ചിറയിന്‍കീഴ്: തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന് കീഴിലുള്ള ശാര്‍ക്കര ക്ഷേത്രത്തില്‍ നടക്കുന്ന തുലാഭാര വഴിപാടിനങ്ങളില്‍ വന്‍ തട്ടിപ്പ്. കഴിഞ്ഞ ഫെബ്രുവരിയിലാണ് 21 ഉം 23 ഉം വയസ്സുള്ള സഹോദരങ്ങളുടെ തുലാഭാരം നടത്തിയത്.
92 കിലോ ശര്‍ക്കരയിലായിരുന്നു തുലാഭാര നേര്‍ച്ച നടത്തിയത്. എന്നാല്‍ ദേവസ്വം രജിസ്റ്ററില്‍ തുലാഭാരക്കാരുടെ പ്രായം ആറു മാസമായി കുറഞ്ഞു. സഹോദരന് ആറു കിലോ ശര്‍ക്കരയും സഹോദരിക്ക് ഏഴു കിലോ ശര്‍ക്കരയും മാത്രമാണ് ഉപയോഗിച്ചതെന്നു രസീതില്‍ രേഖപ്പെടുത്തി.
തുലാഭാരത്തിന്റെ വഴിപാട് രജിസ്റ്റര്‍ ആയ മൂന്നാം നമ്പര്‍ രസീതില്‍ രേഖപ്പെടുത്തിയ ശേഷം ബാക്കി 79 കിലോ ശര്‍ക്കര ജീവനക്കാര്‍ തട്ടിയെടുക്കുകയായിരുന്നു എന്നാണ് വ്യക്തമാകുന്നത്.
ഫെബ്രുവരി 22 ന് ശാര്‍ക്കര സ്വദേശിയുടെ ഡിഗ്രിക്ക് പഠിക്കുന്ന മക്കളുടെ നേര്‍ച്ചയായി നടത്തിയ തുലാഭാരത്തിന് ദേവസ്വത്തില്‍ 125 രൂപ വീതം അടച്ച് രസീത് കൈപ്പറ്റിയിരുന്നു. എന്നാല്‍ അതില്‍ വിലാസവുംവഴിപാട് രസീതില്‍ തുലാഭാരം എന്ന് മാത്രവുമാണ് രേഖപ്പെടുത്തുകയുണ്ടായത്.
തുലാഭാര സമയത്ത് ഈ രസീത് തിരികെ വാങ്ങിയ ശേഷം മറ്റൊരു കൈയക്ഷരത്തിലാണ് പ്രായവും തൂക്കവും കുറച്ചെഴുതി വെട്ടിപ്പ് നടത്തിയത്.
ശാര്‍ക്കര ക്ഷേത്രത്തില്‍ വഴിപാടുകളെല്ലാം ശര്‍ക്കരയ്‌ക്കാണ് നടത്തുന്നത്. വെട്ടിച്ചെടുത്ത ശര്‍ക്കര പുറത്തുനിന്നും വാങ്ങിയതായി വരുത്തിതീര്‍ത്ത് അതിന്റെ പണം വീതിച്ചെടുക്കുകയാണത്രേ രീതി.
നിരവധി തുലാഭാരങ്ങള്‍ ദിനംപ്രതി നടക്കുന്ന ശാര്‍ക്കരയില്‍ തട്ടിപ്പിലൂടെ പ്രതിമാസം ലക്ഷങ്ങളുടെ നഷ്ടമാണ് ദേവസ്വം ബോര്‍ഡിന് ഉണ്ടാകുന്നത്.
ഇതിന് മുമ്പ് ക്ഷേത്രത്തില്‍ നിന്നും ജീവനക്കാര്‍ ശര്‍ക്കര കടത്തിയത് നാട്ടുകാര്‍ കയ്യോടെ പിടികൂടിയിട്ടും ബോര്‍ഡ് രാഷ്‌ട്രീയ സ്വാധീനത്തിന് വഴങ്ങി നടപടിയെടുത്തിരുന്നില്ല. ഒരു ഭക്തന്‍ പരാതിപ്പെട്ടതിനെ തുടര്‍ന്ന് സംഭവം ഓംബുഡ്‌സ്‌മാന്റെ പരിഗണനയിലാണ്.
രാഷ്‌ട്രീയ സ്വാധീനത്തിന് വഴങ്ങി തട്ടിപ്പുകാര്‍ക്ക് സംരക്ഷണം
ചിറയിന്‍കീഴ്:’തുലാഭാര വെട്ടിപ്പ് കേസില്‍ തെളിവടക്കം ദേവസ്വം ബോര്‍ഡിന് പരാതി നല്‍കിയതിനെ തുടര്‍ന്ന് വിജിലന്‍സ് എത്തി തെളിവെടുത്ത് ബോര്‍ഡിന് റിപ്പോര്‍ട്ടു നല്‍കിയിരുന്നു. ബോര്‍ഡിന് സാമ്പത്തികനഷ്ടം വന്നുവെന്ന് പ്രാഥമിക അന്വേഷണത്തില്‍ തെളിയുന്ന കേസ്സുകളില്‍ കുറ്റക്കാരെ സസ്‌പെന്റ് ചെയ്ത് മാറ്റി നിര്‍ത്തി അന്വേഷണം നടത്തുക എന്നതാണ് ബോര്‍ഡിന്റെ കീഴ്‌വഴക്കം. എന്നാല്‍ ഈ കേസ്സില്‍ രാഷ്‌ട്രീയസ്വാധീനത്തിന് വഴങ്ങി നടപടികള്‍ എടുക്കാതെ അന്വേഷണം എന്ന പ്രഹസനമാണ് നടത്തിക്കൊണ്ടിരിക്കുന്നത്.
തുലാഭാര രസീതായ മൂന്നാം നമ്പര്‍ ബുക്കിന്റെ കസ്റ്റോഡിയന്‍ അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസറാണ്. എന്നാല്‍ താനൊന്നും അറിഞ്ഞിട്ടില്ല എന്ന ഉദ്യോഗസ്ഥയുടെ വാദം ബോര്‍ഡ് മുഖവിലയ്‌ക്കെടുത്തിരിക്കുകയാണെന്നാണ് സൂചന. ആദ്യം രസീതെഴുതിയ നാദസ്വരം ജീവനക്കാരനേയും രസീതില്‍ രണ്ടാമത് ഭാരവും പ്രായവും എഴുതിചേര്‍ത്ത താല്‍ക്കാലിക ജീവനക്കാരിയേയും ചെറിയ ശിക്ഷണനടപടികള്‍ നല്‍കി പ്രശ്‌നം ഒതുക്കാനാണ് നീക്കം.
ദേവസ്വം ബോര്‍ഡ് മീറ്റിങ്ങില്‍ വിജിലന്‍സിന്റെ റിപ്പോര്‍ട്ട് വന്നിട്ടും നടപടിയെടുക്കാതെ അതിന് കമ്മീഷണറെ ചുമതലപ്പെടുത്തുകയാണ് ചെയ്തത്. ദേവസ്വം ഉദ്യോഗസ്ഥനായ താല്‍ക്കാലിക കമ്മീഷണര്‍ ചാര്‍ജ് വഹിക്കുന്ന ആള്‍ക്ക് അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസറെപ്പോലുള്ള ആള്‍ക്കെതിരെ നടപടിയെടുക്കുവാനുള്ള അധികാരമില്ല എന്നതാണ് നയം. ഇതു തന്നെയാണ് ഭക്തരുടെ ആശങ്കയ്‌ക്ക് കാരണം.
ബോര്‍ഡില്‍ നിന്നും കാലാവധി കഴിയാറായ ഘടകകക്ഷി മെമ്പറുടെ സമ്മര്‍ദമാണ് നടപടികള്‍ ഒന്നും ഉണ്ടാകാത്തതെന്നും ആക്ഷേപമുണ്ട്. എന്നാല്‍ ഏറെ കൗതുകം കോണ്‍ഗ്രസ് യൂണിയനില്‍പ്പെട്ട ഉദ്യോഗസ്ഥരെയാണ് പ്രാദേശിക സിപിഎം നേതൃത്വവും ബോര്‍ഡ് മെമ്പറും ചേര്‍ന്ന് സംരക്ഷിക്കുന്നത് എന്നതാണ്. അഴിമതിക്ക് രാഷ്‌ട്രീയവ്യത്യാസമില്ലാത്ത സംരക്ഷണമാണ് ബോര്‍ഡിലുള്ളത്. എംപ്ലോയ്‌മെന്റില്‍ നിന്നും താല്‍ക്കാലികമായി നിയമിച്ചിട്ടുള്ള ജീവനക്കാര്‍ക്കെതിരെ റവന്യു നഷ്ടമുണ്ടാക്കുന്ന നടപടികള്‍ ഉണ്ടായാല്‍ പിരിച്ചുവിടുക എന്നതാണ് ചട്ടം. ഇവിടെ ഈ നിയമങ്ങളെല്ലാം കാറ്റില്‍ പറത്തുകയാണ്.
കമ്മീഷണറുടെ നടപടി വരുന്നതും കാത്തിരിക്കുകയാണ് ഭക്തരും ഹൈന്ദവസംഘടനകളും. ശക്തമായ ശിക്ഷണ നടപടികള്‍ ഉണ്ടായിട്ടില്ല എങ്കില്‍ ഓംബുഡ്‌സ്മാന്റെ മുന്നിലും അതിന് ശേഷം ഹൈക്കോടതിയിലും കേസ് ഫയല്‍ ചെയ്യുവാനാണ് ഭക്തജന കൂട്ടായ്‌മ തീരുമാനിച്ചിരിക്കുന്നത്.
















