തിരുവനന്തപുരം: പോലീസ് മുന്‍ മേധാവി ടി.പി. സെന്‍കുമാറിന്റെ നിയമനവും കോടതി ഉത്തരവും അടക്കം കനത്ത തിരിച്ചടി നേരിട്ട പിണറായി സര്‍ക്കാരിന്റെ ധാര്‍ഷ്ട്യത്തിന് ഇത്തവണ അടിയേറ്റത് ജേക്കബ് തോമസ് എന്ന ഉദ്യോഗസ്ഥന്റെ രൂപത്തില്‍. ഇടതുസര്‍ക്കാരിന്റെ പൊതുജനതാത്പര്യത്തിനു വിരുദ്ധമായ നിലപാടുകളെ എതിര്‍ത്തും ശരി ചൂണ്ടിക്കാട്ടിയും മുന്നോട്ടു നീങ്ങിയ രണ്ടു ഐപിഎസ് ഉദ്യോഗസ്ഥര്‍ക്കെതിരായാണു പിണറായി സര്‍ക്കാര്‍ പക വീട്ടിയത്. കേരളത്തില്‍ പിണറായി വിജയന്റെ നേതൃത്വത്തിലുള്ള പുതിയ മന്ത്രിസഭ അധികാരത്തില്‍ കയറി രണ്ടുദിവസത്തിനകം രാഷ്‌ട്രീയവൈരാഗ്യം തീര്‍ക്കാനായി സെന്‍കുമാറിനെ ഡിജിപി സ്ഥാനത്തുനിന്നും നീക്കുകയായിരുന്നു. അന്നത്തെ ആഭ്യന്തര സെക്രട്ടറി നളിനി നെറ്റോ ഇതാനായി രേഖതിരുത്തിയെന്ന ആരോപണവും ശക്തമായിരുന്നു. ഇതിനെതിരേയാണു ഹൈക്കോടതിയിലും തുടര്‍ന്നു സുപ്രീം കോടതിയില്‍ നിയമപോരാട്ടം നടത്തി സെന്‍കുമാര്‍ നീതിയുടെ വിജയം നേടിയത്.
2006 ലെ പ്രകാശ് സിങ് കേസില്‍ സുപ്രീം കോടതി നടത്തിയ വിധിപ്രസ്താവത്തില്‍ ഡിജിപിയായി നിയമിക്കപ്പെടുന്നവര്‍ക്ക് രണ്ടുകൊല്ലം തുടര്‍ച്ചയായി കാലാവധി ലഭിക്കുമെന്ന് ഉറപ്പു വരുത്തണമെന്ന് ഉത്തരവിട്ടിരുന്നു. പ്രസ്തുത ഉത്തരവിന്‍പ്രകാരം തനിക്ക് കാലാവധിയും നീട്ടി നല്‍കണം എന്ന് സെന്‍കുമാര്‍ കോടതിയോട് അപേക്ഷിച്ചിരുന്നു. ജൂണില്‍ സര്‍വ്വീസില്‍ നിന്നും വിരമിക്കാനിരിക്കുകയായിരുന്നു സെന്‍കുമാര്‍. നേരത്തെ ഡിജിപി സ്ഥാനത്തുനിന്നും പിരിച്ചുവിട്ടതിനെത്തുടര്‍ന്ന് കേന്ദ്ര അഡ്മിനിസ്‌ട്രേറ്റിവ് ട്രിബ്യുണലിലും, കേരള ഹൈക്കോടതിയിലും സമര്‍പ്പിച്ച ഹര്‍ജികള്‍ തള്ളിയതിനെത്തുടര്‍ന്നാണ് അദ്ദേഹം സുപ്രീം കോടതിയിലേക്ക് നീങ്ങിയത്. ജസ്റ്റിസുമാരായ ദീപക് ഗുപ്ത, മദന്‍ ബ. ലോക്കൂര്‍ എന്നിവരടങ്ങിയ ബെഞ്ചാണ് സെന്‍കുമാര്‍ കേസില്‍ വിധി പറഞ്ഞത്. ബെഞ്ചിന്റെ അധ്യക്ഷനായ മദന്‍ ബി ലോക്കൂര്‍ തന്നെയാണ് സെന്‍കുമാറിനെ ഡിജിപിയായി നിയമിക്കാനുള്ള വിധി പ്രസ്താവിച്ചത്. സുപ്രീം കോടതി ഉത്തരവ് വനിട്ടും വിരോധം തീരാത്ത പിണറായി സര്‍ക്കാര്‍ വിധിയുടെ ഒരു വരിയില്‍ വ്യക്തത ആവശ്യപ്പെട്ടു വീണ്ടും സുപ്രീം കോടതിയെ സമീപിച്ചു. സെന്‍കുമാറിന്റെ നിയമന ഉത്തരവില്‍ വ്യക്തത വരുത്തണമെന്ന സര്‍ക്കാര്‍ ഹര്‍ജി തള്ളുകയും 25,000 രൂപ പിഴയിടുകയും ചെയ്ത കോടതി രൂക്ഷമായ ഭാഷയിലാണ് സര്‍ക്കാരിനെ വിമര്‍ശിച്ചത്. ഇതോടൊപ്പം അന്നത്തെ ചീഫ് സെക്രട്ടറി നളിനി നെറ്റോയ്‌ക്കെതിരെ സെന്‍കുമാര്‍ സമര്‍പ്പിച്ച കോടതിയലക്ഷ്യ ഹര്‍ജി സ്വീകരിച്ച് സംസ്ഥാന സര്‍ക്കാരിന് നോട്ടീസയക്കുകയും ചെയ്തിരുന്നു. സെന്‍കുമാറിനെ തിരിച്ചെടുക്കണമെന്ന കോടതി വിധി സംസ്ഥാന സര്‍ക്കാര്‍ നടപ്പാക്കുമോ എന്ന് നോക്കാം അല്ലെങ്കില്‍ എന്ത് വേണമെന്ന് തങ്ങള്‍ക്കറിയാം എന്ന കടുത്ത പരമാര്‍ശം സുപ്രീം കോടതി നടത്തിയിരുന്നു.
സര്‍ക്കാരിനെ വെല്ലുവിളിച്ച് പൊലീസ് മേധാവിക്കസേരയില്‍ തിരിച്ചെത്തിയ സെന്‍കുമാര്‍ അവിടെ നിന്ന് പടിയിറങ്ങിയതിന് പിന്നാലെ മൂന്നു കേസുകളിലാണ് പ്രതിയായത്. ഒരെണ്ണത്തില്‍ അറസ്റ്റിലായി ജാമ്യം എടുക്കണ്ടിവന്നു. ഈ കേസില്‍ പക്ഷെ ഒരുവര്‍ഷം തികയും മുന്‍പെ തെളിവില്ലാതെ പൊലീസിന് തന്നെ നടപടി അവസാനിപ്പിക്കേണ്ടി വന്നു. അഴിമതി ആരോപിച്ച് വിജിലന്‍സ് തുടങ്ങിയ അന്വേഷണം ഹൈക്കോടതി റദ്ദാക്കി. അതിനെതിരെ സുപ്രീം കോടതിയില്‍ ഹര്‍ജിയുമായി പോയ തിരുവനന്തപുരത്തെ സിപിഎം നേതാവ് എജെ സുകാര്‍ണോക്ക് 25000 രൂപ പിഴയാണ് കോടതി വിധിച്ചത്.
സെന്‍കുമാറിനോടു വൈരാഗ്യം തീര്‍ത്ത പോലെയാണു ജേക്കബ് തോമസിനെതിരായ സര്‍ക്കാര്‍ നിലപാടും. ആദ്യകാലങ്ങളില്‍ പിണറായിയുടെ വിശ്വസ്തനായ ഉദ്യോഗസ്ഥനായിരുന്നു ജേക്കബ് തോമസ്. അതുകൊണ്ടു തന്നെ വിജിലന്‍സ് ഡയറക്റ്റര്‍ എന്ന സുപ്രധാന പദവിയും അദ്ദേഹത്തിനു നല്‍കി. എന്നാല്‍, ഇടതു സര്‍ക്കാരിലെ മന്ത്രിമായായ ഇ.പി. ജയരാജന്‍, എ.കെ. ശശീന്ദ്രന്‍ എന്നിവരുടെ കേസുകളില്‍ നീതിപൂര്‍വമായ നിലപാട് സ്വീകരിച്ചതോടെ ജേക്കബ് തോമസ് പിണറായിയുടെ കണ്ണിലെ കരടായി. ജയരാജന്റെ ബന്ധുനിയമനക്കേസിലും ശശീന്ദ്രനെതിരായ ഫോണ്‍കെണിക്കേസിലും കൃത്യമായ നിലപാടിയിരുന്നു ജേക്കബ് തോമസ് സ്വീകരിച്ചത്. ഇതിനു പിന്നാലെയാണു സ്രാവുകള്‍ക്കൊപ്പം നീന്തുമ്പോള്‍ എന്ന ആത്മകഥ ജേക്കബ് തോമസ് അനുമതിയില്ലാതെ എഴുതിയത് സര്‍വീസ് ചട്ടലംഘനമാണെന്നു കാട്ടി വകുപ്പു തല നടപടി സ്വീകരിച്ചത്. ഓഖി ഉള്‍പ്പെടെയുള്ള വിഷയങ്ങളില്‍ സര്‍ക്കാരിനെതിരെ വിമര്‍ശനം ഉന്നയിച്ചതിന് കഴിഞ്ഞ ഡിസംബര്‍ 20 നു ജേക്കബ് തോമസിനെ സര്‍ക്കാര്‍ സസ്പെന്‍ഡ് ചെയ്തത്.
സര്‍വീസ് ചട്ടം ലംഘിച്ച് പുസ്തകമെഴുതിയതിന് വകുപ്പുതല നടപടിക്ക് നിര്‍ദ്ദേശം നല്‍കിയതിന് പിന്നാലെയാണ് വിവാദ പ്രസ്താവനയുടെ പേരിലുള്ള സസ്‌പെന്‍ഷന്‍. പ്രസ്‌ക്ലബ്ബില്‍ അഴിമതി വിരുദ്ധ ദിനാചരണ പരിപാടിയില്‍ സംസാരിക്കവെ സംസ്ഥാനത്തെ നിയമവാഴ്ച തകര്‍ന്നിരിക്കുകയാണെന്ന പ്രസ്താവനയ്‌ക്ക് പിന്നാലെയാണ് സര്‍ക്കാരിനെതിരെ പരസ്യ നിലപാട് സ്വീകരിച്ചുവെന്ന് വിലയിരുത്തി ജേക്കബ് തോമസിനെ സസ്പെന്‍ഡ് ചെയ്തത്. ഒരു ഐപിഎസ് ഉദ്യോഗസ്ഥന് ചേരാത്ത രീതിയാണെന്നും വിവാദ പ്രസ്താവന ജനങ്ങള്‍ക്കിടയില്‍ സര്‍ക്കാരിനെക്കുറിച്ച് തെറ്റായ കാഴ്ചപ്പാടുണ്ടാക്കാന്‍ കാരണമായെന്നും ചൂണ്ടിക്കാട്ടിയാണ് നടപടി. സംസ്ഥാനത്ത് നിയമവാഴ്ചയില്ലാത്തതിനാല്‍ അഴിമതിക്കെതിരെ സംസാരിക്കാന്‍ ജനങ്ങള്‍ ഭയക്കുന്നുവെന്നും, അഴിമതി വിരുദ്ധരെ ഇവിടെ ഒറ്റപ്പെടുത്തുകയാണെന്നും 51 വെട്ട് വെട്ടിയില്ലെങ്കിലും നിശ്ശബ്ദരാക്കുമെന്നത് ഭീകരരുടെ രീതിയാണെന്നും ജേക്കബ് തോമസ് പറഞ്ഞിരുന്നു. ഭരണം എന്നത് ഗുണനിലവാരമില്ലാത്ത സേവനം നല്‍കുന്ന സംഭവമാണോ എന്നും ജേക്കബ് തോമസ് തുറന്നടിച്ചിരുന്നു.സംസ്ഥാനത്തെ വിറപ്പിച്ച ഓഖി ദുരന്തത്തില്‍ ദുരിതാശ്വാസ പ്രവര്‍ത്തനത്തില്‍ സംഭവിച്ച പാളിച്ചകളെയും ജേക്കബ് തോമസ് ശക്തമായാണ് വിമര്‍ശിച്ചത്. അപകടത്തില്‍പ്പെട്ടത് കാശുള്ളവരുടെ മക്കളായിരുന്നെങ്കില്‍ ഇങ്ങനെ അലംഭാവം കാണിക്കുമായിരുന്നോ എന്നും ഇതിപ്പോള്‍ എത്ര പേരെ കാണാതായെന്ന് പോലും അറിയാത്ത സ്ഥിതിയാണെന്നും അദ്ദേഹം വിമര്‍ശിച്ചു. 1400 കോടി രൂപയുടെ സുനാമി പാക്കേജ് കട്ടുകൊണ്ടു പോയില്ലായിരുന്നെങ്കില്‍ ഇന്നിപ്പോള്‍ ഓഖി ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ സുഗമമായി നടത്താന്‍ കഴിയില്ലായിരുന്നോയെന്നും ജേക്കബ് തോമസ് ചോദിച്ചിരുന്നു. ജേക്കബ് തോമസിന്റെ സസ്‌പെന്‍ഷന്‍ യാതൊരു കാരണവും കൂടാതെ ചീഫ് സെക്രട്ടറി അധ്യക്ഷനായ സമിതി പലപ്പോഴായി നീട്ടുകയായിരുന്നു. ഇതിനെതിരായാണു ജേക്കബ് തോമസ് കേന്ദ്ര അഡ്മിനിട്രേറ്റീവ് ട്രൈബ്യൂണലിനെ സമീപിച്ചത്. സര്‍ക്കാരിന്റെ നിലപാടുകളില്‍ മനംമടുത്ത് സ്വയംവിരമിക്കലിനു ജേക്കബ് തോമസ് അപേക്ഷ നല്‍കിയെങ്കിലും അതും സര്‍ക്കാര്‍ തള്ളുകയായിരുന്നു. എന്നാല്‍, ഈ വിധിയോടെ ജേക്കബ് തോമസ് തിരിച്ചെത്തിയാല്‍ അതു സെന്‍കുമാറിനു ശേഷം പിണറായി സര്‍ക്കാരിനേല്‍ക്കുന്ന കനത്ത ആഘാതമായിരിക്കുമെന്നു വ്യക്തം.
















