ന്യൂദല്‍ഹി: സ്വഛ് ഭാരത് പദ്ധതി രാജ്യത്തിന് വലിയ നേട്ടമായെന്ന് എക്കണോമിക് സര്‍വേ. ഇന്ന് രാജ്യത്തെ 93.1 ശതമാനം വീടുകളിലും ടോയ്ലറ്റ് സൗകര്യമായി. ഗ്രാമീണ മേഖലകളില്‍ 96.5 ശതമാനം പേരും ടോയ്ലറ്റ് സൗകര്യം ഇന്ന് ഉപയോഗിക്കുന്നു. 30 സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലുമായി എല്ലാ വീടുകളിലും ടോയ്ലറ്റായി. എക്കണോമിക് സര്‍വേയില്‍ പറയുന്നു.
2018 2019ലും ഇന്ത്യ തന്നെയാണ് ലോകത്തിലെ അതിവേഗം വളരുന്ന സമ്പദ് വ്യവസ്ഥ.അതേസമയം വളര്‍ച്ച അല്‍പ്പം കുറഞ്ഞ് 2018-2019-ല്‍ 6.8 ശതമാനമായി. നാണയപ്പെരുപ്പം (വിലക്കയറ്റം) പിടിച്ചു നിര്‍ത്താന്‍ കഴിഞ്ഞു. 2018-2019ല്‍ ഇത് 3.4 ശതമാനം മാത്രമാണ്. ഭക്ഷ്യ വസ്തുക്കളുടെ വിലക്കയറ്റം കുറഞ്ഞു. കഴിഞ്ഞ രണ്ടു വര്‍ഷമായി ഇത് രണ്ടു ശതമാനത്തിലും താഴെയാണ്.
നിഷ്ക്രിയ ആസ്തി 11.5 ശതമാനത്തില്‍ നിന്ന് 10.1 ശതമാനമായി കുറയ്ക്കാന്‍ കഴിഞ്ഞു. നിക്ഷേപ രംഗത്തും നല്ല വളര്‍ച്ചയുണ്ടായി. 2016-ല്‍ 9.3 ശതമാനമായിരുന്ന നിക്ഷേപങ്ങള്‍ തൊട്ടടുത്ത വര്‍ഷം 10.0 ശതമാനമായി. കേന്ദ്രത്തിന്റെ സാമ്പത്തിക കമ്മി 3.5 ശതമാനത്തില്‍ നിന്ന് കഴിഞ്ഞ വര്‍ഷം 3.4 ശതമാനമായി കുറഞ്ഞു.
വരുന്ന രണ്ടു പതിറ്റാണ്ടുകള്‍ക്കുള്ളില്‍ ഇന്ത്യയിലെ ജനസംഖ്യാ വളര്‍ച്ച കുറയുമെന്ന് ബജറ്റിനു മുന്നോടിയായി അവതരിപ്പിച്ച എക്കണോമിക് സര്‍വേ. മിക്ക സംസ്ഥാനങ്ങളിലും ഇതിന്റെ ഗുണഫലം ലഭിക്കും. അതേ സമയം തൊഴില്‍ ചെയ്യാന്‍ പ്രാപ്തിയുള്ളവരുടെ ജനസംഖ്യ കൂടും. എന്നാല്‍ അഞ്ചിനും 14നും ഇടയ്ക്കുള്ള സ്കൂളില്‍ പോകുന്ന കുട്ടികളുടെ എണ്ണം രണ്ടു പതിറ്റാണ്ടുകള്‍ക്കുള്ളില്‍ കുറയും. ഇതിന്റെ ഫലമായി ഭാവിയില്‍ സ്കൂളുകള്‍ പലതും സംയോജിപ്പിക്കേണ്ടി വരും.ആരോഗ്യരംഗത്ത് സര്‍ക്കാര്‍ കൂടുതല്‍ നിക്ഷേിപിക്കാന്‍ നിര്‍ദേശിക്കുന്ന എക്കണോമിക് സര്‍വേയില്‍ ഘട്ടം ഘട്ടമായി വിരമിക്കല്‍ പ്രായം ഉയര്‍ത്തണമെന്നും ശുപാര്‍ശ ചെയ്യുന്നു.
2018-19 വര്‍ഷം എട്ട് സുപ്രധാന മേഖലകളില്‍ 4.3 ശതമാനം വളര്‍ച്ച കൈവരിച്ചു. റോഡ് നിര്‍മാണം പ്രതിദിനം 12 കിലോ മീറ്ററില്‍ നിന്ന് 30 കിലോമീറ്ററായി. ടെലഫോണ്‍ കണക്ഷന് 118.34 കോടിയായി. 2018ല്‍ മൊത്തം വൈദ്യുതി ഉല്‍പ്പാദനം 3,44,002 മെഗാവാട്ടായിരുന്നു. ഇത് 3,56,100 മെഗാവാട്ടായി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: