കൊല്ലം: സംസ്ഥാനത്തെ പ്രളയക്കെടുതിയില്‍ ജീവന്‍ നഷ്ടപ്പെട്ടവരുടെ കുടുംബത്തിന് മാതാ അമൃതാനന്ദമയിയുടെ സഹായഹസ്തം. ആള്‍നാശം സംഭവിച്ച കുടുംബങ്ങള്‍ക്ക് ഒരു ലക്ഷം രൂപ വീതം അമ്മ നല്‍കും.ഉറ്റവരും ഉടയവരും നഷ്ടപ്പെട്ടവരുടെ ദുഃഖത്തില്‍ പങ്കുചേരുന്നുവെന്നും ദുഃഖത്തില്‍ നിന്ന് കരകയറാന്‍ അവര്‍ക്ക് ശക്തി നല്‍കണമേ എന്ന് പരമാത്മാവിനോട് പ്രാര്‍ത്ഥിക്കുന്നുവെന്നും അമ്മ പറഞ്ഞു. വിവേകമില്ലാതെ മരങ്ങള്‍ മുറിച്ചു മാറ്റുന്നതും മറ്റു പ്രകൃതി ചൂഷണങ്ങളുമൊക്കെ ഇത്തരം ദുരന്തങ്ങളുടെ ആക്കം കൂട്ടാന്‍ കാരണമാകുന്നുവെന്നും അമ്മ അഭിപ്രായപ്പെട്ടു.
പ്രളയത്തില്‍പെട്ടവര്‍ക്ക് അവശ്യസഹായങ്ങള്‍ ലഭ്യമാക്കുന്നതിനായി മാതാ അമൃതാനന്ദമയി മഠത്തിന്റെ നേതൃത്വത്തില്‍ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന അമൃത ഹെല്‍പ്‌ലൈന്‍ സഹായകേന്ദ്രം അമൃത വിശ്വ വിദ്യാപീഠത്തിന്റെ അമൃതപുരി കാമ്പസില്‍ സജ്ജീകരിച്ചിരുന്നു. മാതാ അമൃതാനന്ദമയി മഠത്തിന്റെ യുവജന വിഭാഗമായ അയുദ്ധിന്റെ സന്നദ്ധ സേവകരാണ് ഈ ഹെല്‍പ്‌ലൈന്‍ (0476 2805050) സംവിധാനം കൈകാര്യം ചെയ്തത്. രക്ഷാപ്രവര്‍ത്തനം മുതല്‍ ഭക്ഷണം, വസ്ത്രങ്ങള്‍, സന്നദ്ധ സേവനം തുടങ്ങിയ ആവശ്യങ്ങള്‍ക്കായി നിരവധി ദുരിതബാധിതര്‍ ഈ ഹെല്‍പ്‌ലൈനിനെ ആശ്രയിച്ചു.
2018 ലെ പ്രളയത്തില്‍, 25,000 ലധികം ഫോണ്‍ കോളുകളാണ് അമൃത ഹെല്‍പ്‌ലൈനിലൂടെ കൈകാര്യം ചെയ്തത്. ഒരു ലക്ഷത്തിലധികം ദുരന്തബാധിതരെയാണ് കേരളാ പോലീസ്, നാവികസേന, സന്നദ്ധ സേവകര്‍, മത്സ്യത്തോഴിലാളികള്‍ മറ്റ് സര്‍ക്കാര്‍സര്‍ക്കാരിതര സംവിധാനങ്ങളുമായി സഹകരിച്ച് രക്ഷപ്പെടുത്താന്‍ സാധിച്ചത്. കഴിഞ്ഞവര്‍ഷം പ്രളയദുരിതത്തില്‍പെട്ടവര്‍ക്കായി സഹായങ്ങള്‍ ഒരുക്കിയതിനോടൊപ്പം 10 കോടിരൂപ മഠം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കും നല്‍കിയിരുന്നു.
















