വൈക്കം: വീട്ടമ്മയോട് അപമര്യാദയായി പെരുമാറിയ സിപിഎം നേതാവ് കൂടിയായ ഉദയനാപുരം പഞ്ചായത്ത് പ്രസിഡന്റ് പി.എസ് മോഹനൻ രാജിവച്ചു. മോഹനന്‍ രാജിവെയ്‌ക്കണമെന്ന് ആവശ്യപ്പെട്ട് കഴിഞ്ഞദിവസം പഞ്ചായത്തിലേയ്‌ക്ക് മാര്‍ച്ച് നടത്തിയിരുന്നു.
അങ്കണവാടി ഹെല്‍പ്പര്‍ ജോലി ലഭിക്കാന്‍ സമീപിച്ചപ്പോഴാണ് വിധവയായ വീട്ടമ്മയോട് മോശമായി പെരുമാറിയത്. ഒരു കുട്ടിയുടെ മാതാവായ വീട്ടമ്മ ആറ്മാസം ഉദയനാപുരം വില്ലേജില്‍ അംഗനവാടി ഹെല്‍പ്പറായി ജോലി നോക്കിയിട്ടുണ്ട്. ഇവിടെ സ്ഥിരം തസ്തികയിലേയ്‌ക്ക് അപേക്ഷ ക്ഷണിച്ചപ്പോള്‍ ഇവര്‍ അപേക്ഷ നല്‍കുകയും പഞ്ചായത്ത് പ്രസിഡന്റ് ചെയര്‍മാനായ പതിനൊന്ന്അംഗ പാനല്‍ പഞ്ചായത്ത് ഓഫിസില്‍ നടത്തിയ ഇന്റര്‍വ്യൂവില്‍ പങ്കെടുക്കുകയും ചെയ്തിരുന്നു.
സിപിഎം പ്രവര്‍ത്തകയായ വീട്ടമ്മ പാര്‍ട്ടിനേതാക്കന്മാരെ കാണുകയും ജോലി ലഭിക്കാന്‍ അര്‍ഹതയെന്ന് പറയുകയും ചെയ്തു. പിന്നീട് നിയമനത്തെക്കുറിച്ച് അന്വേഷിക്കാന്‍ വീട്ടമ്മ ഗ്രാമപഞ്ചായത്ത് ഓഫിസില്‍ എത്തിയപ്പോള്‍ അവിടെ ഉണ്ടായിരുന്ന പഞ്ചായത്ത് പ്രസിഡന്റ് പി.എസ്.മോഹനന്‍ അദേഹത്തിന്റെ ഓഫീസിലേയ്‌ക്ക വിളിക്കുകയും നിയമനം വേണമെങ്കില്‍ ചില കാര്യങ്ങളില്‍ സഹകരിക്കണമെന്നും ലൈംഗിക ചുവയോടെ സംസാരിക്കുകയും ചെയ്തു. പിന്നീട് ഇന്റര്‍വ്യൂവിന്റെ റിസള്‍ട്ട് വരുകയും 9 പേരെ നിയമിക്കുകയും ചെയ്തു. സിപിഎം നേതാക്കളുടെ ബന്ധുക്കള്‍ക്കാണ് നിയമനം നല്‍കിയത്.
വീട്ടമ്മയെക്കാള്‍ പ്രവര്‍ത്തി പരിചയം കുറഞ്ഞവരെയാണ് നിയമം നടത്തിയത്. തന്നെ മന:പ്പൂര്‍വ്വം ഒഴിവാക്കിയതായാണ് വീട്ടമ്മ പറയുന്നത്. ഇത് സംബന്ധിച്ച് വൈക്കം ഉദയനാപുരം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.എസ്.മോഹനനെതിരെ വനിതാകമ്മീഷനും, ജില്ലാ പോലീസ് മേധാവിക്കും പരാതി നല്‍കി.
















