തിരുവനന്തപുരം: കിളിമാനൂർ പഴയകുന്നുമ്മേല്‍ പഞ്ചായത്തിലെ തട്ടത്തുമല ബഡ് സ്‌കൂള്‍ വളപ്പിലെ ഈട്ടിതടി മുറിച്ച് കടത്തിയ കേസില്‍ പഞ്ചായത്തംഗം ഷിബുവും മരം മുറിച്ച വിനോദും അറസ്റ്റിലായെങ്കിലും ജാമ്യം ലഭിച്ചത് പാര്‍ട്ടിയും പോലീസും തമ്മിലെ ഒത്തു കളിയിലൂടെയാണെന്ന് ആക്ഷേപം.
തിങ്കളാഴ്ച പോലീസ് സ്റ്റേഷനില്‍ ഹാജരായ ഇരുവരേയും അതിവേഗം നടപടികള്‍ പൂര്‍ത്തിയാക്കി കോടതിയില്‍ ഹാജരാക്കാന്‍ കിളിമാനൂര്‍ പോലീസ് വ്യഗ്രത കാണിച്ചതായും ആരോപണമുണ്ട്. പൊതുസ്ഥലത്ത് നിന്ന മരംമുറിച്ച് സാമ്പത്തിക നേട്ടത്തിന് വേണ്ടി വിറ്റകേസില്‍ വകുപ്പുകള്‍ ദുര്‍ബലപ്പെടുത്തിയും നിസാര വകുപ്പുകള്‍ ചുമത്തിയുമാണ് പോലീസ് രേഖകള്‍ കോടതിയില്‍ സമര്‍പ്പിച്ചതെന്നും സൂചനയുണ്ട്.
കഴിഞ്ഞവര്‍ഷം ഒക്ടോബര്‍ 30 നാണ് പഴയകുന്നുമ്മേല്‍ പഞ്ചായത്ത് കമ്മറ്റി ഈട്ടിമരം മുറിക്കുന്നതുമായി ബന്ധപ്പെട്ട വിഷയം അജണ്ട വച്ച് ചര്‍ച്ച ചെയ്തത്. വനംവകുപ്പ് ഉദ്യോഗസ്ഥന്റെ അനുമതിയോടെ വില നിര്‍ണയിച്ചശേഷം ഈ വിഷയത്തില്‍ തീരുമാനമെടുക്കാന്‍ യോഗം സെക്രട്ടറിയെ ചുമതലപ്പെടുത്തുകയായിരുന്നു. ഈ തീരുമാനം നിലനില്‍ക്കേയാണ് മരം കടപുഴകിയെന്നും മരത്തിന് ഈട്ടിത്തടിയുടെ പ്രയോജനമില്ലെന്നും വെള്ളം കയറി നശിച്ചതാണെന്നും അഭിപ്രായങ്ങള്‍ ഉയര്‍ന്നത്.
എന്നാല്‍ പോലീസ് കണ്ടെടുത്ത തൊണ്ടിഭാഗങ്ങള്‍ ഈ വാദം തെറ്റാണെന്ന് തെളിയിക്കുന്നു. 15 ന് ചേര്‍ന്ന പഞ്ചായത്ത് ഭരണസമിതി യോഗത്തില്‍ പൊതുപ്രവര്‍ത്തകനായ ഹരിശങ്കര്‍ നല്‍കിയ വിവരാവകാശ രേഖയുമായി ബന്ധപ്പെട്ട് നടന്ന ചര്‍ച്ചയില്‍ ഭൂരിപക്ഷം സിപിഎം അംഗങ്ങളും ഷിബുവിനെ അനുകൂലിക്കുകയായിരുന്നു. ഇതോടെ പാര്‍ട്ടിക്ക് വിഷയത്തിലുള്ള താല്‍പ്പര്യം വ്യക്തമാവുകയാണ്. പഞ്ചായത്തു പ്രസിഡന്റിനു നേരേയും വിഷയത്തില്‍ വിവിധ സംഘടനകള്‍ ആരോപണമുന്നയിക്കുന്നുണ്ട്. ഷിബുവിന്റെ സുഹൃത്ത് തുളസിയുടെ വീട്ടില്‍ നിന്ന് തടി കണ്ടെടുക്കുന്നതിന് മുമ്പ് ഡിവൈഎഫ്‌ഐ നേതാവിന്റെ പാപ്പാലയിലുള്ള വീട്ടിലാണ് ഇവ സൂക്ഷിച്ചിരുന്നതെന്ന് പറയപ്പെടുന്നു. വിവാദമായതോടെ ഇവിടെ നിന്നും നാടകീയമായി മാറ്റുകയായിരുന്നു.
യുവനേതാവിനെ സംരക്ഷിക്കുന്നതിന് തയാറാക്കിയ തിരക്കഥയില്‍ പോലീസും ഭാഗമായതായാണ് ഉയരുന്ന ആരോപണം. തൊണ്ടി കണ്ടെത്തിയതുമായി ബന്ധപ്പെട്ട് പോലീസ് നടത്തിയ നാടകീയ നീക്കങ്ങളില്‍ നാട്ടുകാരില്‍ ഉടലെടുത്ത സംശയം ബലപ്പെടുത്തുന്നതാണ് അറസ്റ്റും ജാമ്യം ലഭിച്ചതും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: