കൊച്ചി: പെര്‍ള ഇരട്ടക്കൊലക്കേസിലെ പ്രതി ബെംഗളൂരു ശിവമോഗ സാഗര്‍ സ്വദേശി ഇമാം ഹുസൈന്റെ (57) ഇരട്ട ജീവപര്യന്തം ഹൈക്കോടതി റദ്ദാക്കി. ഇയാളെ വെറുതേ വിടാനും കോടതി നിര്‍ദേശം നല്‍കി. 1993 ഒക്ടോബര്‍ ഒമ്പതിന് കാസര്‍കോട് പെര്‍ള ദേവലോകത്ത് ശ്രീകൃഷ്ണ ഭട്ട് (45), ഭാര്യ ശ്രീമതി ഭട്ട് (35) എന്നിവരെ കൊലപ്പെടുത്തിയെന്നാണ് കേസ്.
പ്രതി പൂജക്കായി ഭട്ടിന്റെ വീട്ടില്‍ മുമ്പു വന്നിട്ടുണ്ടെന്ന സാക്ഷിമൊഴികളുടെ അടിസ്ഥാനത്തിലും സാഹചര്യത്തെളിവുകളുടെ അടിസ്ഥാനത്തിലും കാസര്‍കോട് അഡി. സെഷന്‍സ് കോടതി ഇരട്ട ജീവപര്യന്തം തടവും ഒന്നര ലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ചിരുന്നു. എന്നാല്‍ പ്രതി കവര്‍ച്ച ചെയ്ത സ്വര്‍ണ്ണവും പണവും കണ്ടെത്താനോ, കൊലയ്‌ക്ക് ഉപയോഗിച്ച ആയുധങ്ങള്‍ കണ്ടെടുക്കാനോ അന്വേഷണ സംഘത്തിന് കഴിഞ്ഞില്ലെന്ന് ഹൈക്കോടതി ചൂണ്ടിക്കാട്ടി. സംഭവ ദിവസം പ്രതിയുടെ സാന്നിദ്ധ്യം പ്രദേശത്തുണ്ടായിരുന്നതിന് തെളിവുണ്ട്. എന്നാല്‍ ഇയാളാണ് കൊല നടത്തിയതെന്ന് സംശയാതീതമായി തെളിയിക്കാന്‍ പ്രോസിക്യൂഷനു കഴിഞ്ഞില്ലെന്നും ഭട്ടിന്റെ വീട്ടില്‍ മുമ്പ് വന്നിട്ടുണ്ടെന്ന സാക്ഷി മൊഴികളുടെയടിസ്ഥാനത്തില്‍ മാത്രം ഇയാള്‍ പ്രതിയാണെന്ന് പറയാനാവില്ലെന്നും ഹൈക്കോടതി വ്യക്തമാക്കി.
സംഭവ ദിവസം ഭട്ടിന്റെ വീടിനു സമീപം പ്രതിയെ കാറില്‍ കൊണ്ടുവിട്ടെന്ന ടാക്‌സി ഡ്രൈവറുടെ മൊഴി ഇയാളുടെ സാന്നിദ്ധ്യം പ്രദേശത്ത് ഉണ്ടായിരുന്നതിന് തെളിവാണ്. ഇതിനപ്പുറം വീട്ടില്‍ നടന്ന സംഭവങ്ങളെക്കുറിച്ച് കൃത്യമായി തെളിവു സഹിതം വിവരിക്കാന്‍ പ്രോസിക്യൂഷനു കഴിഞ്ഞില്ല. ഒരു ബോട്ടിലില്‍ പ്രതിയുടെ വിരലടയാളമുണ്ടെന്നതാണ് സംഭവ സ്ഥലത്തു നിന്നുള്ള തെളിവ്. ഇതു കൊലക്കുറ്റം ചുമത്താന്‍ മതിയാവില്ലെന്നും ഡിവിഷന്‍ ബെഞ്ച് വ്യക്തമാക്കി. തുടര്‍ന്നാണ് സംശയത്തിന്റെ ആനുകൂല്യം നല്‍കി വെറുതേ വിട്ടത്.
പറമ്പില്‍ ഒളിഞ്ഞു കിടക്കുന്ന നിധിയെടുത്തു നല്‍കാന്‍ പൂജ നടത്താനെത്തി പ്രതി ഭട്ടിനെയും ഭാര്യയെയും കൊന്ന് സ്വര്‍ണ്ണവും പണവും തട്ടിയെടുത്തെന്നാണ് കേസ്. ദമ്പതികള്‍ക്ക് പ്രസാദമായി നല്‍കിയ വെള്ളത്തില്‍ ഹുസൈന്‍ ഉറക്ക ഗുളിക ചേര്‍ത്തിരുന്നു.പിന്നീട് തെങ്ങിന്‍തൈ നടാനായി പറമ്പിലൊരുക്കിയ കുഴിയില്‍ ഇറങ്ങിയിരുന്നു പ്രാര്‍ത്ഥിക്കാന്‍ ഇയാള്‍ ഭട്ടിനോട് ആവശ്യപ്പെട്ടു. അവിടെ വെച്ച് ഭട്ടിനെ മണ്‍വെട്ടി കൊണ്ട് അടിച്ചു വീഴ്‌ത്തി കൊന്നെന്നും അബോധാവസ്ഥയില്‍ വീട്ടില്‍ കിടന്ന ഭാര്യയെ പീഡിപ്പിച്ചു കൊന്ന ശേഷം പണവും സ്വര്‍ണവും കവര്‍ന്നെന്നുമാണ് ക്രൈംബ്രാഞ്ച് കണ്ടെത്തിയിരുന്നത്.
സ്‌കൂള്‍ വിദ്യാര്‍ത്ഥികളായ മൂന്നു മക്കളും സംഭവം നടക്കുമ്പോള്‍ വീട്ടിലെ മറ്റൊരു മുറിയില്‍ ഉറങ്ങുകയായിരുന്നു.കേസില്‍ 19 വര്‍ഷത്തിനു ശേഷം 2012 ഏപ്രില്‍ 20 നാണ് ഇമാം ഹുസൈന്‍ പിടിയിലായത്. ടാക്‌സി ഡ്രൈവര്‍ നല്‍കിയ മൊഴിയില്‍ ഹുസൈന്‍ തന്റെ കാറില്‍ കയറുമ്പോള്‍ അയാളുടെ ബാഗിനുള്ളില്‍ ജീവനുള്ള ഒരു കോഴി ഉണ്ടായിരുന്നെന്ന് വ്യക്തമാക്കിയിരുന്നു. ഡ്രൈവര്‍ ബാഗിനുള്ളില്‍ നിന്ന് കോഴിയുടെ ശബ്ദം കേട്ടിരുന്നു. ഇതു ചോദിച്ചപ്പോള്‍ കറിവെക്കാന്‍ വേണ്ടി വാങ്ങിയതാണെന്നാണ് പറഞ്ഞതെന്നു മൊഴിയില്‍ വ്യക്തമാക്കിയിരുന്നു. പിന്നീട് സംഭവം നടന്ന ഭട്ടിന്റെ വീട്ടില്‍ നിന്ന് ഒരു പൂവന്‍ കോഴിയെ ജീവനോടെ കണ്ടെത്തി. ഭട്ടിന്റെ വീട്ടില്‍ കണ്ട പൂവന്‍കോഴിയെ പൂജക്കുവേണ്ടി ഇമാം കൊണ്ടുവന്നതാണെന്ന നിഗമനത്തിലാണ് പൊലീസ് എത്തിയത്. അങ്ങനെ പൂവന്‍ കോഴി സാക്ഷിപ്പട്ടികയില്‍ ഇടം പിടിച്ചു.
















