തിരുവനന്തപുരം: വൈറല്‍ രോഗങ്ങളും മറ്റു സാംക്രമിക രോഗങ്ങളും ഇടതടവില്ലാതെ എത്തുന്ന കേരളത്തില്‍ രോഗ നിര്‍ണയം അതിവേഗം നടത്താന്‍ സ്ഥാപിച്ച വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടിലും ലാബിലും വെറും കെട്ടിടം മാത്രം. തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് കഴിഞ്ഞ ഫെബ്രുവരിയില്‍ മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്ത തിരുവനന്തപുരം മംഗലപുരത്തെ ലൈഫ് സയന്‍സ് പാര്‍ക്കിനകത്തുള്ള വൈറോളജി ലാബും ഇന്‍സ്റ്റിറ്റ്യൂട്ടും അടുത്ത കാലത്തൊന്നും പ്രവര്‍ത്തനം തുടങ്ങാന്‍ സാധ്യതയില്ല.
കോഴിക്കോട് നിപ വൈറസ് പിടിപെട്ട് ഒരു കുടംബത്തിലെ നാല്പേരും ഒരു നഴ്സും മരിക്കാനിടയായത് രോഗ നിര്‍ണ്ണയത്തിന് കാലതാമസം നേരിട്ടതിനാലായിരുന്നു. രക്തസാമ്പിളുകള്‍ ശേഖരിച്ച് മണിപ്പാല്‍ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടിലോ പൂനെ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടിലോ വേണം പരിശോധനയ്ക്ക് അയയ്ക്കാന്‍. കുറഞ്ഞത് 24 മണിക്കൂറെങ്കിലും വേണം ഫലമറിയാന്‍. ഈ കാലതാമസം ഒഴിവാക്കാനാണ് വൈറോളജി ലാബ് സംസ്ഥാനത്ത് സ്ഥാപിക്കാന്‍ തീരുമാനിച്ചത്.
കെട്ടിടം മാത്രം ഉദ്ഘാടനം നിര്‍വ്വഹിച്ച് വൈറോളജി അഡ്വാന്‍സ് ലാബ് സെപ്തംബറില്‍ പ്രവര്‍ത്തിച്ചു തുടങ്ങുമെന്നാണ് അധികൃതരുടെ അവകാശവാദം. എന്നാല്‍ സാങ്കേതിക സംവിധാനങ്ങള്‍ ഒന്നും ഇല്ലാതെ സെപ്തംബറില്‍ തുടങ്ങാന്‍ സാധിക്കില്ലെന്ന് ഇതുമായി ബന്ധപ്പെട്ട വിദഗ്ദ്ധര്‍ പറയുന്നു.
ലാബിലേക്ക് ഉപകരണങ്ങള്‍ വാങ്ങുന്നതിന് വേണ്ട നടപടി ക്രമങ്ങള്‍ ഇതുവരെയും ആരംഭിച്ചിട്ടില്ല. ഉപകരണങ്ങള്‍ വിദേശത്തു നിന്ന് ഇറക്കുമതി ചെയ്യണം. കമ്പനികള്‍ക്ക് ഓര്‍ഡര്‍ നല്കിയാല് ഇവ നിര്‍മ്മിച്ച് ലാബിലെത്തിക്കുവാന് മാസങ്ങളോളം വേണ്ടിവരും . ഇതിനു ശേഷമേ ലാബിലേക്കും ഇന്‍സ്റ്റിറ്റ്യൂട്ടിലേക്കും സാങ്കേതിക വിദഗ്ദ്ധരെ നിയമിക്കാന്‍ കഴിയൂ. വിദഗ്ദ്ധരെ യഥാസമയം ലഭിച്ചെന്നിരിക്കില്ല. പൂനയില്‍ നിന്നോ മണിപ്പാലില്‍ നിന്നോ എത്തിക്കും എന്ന അവകാശവാദത്തിലാണ് അധികൃതര്‍.
നിലവില്‍ സര്‍ക്കാര്‍ ചുമതലപ്പെടുത്തിയിട്ടുള്ളത് ഒരു കോ-ഓര്‍ഡിനേറ്ററെ മാത്രമാണ്. ലോകത്തെ നാല്‍പ്പതോളം വൈറോളജി ലാബുകളുമായുള്ള നെറ്റ് വര്‍ക്കില്‍ ഈ ലാബും ഉള്‍പ്പെടുത്തുമെന്നാണ് മുഖ്യമന്ത്രി ഉദ്ഘാടന പ്രസംഗത്തില്‍ അറിയിച്ചത്. ഈ ലാബ് ആരംഭിച്ചു കഴിഞ്ഞാല്‍ ഐസിഎംആര്‍, ബയോടെക്നോളജി ഡിപ്പാര്‍ട്ടുമെന്റ്’ ഡിപ്പാര്‍ട്ടുമെന്റ് ഓഫ് സയന്‍സ് ആന്‍ഡ് ടെക്നോളജി തുടങ്ങിയ കേന്ദ്ര സ്ഥാപനങ്ങളുടേയും, അന്താരാഷ്ട്ര ഫണ്ടുകളും സേവനങ്ങളും ലഭിക്കും. എന്നാല്‍ സംസ്ഥാന സര്‍ക്കാരിന്റെ അനാസ്ഥ ഇതിനെല്ലാം തടസ്സം സൃഷ്ടിച്ചിരിക്കുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: