തൃശൂർ: സേവാഭാരതി തളിക്കുളം മണ്ഡലം പ്രവര്‍ത്തകരുടെ സമയോചിതമായ ഇടപെടലിനെ തുടര്‍ന്ന് ഒഴിവായത് വന്‍ദുരന്തം. മണ്ണൊലിപ്പില്‍ തകര്‍ച്ചയുടെ വക്കിലെത്തിയ വീടിന് സുരക്ഷിതമായി സംരക്ഷണ ഭിത്തിയൊരുക്കിയാണ് സേവാഭാരതി പ്രവര്‍ത്തകര്‍ രക്ഷകരായത്.
ചേര്‍ക്കര തായാട്ട് സുകുമാരനും കുടുംബവുമാണ് വന്‍ ദുരന്തത്തില്‍ നിന്ന് രക്ഷപ്പെട്ടത്. ഇവരുടെ വീടിനടുത്തുകൂടി ഒഴുകുന്ന പുത്തന്‍തോട് ചപ്പുചവറുകള്‍ നിറഞ്ഞും സംരക്ഷണ ഭീത്തിയില്ലാതെയും ഗതി മാറി ഒഴുകുകയായിരുന്നു. നീരൊഴുക്കില്‍ സുകുമാരന്റെ വീടിന്റെ അടിത്തറ വരെ ഇളകിയ നിലയിലായിരുന്നു. വെള്ളമൊഴുക്ക് തടയുന്നതിനുവേണ്ടി സേവാഭാരതി പ്രവര്‍ത്തകര്‍ ചാക്കുകളില്‍ മണ്ണ് നിറച്ച് ഭിത്തി കെട്ടുകയായിരുന്നു. പഞ്ചായത്ത് പ്രസിഡന്റ് ഉള്‍പ്പെടെയുള്ളവര്‍ നോക്കിനില്‍ക്കെയാണ് സേവാഭാരതി പ്രവര്‍ത്തകര്‍ ഭിത്തി നിര്‍മ്മിച്ചു നല്‍കിയത്.
സേവാഭാരതി പ്രവര്‍ത്തകരായ ഭഗീഷ് പൂരാടന്‍, സുജിത്ത് വല്ലത്ത്, തിലേഷ്, രാജീവ് നമ്പികടവ്, ആരോണ്‍ തളിക്കുളം, ഹരികൃഷ്ണന്‍, ബിജോയ് പുളിയമ്പ്ര, പ്രബീഷ് കാളിദാസ തുടങ്ങി അമ്പതോളം പ്രവര്‍ത്തകര്‍ നേതൃത്വം നല്‍കി.
















