തിരുവനന്തപുരം: ശ്രീചിത്ര ഇൻസ്റ്റിട്യൂട്ട് ഓഫ് മെഡിക്കൽ സയൻസിൽ ആയുഷ്‌മാൻ ഭാരത് പദ്ധതി നടപ്പാക്കുമെന്ന വാഗ്ദാനം മാത്രം ബാക്കി. ആയുഷ്‌മാന്‍ പദ്ധതിയില്‍ ഉടന്‍ പങ്കാളിയാകുമെന്ന് അധികൃതർ അറിയിച്ചിരുന്നുവെങ്കിലും ഇവിടെ എത്തുന്ന ഒരു രോഗിക്കും ഇതിന്റെ ഗുണഫലം അനുഭവിക്കാനായിട്ടില്ല. ചെലവേറെയുള്ള ഹൃദ്രോഗം, നാഡീരോഗങ്ങൾ എന്നിവയുള്ള രോഗികളിൽ ഭൂരിഭാഗം പേരും ശ്രീചിത്ര ഇൻസ്റ്റിട്യൂട്ട് ഓഫ് മെഡിക്കൾ സയൻസിനെയാണ് ആശ്രയിക്കുന്നത്.
ഇൻഷുറൻസ് തുക മതിയാകില്ലെന്ന കാരണം പറഞ്ഞാണ് ശ്രീചിത്ര പദ്ധതിയിൽ അംഗമാകാത്തത്. സമ്മർദ്ദങ്ങൾക്കൊടുവിൽ ആർ.സി.സിയും മലബാർ ക്യാൻസർ സെന്ററും കഴിഞ്ഞ വർഷം കരാറിൽ ഒപ്പുവച്ചിരുന്നു. ഇതിന്റെ നപടിക്രമങ്ങൾ പൂർത്തിയാകുന്ന മുറയ്‌ക്കേ ഇവിടെ പദ്ധതിയുടെ ആനുകൂല്യങ്ങൾ ലഭ്യമാവുകയുള്ളൂ. ചികിത്സാവിഹിതം കുറവാണെന്ന കാരണത്താല്‍ ആയുഷ്മാന്‍ പദ്ധതി കൂടി ഉള്‍പ്പെടുത്തിയിട്ടുള്ള കാരുണ്യപദ്ധതിയില്‍ ചേരാന്‍ ശ്രീചിത്ര ഇന്‍സ്റ്റിറ്റ്യൂട്ട് വിസമ്മതിച്ചുവെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.
ആയുഷ്മാന്‍ ഭാരത് പദ്ധതി പ്രകാരമുള്ള ചികിത്സാനിരക്കിലെ വ്യത്യാസം പരിഹരിക്കാന്‍ കേന്ദ്ര ആരോഗ്യമന്ത്രാലയത്തോട് അഭ്യര്‍ത്ഥിച്ചിട്ടുണ്ടെന്നും ഇതിനുവേണ്ടിയുള്ള നടപടി സ്വീകരിക്കാന്‍ ശാസ്ത്ര സാങ്കേതിക വകുപ്പിനോട് അഭ്യര്‍ത്ഥിച്ചിട്ടുണ്ടെന്നുമാണ് ശ്രീചിത്ര അധികൃതർ പറയുന്നത്. പദ്ധതി നടപ്പാക്കുന്നതിനുള്ള കേന്ദ്ര സബ്‌സിഡി സര്‍ക്കാര്‍ അനുവദിക്കേണ്ടതുണ്ടെന്നും ശ്രീചിത്ര അധികൃതര്‍ വ്യക്തമാക്കിയിരുന്നു. എന്നാൽ ഇതുവരെയും പദ്ധതി നടപ്പായിട്ടില്ല.
ആയുഷ്‌മാൻ പദ്ധതിയിൽ കേരളവും പങ്കാളിയാണെന്ന് ആരോഗ്യ മന്ത്രി കെ.കെ ഷൈലജയും വ്യക്തമാക്കിയിരുന്നു. പദ്ധതിയുടെ വിഹിതം കേരളത്തിന് ലഭിച്ചിട്ടുണ്ടെന്നും ലോക്‌സഭ തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം തടസമായതിനാല്‍ നടപടികള്‍ അല്‍പം വൈകുമെന്നുമായിരുന്നു അവർ പറഞ്ഞത്. എന്നാൽ തെരഞ്ഞെടുപ്പ് കഴിഞ്ഞ് മാസങ്ങൾ പിന്നിട്ടിട്ടും പദ്ധതി നടപ്പാക്കിയിട്ടില്ല. 18 ലക്ഷം കുടുംബങ്ങള്‍ക്ക് മാത്രമേ ആനുകൂല്യമുള്ളുവെങ്കിലും കേരളത്തിന്റെ ആനുകൂല്യങ്ങളൊന്നും നഷ്ടപ്പെടുത്താതെ കേരളം ഇപ്പോള്‍ കൊടുക്കുന്ന എല്ലാം ആനുകൂല്യങ്ങളും നിലനിര്‍ത്തിക്കൊണ്ടാണ് പദ്ധതിയില്‍ ചേര്‍ന്നതെന്നാണ് ആരോഗ്യമന്ത്രി വ്യക്തമാക്കിയത്.
കാരുണ്യ ആരോഗ്യ സുരക്ഷാ പദ്ധതി എന്നപേരില്‍ ആയുഷ്മാന്‍ പദ്ധതിയുടെ ഭാഗമായിട്ടാണെന്നും കേരളത്തില്‍ സവിശേഷതകള്‍ ഉള്‍ക്കൊള്ളിച്ചുകൊണ്ടുള്ള പരിപാടി രൂപീകരിക്കുകയാണെന്നും കെകെ ഷൈലജ പറഞ്ഞിരുന്നു.
















