തിരുവനന്തപുരം: ആദിവാസികളെ കുടിയൊഴിപ്പിക്കുന്നതിനെതിരെ പാര്‍ട്ടിയെയും സംസ്ഥാന സര്‍ക്കാരിനെയും പ്രതിരോധത്തിലാക്കി സിപിഎം പോളിറ്റ് ബ്യൂറോ അംഗം വൃന്ദാ കാരാട്ട് പ്രക്ഷോഭ നേതൃത്വം ഏറ്റെടുക്കും. വനാവകാശ നിയമത്തിന്റെ പരിരക്ഷ ലഭിക്കാത്തവരെ കുടിയൊഴിപ്പിക്കണമെന്ന സുപ്രീം കോടതിവിധി നടപ്പാക്കാന്‍ സര്‍ക്കാര്‍ ബാധ്യസ്ഥമാണെന്നിരിക്കേയാണു വൃന്ദയുടെ പ്രക്ഷോഭ നീക്കം.
സമരനേതൃത്വം ഏറ്റെടുക്കണമെന്ന വിവിധ ആദിവാസി സംഘടനാ നേതാക്കളുടെ അഭ്യര്‍ഥന വൃന്ദ സ്വീകരിച്ചതോടെ വിഷമവൃത്തത്തിലായത് ഇടതുസര്‍ക്കാരാണ്. സംസ്ഥാന സര്‍ക്കാര്‍ വിധി നടപ്പാക്കി റിപ്പോര്‍ട്ട് അടുത്തമാസം സമര്‍പ്പിക്കണമെന്നാണു സുപ്രീം കോടതി ഉത്തരവ്. അതു മുന്നില്‍ക്കണ്ടാണു വ്യാപക സമരത്തിനുള്ള ഒരുക്കം.
സഭാക്കേസ്, മരട് ഫ്ളാറ്റ് കേസുകളില്‍ വിധി നടപ്പാക്കാത്തതിനു സര്‍ക്കാരിനെ വിമര്‍ശിച്ച ജസ്റ്റിസ് അരുണ്‍ മിശ്രയാണു ആദിവാസികളെ ഒഴിപ്പിക്കാനും ഉത്തരവിട്ടിരിക്കുന്നത്.
2006ലെ വനാവകാശ നിയമത്തിന്റെ പരിരക്ഷ ലഭിക്കാത്ത 16 സംസ്ഥാനങ്ങളിലെ പത്തു ലക്ഷത്തോളം ആദിവാസികളെയാണു വനങ്ങളില്‍നിന്നു കുടിയൊഴിപ്പിക്കേണ്ടത്. സംസ്ഥാനത്ത് 894 കുടുംബങ്ങള്‍ ഈ പട്ടികയിലുണ്ട്. സി.പി.എം, സി.പി.ഐ, കോണ്‍ഗ്രസ്, ബി.ജെ.പി. പാര്‍ട്ടികളുടെ പോഷക സംഘടനകളായ ആദിവാസി ക്ഷേമസമിതി, ആദിവാസി മഹാസഭ, ആദിവാസി കോണ്‍ഗ്രസ്, ആദിവാസി സംഘം എന്നിവയ്‌ക്കു പുറമേ സി.കെ. ജാനു അധ്യക്ഷയായ ആദിവാസി ഗോത്രമഹാസഭയുടെയും നേതൃത്വത്തില്‍ വിവിധയിടങ്ങളില്‍ വനഭൂമി കൈയേറിയിട്ടുണ്ട്. വയനാട്ടില്‍ ആയിരത്തോളം ആദിവാസി കുടുംബങ്ങള്‍ക്കു വനം കൈയേറി കുടില്‍കെട്ടാന്‍ നേതൃത്വം നല്‍കിയതു സി.പി.എം. അനുകൂല സംഘടനയായ എ.കെ.എസാണ്.
ഒന്നാംഘട്ട ഭൂസമരത്തില്‍ പങ്കെടുത്ത ആദിവാസി കുടുംബങ്ങള്‍ക്കെല്ലാം പിന്നീടു വനാവകാശരേഖ ലഭിച്ചതു കാടു കൈയേറാന്‍ പ്രചോദനമായി. കൈയേറ്റം നടന്ന് മാസങ്ങള്‍ കഴിഞ്ഞപ്പോള്‍ പോലീസ് സഹായത്തോടെ വനം വകുപ്പ് ഒഴിപ്പിക്കല്‍ തുടങ്ങി.
2012 ജൂലൈയില്‍ വിവിധ സമരകേന്ദ്രങ്ങളില്‍നിന്ന് 1,287 താല്‍ക്കാലിക കുടിലുകള്‍ പൊളിച്ചുനീക്കി 263 ഹെക്ടര്‍ വനഭൂമി തിരിച്ചുപിടിച്ചു. ഭൂസമരത്തില്‍ പങ്കെടുത്ത് അറസ്റ്റിലായ എണ്ണൂറിലധികം ആദിവാസികള്‍ കോടതി ജാമ്യം അനുവദിച്ച മുറയ്‌ക്കു സമരകേന്ദ്രങ്ങളില്‍ തിരികെയെത്തി. ഇവര്‍ക്കെതിരായ കേസുകള്‍ സര്‍ക്കാര്‍ റദ്ദാക്കി.
















