തിരുവനന്തപുരം: വനിതാ മതില്‍, സാലറി ചലഞ്ച് തുടങ്ങി പല വഴികളില്‍ വിവാദമുണ്ടാക്കി സര്‍ക്കാര്‍ നീങ്ങുമ്പോള്‍ ഭരണസിരാകേന്ദ്രമായ സെക്രട്ടേറിയറ്റ് നിശ്ചലം. ഇവിടെ വിവിധ വകുപ്പുകളിലായി ജനങ്ങളുടെ ജീവല്‍ പ്രശ്നങ്ങള്‍ അടങ്ങിയതുള്‍പ്പെടെ കെട്ടിക്കിടക്കുന്നത് 1.21 ലക്ഷം ഫയലുകള്‍. ഓരോ ഫയലും ഓരോ ജീവിതമാണെന്നു പറഞ്ഞു അധികാരത്തിലേറിയ പിണരായി സര്‍ക്കാരിന്റെ കീഴിലാണ് ഇത്തരത്തിലുള്ള നടപടി.
ജനങ്ങളും വിവിധ ഓഫിസുകളും നല്‍കിയ അപേക്ഷകളില്‍ 74 ശതമാനവും തീരുമാനം കാത്തു കഴിയുന്നു. സാധാരണക്കാര്‍ ഏറെ ആശ്രയിക്കുന്ന റവന്യു വകുപ്പിലാണ് ഏറ്റവുമധികം ഫയലുകള്‍ ഉറങ്ങുന്നത് 17,300 എണ്ണം. മന്ത്രിമാരുടെയും മുഖ്യമന്ത്രിയുടെയും ഓഫിസുകളിലും നൂറുകണക്കിനു ഫയലുകള്‍ ബാക്കിയാണ്.
ഫയല്‍ നീക്കം വേഗത്തിലാക്കുമെന്നു കഴിഞ്ഞയാഴ്ച നിയമസഭാ സമ്മേളനത്തില്‍ മുഖ്യമന്ത്രി ഉറപ്പു നല്‍കിയെങ്കിലും ഫയല്‍ മടക്കിവച്ചു സെക്രട്ടേറിയറ്റ് ജീവനക്കാരുടെ സംഘടനാ ഓഫിസില്‍ ഇന്നലെ ഇന്ത്യ- ന്യൂസീലന്‍ഡ് ക്രിക്കറ്റ് മത്സരം കാണുന്ന തിരക്കിലായിരുന്നു ഒരു വിഭാഗം ജീവനക്കാര്‍.
ഭരണരംഗം പ്രഫഷനലാക്കാന്‍ ഭേദഗതികളോടെ കേരള അഡ്മിനിസ്‌ട്രേറ്റീവ് സര്‍വീസ് നടപ്പാക്കുന്ന കാര്യം ഇന്നു മന്ത്രിസഭ പരിഗണിക്കാനിരിക്കെയാണിത്. വകുപ്പുകളില്‍ നിന്നു വകുപ്പുകളിലേക്കു പറക്കുന്നതിനിടെ നഷ്ടപ്പെട്ട ഫയലുകള്‍ ഏറെ. അതെത്രയെന്നു നിയമസഭയില്‍ ചോദിച്ചപ്പോള്‍ മുഖ്യമന്ത്രിയുടെ മറുപടി ഇങ്ങനെ: ‘വിവരം ശേഖരിച്ചു വരുന്നു.
















