തിരുവനന്തപുരം: സിപിഎമ്മിനും സർക്കാരിനും ഭീഷണിയായി മാറിയ, ജയിലുകളിലെ പാർട്ടി സഖാക്കളില്‍നിന്ന് പിടിച്ചെടുത്ത മൊബൈല്‍ ഫോണുകളുടെ വിശദാംശങ്ങള്‍ പരിശോധിക്കാന്‍ ജയിൽ ഡിജിപി ഋഷിരാജ് സിങ് . ഫോൺ രേഖകൾ ലോക്കൽ പോലീസിൽ നിന്നാവശ്യപ്പെടാനും, കേസുകളുടെ പുരോഗതി വിലയിരുത്താനും ഡിജിപി നിർദേശം നൽകി.
സാധാരണയായി ജയിലിൽ നിന്ന് പിടിച്ചെടുക്കുന്ന ഫോണുകൾ അതത് സ്ഥലങ്ങളിലെ ലോക്കൽ പോലീസിനു കൈമാറുകയാണ് പതിവ് . രാഷ്‌ട്രീയ ഇടപെടൽ കാരണം പിന്നീട് ഇതുമായി ബന്ധപ്പെട്ട് തുടർ പരിശോധനകൾ നടക്കാറുമില്ല . എന്നാൽ അതിൽ നിന്നും വ്യത്യസ്തമായി പിടിച്ചെടുത്ത ഫോണുകൾ കർശനമായി പരിശോധിക്കാനാണ് ഋഷിരാജ് സിങ്ങിന്റെ തീരുമാനം .
ഇവര്‍ ആരെയൊക്കെയാണ് വിളിച്ചത്, ആരുടെ ഫോണാണ് ഉപയോഗിച്ചത്, ആരാണ് ഫോണും സിമ്മും കൈമാറിയത് തുടങ്ങിയ കാര്യങ്ങൾ പരിശോധിക്കാനാണ് സിങ് ആവശ്യപ്പെട്ടിരിക്കുന്നത്.
പാർട്ടി സഖാക്കളുടെ ജയിലിനുള്ളിലെ ക്വട്ടേഷൻ ഇടപാടും ഫോൺ ഉപയോഗവും നിയന്ത്രണാതീതമായതോടെയാണ് ഋഷിരാജ് സിങ്ങിനെ ജയിൽ ഡിജിപിയായി നിയമിച്ചത്. ടി.പി കേസ് പ്രതി കൊടി സുനിയുടെയും സംഘത്തിന്റെയും പ്രവർത്തികൾ പാർട്ടിക്കും സർക്കാരിനും വിനയാകുന്ന സാഹചര്യത്തിലാണ് മുഖ്യമന്ത്രിയുടെ ഈ നീക്കം. വിയ്യൂർ, കണ്ണൂർ സെൻട്രൽ ജയിലുകളുടെ പൂർണ നിയന്ത്രണം പാർട്ടി ക്രിമിനലുകൾ ഏറ്റെടുത്തതോടെയാണ് ആർ.ശ്രിലേഖയെ മാറ്റി ഋഷിരാജ് സിങ്ങിനെ നിയമിച്ചത്.
മുഖ്യമന്ത്രിയുമായി അകന്ന സിപിഎമ്മിന്റെ മുൻ ജില്ലാ സെക്രട്ടറിയായ, തടവുകാരുമായി അടുത്ത ബന്ധമുള്ള ജയിൽ ഉപദേശക സമിതി അംഗം കൂടിയായ പി.ജയരാജനെ ഒതുക്കുകയെന്ന ലക്ഷ്യവും പരിശോധനയ്‌ക്ക് പിന്നിലുണ്ട്.
















