തിരുവനന്തപുരം: ശബരിമലയ്ക്കെതിരെ വിഷം തുപ്പിയും ഹൈന്ദവരുടെ വിശ്വാസങ്ങളെ വ്രണപ്പെടുത്തിയും ചെയ്ത കോളേജ് മാഗസിനെ ന്യായീകരിച്ച് കോതമംഗലം മാര്‍ അത്തനേഷ്യസ് എഞ്ചിനീയറിംഗ് കോളേജ് പ്രിന്‍സിപ്പല്‍. ശബരിമലയുടെ പവിത്രത തകര്‍ക്കാനായി ആചാര ലംഘനം നടത്തിയ ആക്ടിവിസ്റ്റുകളായ ബിന്ദുവിനെയും കനകദുര്‍ഗ്ഗയെയും പ്രകീര്‍ത്തിച്ചത് സ്ത്രീസമത്വത്തിന്റെ പേരിലായിരിക്കുമെന്നാണ് പ്രിന്‍സിപ്പല്‍ ന്യായീകരിക്കുന്നത്.
ശ്രീനാരായണഗുരുദേവനും അയ്യങ്കാളിയുമൊന്നുമല്ല ആധുനിക നവോത്ഥാന നായകരെന്ന് വ്യക്തമാക്കുന്ന മാഗസിനില്‍ ശബരിമലയില്‍ ഒളിച്ചു കയറിയ ബിന്ദുവും കനകദുര്‍ഗ്ഗയുമാണ് ആ സ്ഥാനത്ത് അവരോധിക്കപ്പെട്ടിരിക്കുന്നത്. ഇതിലൂടെ വ്യക്തമാകുന്നത് കോളേജ് മാഗസിന് പുറത്തിറക്കിയവരുടെ ഹിന്ദുവിരുദ്ധ അജണ്ടയാണ്.കോളേജ് പുറത്തിറക്കിയ ‘ആനകേറാമല ആടു കേറാമല ആയിരം കാന്താരി പൂത്തിറങ്ങി’ എന്ന മാഗസിനിലാണ് ബിന്ദുവിനെയും കനകദുര്‍ഗ്ഗയെയും ‘നവോഥാന നായികമാര്‍’ ആയി വിശേഷിപ്പിച്ചിരിക്കുന്നത്. മാഗസിനില്‍ ഹൈന്ദവ മതവികാരത്തെ വ്രണപ്പെടുത്തിയ ‘മീശ’ എന്ന നോവലിനും ആര്‍പ്പോ ആര്‍ത്തവത്തിനും ഐക്യദാര്‍ഢ്യവും പ്രഖ്യാപിക്കുന്നുണ്ട്.
എന്നാല്‍, ഇതൊന്നും തങ്ങള്‍ അറിഞ്ഞിട്ടില്ലെന്ന തൊടുന്യായമാണ് ക്രൈസ്തവ സഭാ മാനേജ്മെന്റിന് കീഴിലുള്ള കോളേജ് സ്വീകരിക്കുന്നത്. എന്നാല്‍ മാഗസിനില്‍ പ്രസിദ്ധീകരിച്ചിരിക്കുന്ന ലേഖനങ്ങള്‍ക്ക് കോളേജിന് ഉത്തരവാദിത്വമുണ്ടെന്ന് പ്രിന്‍സിപ്പല്‍ പറയുന്നു. ഹൈന്ദവ വിശ്വസത്തെയും ശബരിമല ആചാരങ്ങളെയും അപഹസിച്ചുകൊണ്ടുള്ള നിരവധി ലേഖനങ്ങളും മാഗസിനിലുണ്ട്. പിന്നില്‍ മലകേറി വരുന്നവര്‍ക്ക് ഒരു കൈ കൊടുത്ത് ഊര്‍ജ്ജം നല്‍കാനും മാഗസിനിലൂടെ ആഹ്വാനം ചെയ്യുന്നു. ശബരിമലയില്‍ വിശ്വാസ സംരക്ഷണത്തിന്റെ പേരില്‍ ദുരാചാങ്ങളാണ് നടക്കുന്നതെന്നും ഇത്തരം അനാചാരങ്ങളെ തകര്‍ത്തെറിയുന്നതാണ് സുപ്രീം കോടതി വിധിയെന്നും ‘ ശബരിമല വിധി തുറന്നിടുന്നത്’ എന്ന ലേഖനത്തില്‍ പറയുന്നു. ഇടതുപക്ഷ രാഷ്ട്രീയ വക്താവായ ഡോ. വിനു പ്രകാശ് ആണ് മാഗസിന് സ്റ്റാഫ് എഡിറ്റര്‍.
അയ്യപ്പസ്വാമിയെ അപകീര്‍ത്തിച്ച തൃശൂര്‍ കേരള വര്‍മ്മ കോളേജിന് പിന്നാലെ മാര്‍ അത്തനേഷ്യസ് എഞ്ചിനീയറിംഗ് കോളേജും ഹൈന്ദവരുടെ വിശ്വാസങ്ങളെ വ്രണപ്പെടുത്താന്‍ കച്ചകെട്ടിയിരിക്കുകയാണെന്ന് ഇതിലൂടെ തെളിയുന്നു. മാഗസീന് പിന്‍വലിച്ച് ഉത്തരവാദപ്പെട്ടവര്‍ മാപ്പു പറഞ്ഞില്ലെങ്കില്‍ ഇതിനെതിരെ ശക്തമായി പ്രതിഷേധിക്കുമെന്ന് ഹൈന്ദവ സംഘടനകള്‍ വ്യക്തമാക്കി.
















