തിരുവനന്തപുരം: യൂണിവേഴ്‌സിറ്റി കോളേജിലെ സദാചാര പട്രോളിങും റോന്ത് ചുറ്റും കൊണ്ട് പൊറുതി മുട്ടിയിരിക്കുകയാണ് അധ്യാപകരും. കേളേജിലെത്തുന്ന ഒട്ടു മിക്ക അധ്യാപകരും ഇടതുപക്ഷ അനുകൂല സംഘടനയില്‍പ്പെട്ടവരാണെങ്കിൽ പോലും സ്വന്തം പാര്‍ട്ടിയിലെ വിദ്യാര്‍ഥിപ്രസ്ഥാനത്തിലെ നേതാക്കൾ ഇവർക്കൊരു ഭീഷണി തന്നെയാണ്.
തങ്ങളുടെ ഇഷ്ടത്തിനൊത്ത് നില്‍ക്കാത്ത അധ്യാപകരെയോ പ്രിന്‍സിപ്പാളിനെയോ സ്വന്തം പാര്‍ട്ടിയിലെ ആളാണെങ്കില്‍ പോലും വച്ച് വാഴിക്കില്ല. ക്ലാസ് നടക്കുമ്പോള്‍ അരമണിക്കൂര്‍ ഇടവിട്ട് നേതാക്കള്‍ റോന്ത് ചുറ്റും. ഇത് പലപ്പോഴും പഠനത്തിന് തടസ്സമായിട്ടുണ്ട്. എന്നാല്‍ പ്രതികരിക്കാന്‍ പാടില്ല. അരമണിക്കൂര്‍ ഇടവിട്ട് കെട്ടിടങ്ങള്‍ക്ക് പുറത്തുമുണ്ട് ഇത്തരത്തിലുള്ള റൗണ്ട്‌സ്. ഈ റൗണ്ട്‌സ് സമയങ്ങളില്‍ ഇരിക്കുന്ന വിദ്യാര്‍ഥികള്‍ എഴുന്നേറ്റുനിന്ന് നേതാക്കളെ ബഹുമാനിക്കണം. വിദ്യാര്‍ഥിനികളോട് സംസാരിക്കരുത്.
രാവിലെ പതിനൊന്നിനും വൈകിട്ട് മൂന്നിനുമാണ് കാമ്പസിലൂടെ എസ്എഫ്ഐ യൂണിറ്റ് നേതാക്കളുടെയും സിൽബന്ധികളുടെയും റൗണ്ടടി. യൂണിറ്റ് സെക്രട്ടറി നിസാമാണത്രേ നേതാവ്. മരച്ചുവട്ടിൽ ഇരിക്കുക, ക്ലാസിൽ ജനലിലോ മേശപ്പുറത്തോ ഇരിക്കുക, ക്യാന്റീനിൽ പാട്ട് പാടുക, പെൺകുട്ടികളും ആൺകുട്ടികളും ഇടകലർന്നിരിക്കുക ഇതൊക്കെ കണ്ടു കഴിഞ്ഞാൽ ഈ ടീംസിന് പിടിക്കില്ല. പെൺകുട്ടികൾ മോഡേണായി വസ്ത്രം ധരിച്ചെത്തിയാൽ ഹാലിളകുന്നവരും കൂട്ടത്തിലുണ്ട്. പിന്നെ വാണിംഗായി വിരട്ടലായി. എതിർത്താൽ അടി വീഴും. പിന്നേയും എതിർത്താൽ ഇടിമുറിയിലേക്കു കൊണ്ടുപോയി ‘ചികിത്സിക്കും’ ഇതിനായി പ്രത്യേക ആയുധങ്ങളും അവിടെയുണ്ട്. അനുസരിക്കാൻ കഴിയില്ലെങ്കിൽ നിറുത്തിപൊക്കോ എന്ന നിലപാടാണ് കുട്ടി നേതാക്കൾക്ക്. അതിനാൽ തന്നെ കൊഴിഞ്ഞ് പോക്കും നിരവധിയാണെന്ന് അദ്ധ്യാപകർ പറയുന്നു.
എന്നാല്‍ നേതാക്കള്‍ക്ക് ഏത് വിദ്യാര്‍ഥിനികളോടും സംസാരിക്കാം. ചന്ദനക്കുറി പാടില്ല. മറ്റ് മതചിഹ്നങ്ങള്‍ ഒന്നും അണിയാന്‍ പാടില്ല. യൂണിവേഴ്‌സിറ്റി കലോത്സവത്തില്‍ നേതാക്കള്‍ പറയുന്ന കവിതകളേ ആലപിക്കാന്‍ പാടുള്ളൂ. സിനിമാ പാട്ടാണെങ്കില്‍ വിപ്ലവഗാനങ്ങള്‍ അല്ലെങ്കില്‍ ഇടത് കവികളുടെ പാട്ടുകള്‍. ഇതൊക്കെയാണ് യൂണിവേഴ്‌സിറ്റി കോളേജിലെ ‘സ്വാതന്ത്ര്യവും ജനാധിപത്യവും’.
















