ആലുവ: എടയാര്‍ സ്വര്‍ണ കവര്‍ച്ച കേസിലെ പ്രതികളെ സ്ഥലത്തെത്തിച്ചു തെളിവെടുപ്പ് നടത്തി. ഒന്നാംപ്രതി സതീഷ് സെബാസ്റ്റ്യന്‍, രണ്ടാം പ്രതി റാഷിദ്, നാലാംപ്രതി നാസീബ് എന്നിവരെയാണ് ഇന്നലെ കമ്പനി പരിസരത്ത് കൊണ്ടുവന്ന് തെളിവെടുപ്പ് നടത്തിയത്. സ്വര്‍ണം കവര്‍ന്ന സമയത്ത് കാറിലുണ്ടായിരുന്ന കമ്പനി ജീവനക്കാരായ നാലു പേര്‍ പ്രതികളെ തിരിച്ചറിഞ്ഞു.
തുടര്‍ന്ന് കവര്‍ച്ച സമയത്ത് കാറിലുണ്ടായിരുന്ന ജീവനക്കാരുടെ മുഖത്ത് അടിച്ച കുരുമുളക് സ്പ്രേയുടെ ഡപ്പി കളഞ്ഞ കളമശ്ശേരിയിലും ഇവരെ കൊണ്ടുപോയി തെളിവെടുത്തു. ഈ മാസം ഒന്‍പതിനാണ് എടയാര്‍ വ്യവസായ മേഖലയിലെ സ്വര്‍ണ ശുദ്ധീകരണ ശാലയിലേക്ക് കൊണ്ടുവന്ന 20 കിലോ സ്വര്‍ണം ബൈക്കിലെത്തിയ രണ്ടു പേര്‍ കാര്‍ ആക്രമിച്ച് കവര്‍ന്നത്. സംഭവം നടന്ന് പത്തുദിവസത്തിനു ശേഷമാണ് അഞ്ചു പ്രതികളെ ഇടുക്കിയില്‍ നിന്ന് പിടികൂടിയത്.
പ്രതികളെ പിടികൂടിയെങ്കിലും ഇതുവരെ നഷ്ടപ്പെട്ട സ്വര്‍ണം കണ്ടെടുക്കാന്‍ പോലീസിന് കഴിഞ്ഞിട്ടില്ല. കവര്‍ച്ചക്ക് തലേന്നും കവര്‍ച്ച നടന്ന ദിവസവും പ്രതികളുടെ മൊബൈല്‍ ടവര്‍ ലൊക്കേഷന്‍ കമ്പനി പരിസരത്തായിരുന്നു. ശാസ്ത്രീയമായ അന്വേഷണത്തിലൂടെ പ്രതികളെ പിടികൂടിയെങ്കിലും സ്വര്‍ണം കണ്ടെടുക്കാന്‍ കഴിയാത്തത് പോലീസിന് മാനക്കേടായിരിക്കുകയാണ്.
കൃത്യം നടന്ന ദിവസം ഇവര്‍ കമ്പനിക്ക് സമീപം ഉണ്ടായിരുന്നെങ്കിലും യഥാര്‍ത്ഥത്തില്‍ സ്വര്‍ണം നഷ്ടപ്പെട്ടോയെന്നത് ഇപ്പോഴും ദുരൂഹമാണ്. 15 കോടിക്ക് കമ്പനി ഇന്‍ഷ്വര്‍ ചെയ്തിരിക്കുന്നതിനാല്‍ ഉടമക്ക് സാമ്പത്തിക നഷ്ടം വരില്ല. അഞ്ചു ദിവസത്തേക്ക് കസ്റ്റഡിയില്‍ വിട്ട പ്രതികളുടെ കാലാവധി ഇനി രണ്ടു ദിവസംമാത്രമാണ്. ഇതിനുള്ളില്‍ തൊണ്ടിമുതല്‍ കണ്ടെത്തുക പ്രയോഗികമല്ല. കസ്റ്റഡി പ്രതികളായതിനാല്‍ പോലീസ് മുറയിലുള്ള ചോദ്യം ചെയ്യലിന് ഉദ്യോഗസ്ഥര്‍ തയ്യാറാകുന്നില്ല. ഇതു പ്രതികള്‍ക്ക് അനുകൂല ഘടകമാണ്. വരും ദിവസങ്ങളില്‍ ഉടമകള്‍ അടക്കം കൂടുതല്‍ പേരേ ചോദ്യം ചെയ്യാനാണ് അന്വേഷണ സംഘത്തിന്റെ തീരുമാനം.
















