മുണ്ടക്കയം: പാഞ്ചാലിമേട്ടില്‍ കുരിശ് സ്ഥാപിച്ച് നടത്തുന്ന കൈയേറ്റത്തിന് പിന്നില്‍ ഹൈന്ദവപൈതൃകം ഇല്ലാതാക്കാനുള്ള ശ്രമമാണ് നടക്കുന്നത്. പഞ്ചാലിമേട്ടില്‍ തിരുവിതാംകൂര്‍ ദേവസ്വത്തിനുള്ള 22 ഏക്കര്‍ ഭൂമിയിലും കുരിശ് നാട്ടിയുള്ള കൈയേറ്റം നടന്നിട്ടുണ്ട്. പെരുവന്താനം പഞ്ചായത്ത് ഭരണസമിതി ടൂറിസത്തിന്റെ പേരുപറഞ്ഞ് കൈയേറ്റക്കാര്‍ക്ക് ഒത്താശ ചെയ്യുന്ന സമീപനമാണ് സ്വീകരിച്ചിരിക്കുന്നത്. കഴിഞ്ഞദിവസം പഞ്ചായത്ത് ഭരണസമിതി നടത്തിയ വാര്‍ത്താസമ്മേളനം ഇത്തരം ഗൂഢാലോചനയിലേക്കാണ് വിരല്‍ചൂണ്ടുന്നത്.
സ്ഥാപിത താല്‍പ്പര്യക്കാര്‍ ടൂറിസം പദ്ധതി അട്ടിമറിക്കുന്നു എന്നായിരുന്നു സിപിഎം നേതാവ് കൂടിയായ പഞ്ചായത്ത് പ്രസിഡന്റ് കെ.ടി. ബിനുവിന്റെ ആരോപണം. ഇതിനായി ഡിടിപിസി അധികൃതരടക്കം പങ്കെടുത്തു. ക്ഷേത്രഭൂമി സംരക്ഷിക്കേണ്ട ദേവസ്വം ബോര്‍ഡ് ക്ഷേത്ര ഉപദേശകസമിതി പ്രസിഡന്റ് അടക്കമുള്ളവരെ വിലക്കെടുത്തായിരുന്നു വാര്‍ത്താ സമ്മേളനം. ഇത് ദേവസ്വം ബോര്‍ഡിന്റെ അറിവോടെ ആണോയെന്നാണ് ഭക്തജനങ്ങള്‍ ചോദിക്കുന്നത്.
വള്ളിയാങ്കാവ് ക്ഷേത്രത്തിന്റെ മൂലസ്ഥാനമായ പാഞ്ചാലിമേടിന്റെ പുണ്യഭൂമിയില്‍ ടൂറിസത്തിന്റെ മറവില്‍ ഇപ്പോള്‍ നടക്കുന്നത് സദാചാരവിരുദ്ധ പ്രവര്‍ത്തനങ്ങളാണ്. പാഞ്ചാലിക്കുളം പോലും ബോട്ടിങ്ങിനായി രൂപപ്പെടുത്താനായിരുന്നു പദ്ധതി. ഇതു തടയുമെന്ന് ഹൈന്ദവ സംഘടന നേതാക്കള്‍ പറഞ്ഞു. പാഞ്ചാലിക്കുളം നിലനില്‍ക്കുന്ന പ്രദേശത്തിന്റെ അവകാശം തങ്ങള്‍ക്കാണെന്നാണ് ഇപ്പോഴും കൈയേറ്റത്തിന് നേതൃത്വം നല്‍കിയവര്‍ അവകാശപ്പെടുന്നത്.
പഞ്ചപാണ്ഡവന്മാരുടെ വനവാസ കാലഘട്ടത്തിലെ അവശേഷിപ്പുകള്‍ ഇന്നും ഇവിടെ അടയാളങ്ങളായി കാണാം. വഞ്ചിപ്പുഴ മഠത്തിന്റെ 269 ഏക്കര്‍ സ്ഥലം പൂര്‍ണമായും ദേവസ്വം ബോര്‍ഡിന് വിട്ടുതരണം എന്നാവശ്യപ്പെട്ടാണ് 2015 ജനുവരി 14ന് പാഞ്ചാലിമേട് ക്ഷേത്രം ദേവസ്വം ബോര്‍ഡ് ഏറ്റെടുത്തത്. ക്ഷേത്രത്തിലെത്താനുള്ള വഴിപോലും ഡിടിപിസി കൈയടക്കി വച്ചിരിക്കുകയാണ്. പാസെടുത്ത് ക്ഷേത്രദര്‍ശനം നടത്തേണ്ട ഗതികേടിലാണ് ഭക്തര്‍. എന്നാല്‍ നിലയ്‌ക്കല്‍ പ്രക്ഷോഭത്തിന്റെ രീതിയിലുള്ള സമരപരിപാടികള്‍ നടത്തുമെന്ന് ഹിന്ദുഐക്യവേദി വ്യക്തമാക്കി. ക്ഷേത്രഭൂമിയിലെ മുഴുവന്‍ കുരിശുകളും നീക്കം ചെയ്യണമെന്ന ആവശ്യവുമായി മുന്നോട്ട് പോകുമെന്നും ഹിന്ദുഐക്യവേദി സംസ്ഥാന അധ്യക്ഷ കെ.പി. ശശികല ടീച്ചര്‍ അറിയിച്ചു.
















