ആലപ്പുഴ: ആരോഗ്യവകുപ്പിന്റെ പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ അഭാവം മൂലം രണ്ടാം വര്‍ഷവും നിപ സംസ്ഥാനത്ത് സ്ഥിരീകരിച്ചിട്ടും ആലപ്പുഴയിലെ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ പ്രവര്‍ത്തനം കാര്യക്ഷമമാക്കുന്നതില്‍ സംസ്ഥാന സര്‍ക്കാര്‍ പരാജയം. 2015ലാണ് കേന്ദ്ര സര്‍ക്കാര്‍ ആലപ്പുഴ വണ്ടാനം മെഡിക്കല്‍ കോളജ് ആശുപത്രിയോട് ചേര്‍ന്ന് വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ പ്രവര്‍ത്തനങ്ങള്‍ക്കായി ഫണ്ട് അനുവദിക്കുന്നത്. കേന്ദ്ര ആരോഗ്യമന്ത്രി ജെ.പി നദ്ദ നേരിട്ട് ഈ വിഷയത്തില്‍ ഇടപെടുകയും
ആലപ്പുഴ മെഡിക്കല്‍ കോളേജിന്റെ പരിസരത്ത് അഞ്ച് ഏക്കര്‍ സ്ഥലത്ത് ഇന്‍സ്റ്റിറ്റ്യൂട്ടിനായി കെട്ടിടവും അനുബന്ധ സൗകര്യങ്ങളും ഒരുക്കുന്നതിന് ഇന്ത്യന്‍ കൗണ്‍സില്‍ ഫോര്‍ റിസര്‍ച്ച് ഡയറക്ടറേറ്റ് 34.25 കോടി രൂപ അനുവദിക്കുകയും ചെയ്തിരുന്നു. 2015 ജൂണിലാണ് ഈ തുക കൈമാറിയത്. രണ്ടു വര്‍ഷത്തിനകം ആധുനിക സൗകര്യങ്ങളോടെ കേന്ദ്ര വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ട് യാഥാര്‍ഥ്യമാകുമെന്നായിരുന്നു പ്രഖ്യാപനം. കഴിഞ്ഞ വര്‍ഷം സപ്തംബറില്‍ കമ്മീഷന്‍ ചെയ്യുമെന്നാണ് സംസ്ഥാന സര്‍ക്കാര്‍ ഒടുവില്‍ പ്രഖ്യാപിച്ചത്. എട്ടു മാസം പിന്നിട്ടിട്ടും കെട്ടിടം യാഥാര്‍ത്ഥ്യമായില്ല.
എറണാകുളത്ത് സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന വിദ്യാര്‍ഥിക്ക് നിപ ബാധിച്ചതായി ആദ്യം കണ്ടെത്തിയത് ആലപ്പുഴയിലെ ലാബിലാണ്. പിന്നീടാണ് വിശദമായ പരിശോധനയില്‍ പൂനെയിലെ ലാബില്‍ രോഗം സ്ഥിരീകരിച്ചത്. ഇത്രയും പ്രാധാന്യമുള്ള ആലപ്പുഴയിലെ ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ അവസ്ഥ പരിതാപകരം. ആലപ്പുഴ മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ അത്യാഹിത വിഭാഗം കെട്ടിടത്തില്‍ പരിമിതമായ സൗകര്യത്തിലാണ് ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ പ്രവര്‍ത്തനം. താല്‍ക്കാലികമായി പ്രവര്‍ത്തിക്കുന്ന ഇവിടെ മതിയായ പരിശോധനാ ഉപകരണങ്ങളും ജീവനക്കാരുമില്ല. കേരളത്തില്‍ വ്യാപകമായും പ്രത്യേകിച്ച് ആലപ്പുഴ ജില്ലയിലും പകര്‍ച്ചവ്യാധികള്‍ പൊട്ടിപ്പുറപ്പെട്ട സാഹചര്യത്തില്‍ 2009 മുതലാണ് ഇന്‍സ്റ്റിറ്റ്യൂട്ടിനായി ആലോചന തുടങ്ങിയത്.
എല്ലാ പകര്‍ച്ചവ്യാധികളുടേയും പ്രഭവകേന്ദ്രമെന്ന നിലയിലും പരിസ്ഥിതിയുടെ പ്രത്യേകതയും പരിഗണിച്ചാണ് ആലപ്പുഴ ജില്ലയില്‍ ദേശിയ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ ഉപകേന്ദ്രം സ്ഥാപിക്കാന്‍ തീരുമാനിച്ചത്. പൂനെയില്‍ നിന്ന് 20 ജീവനക്കാരെ നിയമിച്ച് ആലപ്പുഴ മെഡിക്കല്‍ കോളേജ് ആശുപത്രിയുടെ കെട്ടിടത്തില്‍ താല്‍ക്കാലികമായി വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ട് പ്രവര്‍ത്തനം തുടങ്ങിയത്.
എല്ലാവിധ സൗകര്യങ്ങളുമുള്ള ഇന്‍സ്റ്റിറ്റ്യൂട്ട് യാഥാര്‍ഥ്യമാകുന്നതോടെ സംസ്ഥാനത്തെ പകര്‍ച്ചവ്യാധികളെ സംബന്ധിച്ച ലാബ് പരിശോധനകള്‍ വേഗത്തിലാക്കാനാകും. കെട്ടിടത്തിന്റെയും ലാബുകളുടെയും സൗകര്യങ്ങളുടെ കുറവ് ഇതിന്റെ പ്രവര്‍ത്തനത്തെ ബാധിക്കുന്നു. പകര്‍ച്ചവ്യാധികളുടെ ജനിതകമാറ്റം, ഇവയുടെ നിര്‍മാര്‍ജനം, പ്രതിരോധ മാര്‍ഗങ്ങള്‍ എന്നിവയെക്കുറിച്ചൊക്കെ വേഗത്തില്‍ മനസ്സിലാക്കാന്‍ കഴിയുന്ന വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ട് കേരളത്തിന് അത്യാവശ്യമാണെന്ന് വിദഗ്‌ദ്ധരും ചൂണ്ടിക്കാട്ടുന്നു.
















