ളവര്‍ പാടത്ത് പണിയെടുക്കുന്നവരാണോയെന്ന് ഉറപ്പിക്കാന്‍ നടപടി വേണമെന്നും അവര്‍ ആവശ്യപ്പെടുന്നു.
അതിനിടെ കഴിഞ്ഞ പുഞ്ചക്കൃഷിക്കു വിറ്റ നെല്ലിന്റെ വില പോലും ലഭിക്കാത്ത കര്‍ഷകരും കുട്ടനാട്ടിലുണ്ട്. നെടുമുടി വില്ലേജിലെ നാലുതോടിനകം പാടശേഖരത്തിലെ പന്ത്രണ്ടോളം ചെറുകിട കര്‍ഷകരാണു ദുരിതത്തിലായിരിക്കുന്നത്. കഴിഞ്ഞ മാര്‍ച്ച് പത്തിനാണു കര്‍ഷകര്‍ സപ്ലൈകോയ്‌ക്കു നെല്ല് നല്‍കിയത്. 20 മുതല്‍ 50 സെന്റ് വരെ കൃഷി ചെയ്ത കര്‍ഷകരാണ് അഞ്ചു മാസം പിന്നിട്ടിട്ടും പണത്തിനായി കാത്തിരിക്കുന്നത്.
ചെറിയ തുകകളായതിനാല്‍ പിആര്‍എസ് വായ്‌പാ പദ്ധതി പ്രയോജനപ്പെടുത്താനും കര്‍ഷകര്‍ക്കായില്ല. അടിയന്തരമായി പണം ലഭ്യമാക്കാനുള്ള നടപടി സര്‍ക്കാരിന്റെ ഭാഗത്തു നിന്ന് ഉണ്ടാകണമെന്നാണ് കര്‍ഷകരുടെ ആവശ്യം.
















