ന്യൂദല്‍ഹി: ഇന്ത്യന്‍ സൈന്യം ബാലാക്കോട്ടിലെ ഭീകര ക്യാമ്പുകള്‍ തകര്‍ത്തതിന് ശേഷം അടച്ചിട്ട വ്യോമപാത പ്രധാനമന്ത്രി നരേന്ദ്രമോദിക്കായി പാക്കിസ്ഥാന് തുറക്കുന്നു.
ഇന്ത്യ വീണ്ടും അക്രമിച്ചേക്കുമെന്ന ഭയംമൂലമാണ് വ്യോമപാതകള്‍ പാക്കിസ്ഥാന് അടച്ചത്. ജൂണ്‍ 13 മുതല്‍ 14 വരെ കസാഖിസ്ഥാനില്‍ നടക്കുന്ന എസ്സിഒ ഉച്ചകോടിയില്‍ പങ്കെടുക്കാനാണ് മോദി പാക് വ്യോമപാത വഴി പറക്കുന്നത്. മോദിയുടെ യാത്രയ്ക്കായി പ്രത്യേക വ്യോമപാത തുറക്കുമെന്നാണ് പാക് അധികൃതര്‍ അറിയിച്ചിരിക്കുന്നത് . പാക് പ്രധാനമന്ത്രി ഇമ്രാന് ഖാനും ഉച്ചകോടിയില്‍ പങ്കെടുക്കുന്നുണ്ട്. വ്യോമസേനയുടെ പ്രത്യേകം വിമാനത്തിലാണ് മോദി യാത്ര ചെയ്യുന്നത്. ഇന്ത്യയില്‍ നിന്നുള്ള പ്രത്യേക ആവശ്യപ്രകാരമാണ് വ്യോമസേനാ വിമാനത്തിനായി പാകിസ്ഥാന് പ്രത്യേകം വ്യോമപാത തുറക്കുന്നത്.
മുന്‍ വിദേശകാര്യമന്ത്രിയായിരുന്ന സുഷമ സ്വരാജും കഴിഞ്ഞ മാസം ഇത്തരത്തില്‍ പാക് വ്യോമപാത വഴി യാത്ര ചെയ്തിരുന്നു. കസാക്കിസ്ഥാനില്‍ നടന്ന എസ്സിഒ ഉച്ചക്കോടിയില്‍ പങ്കെടുക്കാനാണ് സുഷമ പാകിസ്ഥാനു മുകളിലൂടെ പറന്നത് . പ്രത്യേക വ്യോമസേന വിമാനത്തിലായിരുന്നു സുഷമയുടെയും യാത്ര . ഇന്ത്യയില്‍ തെരഞ്ഞെടുപ്പ് ഫലം വന്ന് കഴിഞ്ഞ് മെയ് 30 ന് വ്യോമപാതകള്‍ തുറക്കുമെന്നായിരുന്നു നേരത്തെ പാകിസ്ഥാന് അറിയിച്ചിരുന്നത് . എന്നാല്‍ ഇന്ത്യയില്‍ നരേന്ദ്രമോദി സര്‍ക്കാര്‍ രണ്ടാമതും അധികാരത്തിലേറിയതോടെ പാകിസ്ഥാന് ജൂണ്‍ 14 വരെ ഇന്ത്യയുമായുള്ള 11 വ്യോമ പാതകളാണ് പാകിസ്ഥാന് അടച്ചിട്ടിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: