ന്യൂദല്‍ഹി: പാക് ഭീകരകേന്ദ്രങ്ങളില്‍ ബോംബ് വര്‍ഷിക്കാനും ഭീകരരുടെ താവളങ്ങളില്‍ കടന്നുചെന്ന് അവരെ കൊന്നൊടുക്കാനുമുള്ള ദൗത്യങ്ങള്‍ക്ക് ചുക്കാന്‍ പിടിച്ച അജിത് ഡോവലിനെ വീണ്ടും ദേശീയ സുരക്ഷാ ഉപദേഷ്ടാവായി മോദി സര്‍ക്കാര്‍ നിയമിച്ചു.
ഇക്കുറി കാബിനറ്റ് റാങ്കോടെയാണ് വരവ്. രാജ്യസുരക്ഷയ്‌ക്ക് അദ്ദേഹം നല്‍കിയ സംഭാവനകള്‍ പരിഗണിച്ചാണ് വീണ്ടും അഞ്ചു വര്‍ഷത്തേക്കു കൂടി അദ്ദേഹത്തെ ഈ പദവിയില്‍ നിയമിക്കുന്നതെന്ന് സര്‍ക്കാര്‍ അറിയിച്ചു. രാജ്യരക്ഷയ്‌ക്ക് മോദി സര്‍ക്കാര്‍ നല്‍കുന്ന പ്രാധാന്യത്തിന്റെ സൂചനയാണ് നിയമനം.
2016ല്‍ ഉറി ഭീകരാക്രമണ ശേഷം നടന്ന മിന്നലാക്രമണത്തിനും (സര്‍ജിക്കല്‍ സ്‌ട്രൈക്ക്) ബലാക്കോട്ടെ ജയ്‌ഷെ മുഹമ്മദ് ക്യാമ്പില്‍ വ്യോമാക്രമണം നടത്തിയതിനും മേല്‍നോട്ടം വഹിച്ച ഡോവല്‍ 1968 ബാച്ച് ഐപിഎസ് ഉദ്യോഗസ്ഥനാണ്. ഇന്റലിജന്‍സ് ബ്യൂറോയുടെ മേധാവിയായിരുന്ന അദ്ദേഹം ഭീകരസംഘടനയായ മിസോ നാഷണല്‍ ആര്‍മിയില്‍ നുഴഞ്ഞുകയറി അതിന്റെ അന്ത്യം കുറിക്കാന്‍ വഴിമരുന്നിട്ടിരുന്നു. സിഖ്, കശ്മീര്‍ ഭീകരതയ്‌ക്കെതിരെ മികച്ച തന്ത്രം മെനഞ്ഞ വ്യക്തി കൂടിയാണ്.
പാക്കിസ്ഥാനില്‍ ആറു വര്‍ഷം ഇന്ത്യന്‍ ഹൈക്കമ്മീഷനില്‍ പ്രവര്‍ത്തിച്ച ഡോവലാണ് കീര്‍ത്തി ചക്ര പുരസ്‌ക്കാരം (1988) നേടിയ ആദ്യ പോലീസ് ഉദ്യോഗസ്ഥന്‍. വിരമിച്ച ശേഷം ഒതുങ്ങിക്കൂടിയ അദ്ദേഹത്തെ കണ്ടെടുത്ത് ദേശീയ സുരക്ഷാ ഉപദേഷ്ടാവാക്കിയത് 2014ല്‍ അധികാരത്തിലെത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ്. മോദി സര്‍ക്കാരിന്റെ കശ്മീര്‍ നയം രൂപപ്പെടുത്തുന്നതില്‍ നിര്‍ണായക പങ്ക് വഹിച്ചു.
എഴുപത്തിനാല് വയസ്സുള്ള ഡോവല്‍ 2004 മുതല്‍ 2005 വരെ ഐബി മേധാവിയായിരുന്നു. 68ല്‍ ഐപിഎസ് നേടിയ അദ്ദേഹത്തിന്റെ ഔദ്യോഗിക ജീവിതം കണ്ണൂര്‍ എഎസ്പിയായിട്ടാണ് തുടങ്ങിയത്. 2005ല്‍ ഐബിയില്‍ നിന്ന് വിരമിച്ചു.
പിന്നീട് വിവേകാനന്ദ ഇന്റര്‍നാഷണല്‍ ഫൗണ്ടേഷന്‍ ഡയറക്ടറായി. 2014 മെയ് 30ന് മോദി സര്‍ക്കാര്‍ അദ്ദേഹത്തെ ദേശീയ സുരക്ഷാ ഉപദേഷ്ടാവായി നിയമിച്ചു. ഇന്ത്യക്കാരുടെ വിദേശത്തുള്ള കള്ളപ്പണത്തെപ്പറ്റി രണ്ടു പുസ്തകങ്ങള്‍ രചിച്ചിട്ടുണ്ട്. രാജ്യരക്ഷയെ അധികരിച്ച് പുസ്തകങ്ങളും ലേഖനങ്ങളുമെഴുതി.
















