Categories: Literature

മരിക്കുന്നില്ല വായന

വായനാദിനത്തിന്റെ പ്രത്യേകതകളെ കുറിച്ചുള്ള അവബോധം കുറവാണ്. ജൂണ്‍ 19 വായനാദിനമാണെന്നും അന്നത്തെ ദിവസം എന്തുകൊണ്ടാണ് വായനാദിനമായി കൊണ്ടാടുന്നതെന്നും എത്ര പേര്‍ക്ക് അറിയാം.

ഇന്ന് നാം വായനാദിനം കൊണ്ടാടുകയുണ്ടായി. അടുത്ത ഒരു വാരമാകട്ടെ വായനാവാരമായിട്ടും ആഘോഷിക്കുകയാണ്. എന്നാല്‍ ഇത്തരം ആഘോഷങ്ങള്‍ക്കിടയിലും ഇന്നത്തെ സമൂഹത്തിന് വായനാദിനത്തിന്റെ പ്രത്യേകതകളെ കുറിച്ചുള്ള അവബോധം കുറവാണ്. ജൂണ്‍ 19 വായനാദിനമാണെന്നും അന്നത്തെ ദിവസം എന്തുകൊണ്ടാണ് വായനാദിനമായി കൊണ്ടാടുന്നതെന്നും എത്ര പേര്‍ക്ക് അറിയാം. 

പി.എന്‍. പണിക്കരുടെ ചരമ ദിനമായ ജൂണ്‍ 19-ാണ് മലയാളികള്‍ വായനാദിനമായി ആചരിക്കുന്നത്. 1909 മാര്‍ച്ച് 1 ന് ആലപ്പുഴ ജില്ലയിലെ നീലംപേരൂര്‍ ഗ്രാമത്തില്‍ ജനിച്ച അദ്ദേഹം സ്വാതന്ത്ര്യം ലഭിച്ചതിന് ശേഷം തിരുവിതാംകൂറിലെയും കൊച്ചിയിലേയും ഗ്രന്ഥശാലകളെ ഒരു കുടക്കീഴില്‍ കൊണ്ട് വന്നു. 1995 ജൂണ്‍ 19-നു അദ്ദേഹം അന്തരിച്ചു

വായനയെ പരിപോഷിപ്പിക്കാനായി ഇങ്ങനെ ഒരു ദിനം വേണമോ എന്ന് സന്ദേഹിക്കുന്നവര്‍ പോലും നമുക്കിടയിലുണ്ട്്. മലയാളിയെ അക്ഷരത്തിന്റെയും വായനയുടെയും ലോകത്തേക്ക് കൈപിടിച്ചു ഉയര്‍ത്തുകയും, കേരളത്തിലെ ഗ്രന്ഥശാലാ പ്രസ്ഥാനത്തിന് അടിസ്ഥാനമിടുകയും ചെയ്ത മഹാത്മാവായ പിഎന്‍ പണിക്കരുടെ ചരമദിനമായ ജൂണ്‍ പത്തൊന്‍പത് ഇത്തരമൊരു കാര്യത്തിന് ഏറ്റവും അനുയോജ്യം ആയ ദിവസം തന്നെ.

ഒരു പുസ്തകം ലഭിച്ചാല്‍ അത് വായിച്ചു തീര്‍ക്കുന്നത് പലരും പല തരത്തിലാണ്. അതായത് വായന പലര്‍ക്കും പല രീതിയിലാണ്. ചിലര്‍ സമയമെടുത്ത് വായിക്കുമ്പോള്‍ വേഗത്തില്‍ വായിക്കുന്നവരാണ് മറ്റുചിലര്‍. എങ്ങനെയായാലും പുസ്തകത്തിന്റെ ഉള്ളടക്കമാണ് പ്രധാനം. വായന ആന്തരികമായ ഒരു സംസ്‌കൃതിയും സൗക്യവുമാണ്. ജഞാന വിജ്ഞാനങ്ങളെ ആവാഹിക്കുന്നതോടൊപ്പം വായനക്കാരെ സ്വയം കണ്ടെത്താനും പുസ്തകള്‍ സഹായിക്കും. മനുഷ്യ ജീവിതത്തിന്റെ പ്രതിസന്ധിയെ തരണം ചെയ്ത് ക്ഷമയും സഹനവും നല്‍കാന്‍ കൂടി പുസ്തക വായന സഹായിക്കുന്നുണ്ട്. 

ഇന്ന് പുസ്തകങ്ങള്‍ വിവിധ സരണികളിലൂടെ നിരവധിയാണ് പ്രസാദനം ചെയ്യുന്നതും വില്‍ക്കപ്പെടുന്നതും. പണ്ട് കഥ,​ കവിത,​ നോവല്‍,​ നാടകം,​ നിരൂപണം,​ ആത്മകഥ, ജീവിതചരിത്രം തുടങ്ങി വിവിധ ഭാവങ്ങളാണ് പുസ്തകത്തിന് ഉണ്ടായിരുന്നതെങ്കില്‍ ഇന്ന് അധുനിക യുഗത്തില്‍ അനേകമിരട്ടിയാണ് ജ്ഞാന-വിജ്ഞാന ശാഖകള്‍. ഓരോ വിഷയത്തില്‍ അധികരിച്ച് നിരവധി തലങ്ങളില്‍ പുസ്തകമിറങ്ങുന്നു. അതുകൊണ്ട് വായന മരിക്കുന്നെന്നും പുസ്തകം ഇല്ലാതാകുന്നെന്നും വിലപിക്കുന്നവര്‍ കേവലം വിവാദമുണ്ടാക്കുന്നവര്‍ മാത്രമാണ്. ഓരോ വര്‍ഷത്തിലും പുസ്തകവോത്സവങ്ങള്‍ അനവധിയാണ് നാട്ടില്‍ നടക്കുന്നത്. ഇതിലൂടെ കോടിക്കണക്കിന് രൂപയുടെ പുസ്തകങ്ങള്‍ വില്‍ക്കുന്നുമുണ്ട്. കഴിഞ്ഞ വര്‍ഷവും ഈ വര്‍ഷമാദ്യവും സര്‍ക്കാരിന്റെ നേതൃത്വത്തില്‍ കൊച്ചിയില്‍ നടന്ന പുസ്തകോത്സവത്തില്‍ മാത്രം 30 കോടിയിലധികം രൂപയുടെ വില്‍പ്പനയുണ്ടായി. 

പുസ്തകങ്ങള്‍ വായിക്കുകയും വാങ്ങുകയും സ്വന്തമായി ലൈബ്രറി ഉണ്ടാക്കുന്നവരുടെ എണ്ണവും കൂടി വരികയാണ്. ഷാര്‍ജ, ഫ്രാങ്ക്ഫര്‍ട്ട് പുസ്‌തോകോത്സവങ്ങളില്‍ വില്‍ക്കപ്പെടുന്ന പുസ്തകങ്ങളുടെ എണ്ണവും വിലയും അമ്പരിപ്പിക്കുന്നതാണ്. ലോക പ്രശസ്ത എഴുത്തുകാരനും ചിന്തകനുമായ ഇമ്പര്‍ട്ടോ എക്കോ ലോകത്തിന്റെ വിവിധ ഭാഗങ്ങളിലായി കൂറ്റന്‍ ബംഗ്ലാവുകള്‍ പണികഴിപ്പിച്ചത് പതിനായിരക്കണക്കിന് പുസ്തങ്ങള്‍ സൂക്ഷിക്കാനാണെന്ന് കേള്‍ക്കുമ്പോള്‍ വായനയുടെ വിലയും നിലയും എത്രയാണെന്ന് പറയേണ്ടതില്ലല്ലോ…

Share
പ്രതികരിക്കാൻ ഇവിടെ എഴുതുക